Saturday, January 21, 2012

നോമ്പ്, തറാവീഹ്: ചില മസ്അലകള്‍

നോമ്പ്, തറാവീഹ്: ചില മസ്അലകള്‍
എം.എ. ജലീല്‍ സഖാഫി പുല്ലാര

വിശുദ്ധ റമളാനിലെ നോമ്പും തറാവീഹും നബി(സ) തങ്ങളുടെ ഉമ്മത്തിനു മാത്രം അല്ലാഹു നല്‍കിയ സവിശേഷതയാണ്. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാനിലാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. നബി(സ) ഒമ്പതു വര്‍ഷം നോമ്പനുഷ്ഠിച്ചിട്ടുണ്ട്. അതില്‍ ഒരു വര്‍ഷം മാത്രമാണു മുപ്പതു നോമ്പും പൂര്‍ണമായി കിട്ടിയത്. പുണ്യങ്ങളുടെ പൂക്കാലവും മാസങ്ങളുടെ നേതാവുമായ റമളാനിലെ പ്രധാന ഇബാദത്താണു നോമ്പും തറാവീഹും. അതു കുറ്റമറ്റതാവാന്‍ നിയമങ്ങള്‍ പാലിച്ചു നിര്‍വ്വഹിക്കണം. അവ ചോദ്യോത്തര ശൈലിയില്‍ ഹ്രസ്വമായി വിവരിക്കുന്നു.
ചോദ്യം: കണക്കു കൂട്ടി മാസമുറപ്പിക്കാന്‍ പാടില്ലെന്നു പറയുന്നവര്‍ തന്നെ നോമ്പിനേക്കാള്‍ മഹത്വമുള്ള നിസ്‌കാരസമയം നിര്‍ണ്ണയിക്കാന്‍ കണക്കു അവലംബിക്കുന്നത് എന്തുകൊണ്ടാണ്?
ഉത്തരം: രണ്ടും തമ്മില്‍ സാരമായ അന്തരമുണ്ട്. നിസ്‌കാരസമയം പ്രവേശിക്കുന്നതു (ഉദാ. ളുഹ്ര്‍) സൂര്യന്‍ മധ്യത്തില്‍ നിന്നു തെറ്റല്‍ കൊണ്ടാണ്, തെറ്റല്‍ കാണല്‍ കൊണ്ടല്ല. മഗ്‌രിബിന്റെ സമയം പ്രവേശിക്കുന്നത് സൂര്യന്‍  അസ്തമിക്കല്‍ കൊണ്ടാണ്, അസ്തമിക്കല്‍ കാണല്‍ കൊണ്ടല്ല. ഇതുപോലെത്തന്നെ മറ്റു നിസ്‌കാരങ്ങളുടെ സമയങ്ങളും. അതുകൊണ്ടുതന്നെ ഏതു മാര്‍ഗ്ഗത്തിലൂടെയാവട്ടെ സമയമായി എന്നറിഞ്ഞാല്‍ മതി, നിസ്‌കാരം നിര്‍ബന്ധമാകും. നോമ്പും പെരുന്നാളും നിര്‍ണയിക്കാന്‍ കേവലം ചന്ദ്രനുദിക്കല്‍ കാരണമായി ഇസ്‌ലാം പറയുന്നില്ല, പ്രത്യുത, അതിന്റെ ദര്‍ശനമാണു പറയുന്നത്. നബി(സ) പറഞ്ഞു: മാസം കണ്ടതിനുവേണ്ടി നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. അതു ദര്‍ശിച്ചതിനു വേണ്ടി നിങ്ങള്‍ പെരുന്നാളാക്കുക. ഇനി നിങ്ങള്‍ക്കു മേഖം മൂടപ്പെട്ടാല്‍ ശഅ്ബാന്‍ മുപ്പതു പൂര്‍ത്തിയാക്കുക. (ബുഖാരി)
ചോ: നോമ്പ് നിര്‍ബന്ധമുള്ളവര്‍ ആര്?
ഉ: പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയും നോമ്പിനു കഴിവുമുള്ള എല്ലാ മുസ്‌ലിംകള്‍ക്കും നോമ്പു നിര്‍ബന്ധമാണ്. കുട്ടി, ഭ്രാന്തന്‍, രോഗം കൊണ്ടോ മറ്റോ നോമ്പിനു ആവതില്ലാത്തവര്‍, ആര്‍ത്തവകാരി, പ്രസവരക്തക്കാരി തുടങ്ങിയവര്‍ക്കൊന്നും നോമ്പ് നിര്‍ബന്ധമില്ല. ആര്‍ത്തവകാരിയും പ്രസവരക്തക്കാരിയും പിന്നീട് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. ദീര്‍ഘദൂരമുള്ള (ഏകദേശം 132 കി.മീ.) ഹലാലായ യാത്രക്കാരനും നോമ്പുപേക്ഷിക്കാം. പിന്നീട് ഖളാഅ് വീട്ടണം.
ചോ:  നോമ്പിനു എത്ര ഫര്‍ളുകളുണ്ട്?
ഉ: രണ്ടു ഫര്‍ളുകള്‍. ഒന്ന്, നിയ്യത്ത്. എല്ലാ ദിവസവും രാത്രി തന്നെ നിയ്യത്തു ചെയ്യണം. റമളാനില്‍ മുഴുവന്‍ നോമ്പനുഷ്ഠിക്കാന്‍ ആദ്യ രാത്രി തന്നെ കരുതിയതുകൊണ്ട് മതിയാവുകയില്ല. എങ്കിലും അങ്ങനെ കരുതിയാല്‍ ഇമാം മാലികിന്റെ അഭിപ്രായപ്രകാരം നിയ്യത്തു സാധുവാകുന്നതിനാല്‍ അങ്ങനെ കരുതല്‍ സുന്നത്തുണ്ട്. ഏതെങ്കിലും ദിവസം നിയ്യത്തു ചെയ്യാന്‍ മറന്നാല്‍ മാലികീ മദ്ഹബു അനുകരിച്ച് (തഖ്‌ലീദ് ) നോമ്പനുഷ്ഠിച്ചാല്‍ നോമ്പ് സാധുവാകും. പക്ഷേ, നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ ഇമാം മാലികീ മദ്ഹബിലെ നിയമങ്ങള്‍ പാലിക്കണം. (ഫത്ഹുല്‍ മുഈന്‍, തുഹ്ഫ 3: 475)
ചോ: മാലികീ മദ്ഹബു തഖ്‌ലീദ് ചെയ്തു നോമ്പനുഷ്ഠിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഉ: മൂന്നു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവ നമ്മുടെ മദ്ഹബില്‍ നോമ്പ് ബാത്വിലാവാത്തതും മാലികിയുടെ നിരീക്ഷണത്തില്‍ നോമ്പ് നഷ്ടപ്പെടുന്നതുമാണ്. ഒന്ന്, മദ്‌യ് (വികാരാരംഭത്തില്‍ പുറപ്പെടുന്ന മദജലം) പുറപ്പെടല്‍, രണ്ട് കണ്ണില്‍ സുറുമ ഇടല്‍, മൂന്ന് നോമ്പുകാരനാണെന്നു മറന്നു ഭക്ഷണം കഴിക്കല്‍. ഇക്കാര്യം നമ്മുടെ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ തന്നെ വ്യക്തമാക്കിയതാണ്.
ചോ:  നിയ്യത്തു ചെയ്ത ശേഷം സുബ്ഹിക്കു മുമ്പ് നോമ്പു ബാത്വിലാവുന്ന കാര്യങ്ങള്‍ ചെയ്താല്‍ നിയ്യത്തു പുതുക്കേണ്ടതുണ്ടോ?
ഉ: പുതുക്കേണ്ട ആവശ്യമില്ല. നോമ്പിന്റെ നിയ്യത്തു ചെയ്തു ശേഷം ഇസ്‌ലാമില്‍നിന്നു പുറത്തു പോവല്‍ അല്ലാത്ത, നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് നിയ്യത്തിനു കുഴപ്പമില്ല. അതേസമയം ആദ്യം നിയ്യത്തു ചെയ്തു, ശേഷം അതുവേണ്ടെന്നുവെച്ചാല്‍ നിയ്യത്തു അസാധുവാകുന്നതും പുതുക്കല്‍ നിര്‍ബന്ധവുമാണ്.
ചോ:  വാര്‍ദ്ധക്യം കാരണമോ സുഖപ്പെടുമെന്ന പ്രതീക്ഷയില്ലാത്ത രോഗം കാരണമോ നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യും?
ഉ: അത്തരക്കാര്‍ക്കു നോമ്പല്ല നിര്‍ബന്ധം. ഓരോ നോമ്പിനും ഓരോ മുദ്ദ് (800 മി.ലി.) ഭക്ഷ്യവസ്തു ഫഖീറിനോ മിസ്‌കീനിനോ നല്‍കലാണു നിര്‍ബന്ധം. പിന്നീട് രോഗം സുഖപ്പെട്ടാലും നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. (ഫത്ഹുല്‍ മുഈന്‍, പേജ് 188)
ചോ:  സൂര്യന്‍ അസ്തമിച്ചതു മുതലാണല്ലോ ഇസ്‌ലാമിക വീക്ഷണത്തില്‍ ദിവസാരംഭം. എന്നിരിക്കെ, നിയ്യത്തില്‍ 'സൗമ ഗദിന്‍' (നാളത്തെ നോമ്പിനെ) എന്നു കരുതുന്നതിന്റെ സാംഗത്യം?
ഉ: നിയ്യത്തില്‍ 'സൗമ ഗദിന്‍' എന്നതിന്റെ വിവക്ഷ ഈ രാത്രിയെ തുടര്‍ന്നു വരുന്ന പകല്‍ എന്നാണ്. (മുഗ്‌നി 1/425)
ചോ: റമളാന്‍ മാസത്തില്‍ ചില സ്ത്രീകള്‍ മരുന്നുപയോഗിച്ചു ആര്‍ത്തവം നിര്‍ത്തി മാസം മുഴുവനും നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ. ഇതു അനുവദനീയമാണോ?
ഉ: അതെ. മരുന്നുപയോഗിച്ചാണെങ്കിലും അല്ലെങ്കിലും ശുദ്ധിയുണ്ടെങ്കില്‍ നോമ്പനുഷ്ഠിക്കണം. (തല്‍ഖീസുല്‍ മറാം 247)
ചോ:  നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കലാണല്ലോ നോമ്പിന്റെ രണ്ടാമത്തെ ഫര്‍ള്. എന്തുകൊണ്ടല്ലാമാണ് നോമ്പു മുറിയുക?
ഉ: നാലു കാര്യങ്ങള്‍കൊണ്ടാണു നോമ്പു മുറിയുക. സംയോഗം ചെയ്യല്‍, മറ്റു മാര്‍ഗ്ഗത്തില്‍ സ്ഖലിപ്പിക്കല്‍, ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍, തുറക്കപ്പെട്ട ദ്വാരത്തിലൂടെ ഉള്ളിലേക്കു വല്ല വസ്തുവും കടക്കല്‍ എന്നിവയാണവ. പകലില്‍ നാവു തേച്ചു അണ്ണാക്കില്‍ തട്ടുമ്പോള്‍ തികട്ടി വരുന്നത് ഉണ്ടാക്കി ഛര്‍ദ്ദിക്കലാണ്. വായ, മൂക്ക്, ചെവി, മലമൂത്രദ്വാരം, മുലക്കണ്ണ് എന്നിവയിലൂടെ അകത്തേക്ക് വല്ലതും പ്രവേശിച്ചാല്‍ നോമ്പു മുറിയും. മൂര്‍ദ്ദാവിലൂടെയോ ഉദരത്തിന്മേലുള്ള മുറിവിലൂടെയോ വല്ലതും ഉള്ളിലേക്ക് പോയാലും നോമ്പ് മുറിയും. നോമ്പുകാരനാണെന്നകാര്യം മറന്ന് നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നോമ്പ് മുറിയില്ല. ഫര്‍ളോ, സുന്നത്തോ ആയ കുളിയില്‍ വെള്ളം കോരി കുളിക്കുകയോ അവിചാരിതമായി വെള്ളം ഉള്ളില്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയില്ല. വുളൂഇല്‍ വായില്‍ വെള്ളം കൊപ്ലിക്കുമ്പോള്‍ അമിതമാക്കുകയും അതുമൂലം വെള്ളം അകത്തേക്ക് കടക്കുകയും ചെയ്താല്‍ നോമ്പ് മുറിയും. (തുഹ്ഫ 3/441, കുര്‍ദി 2/178)
ചോ:  ഉമിനീര്‍ വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?
ഉ: മറ്റൊരാളുടെ ഉമിനീര്‍ വിഴുങ്ങുക, നാവില്‍ നിര്‍ത്തിക്കൊണ്ടല്ലാതെ വായക്കു പുറത്തുവന്ന ഉമിനീര്‍ നാവുകൊണ്ടോ മറ്റോ ഉള്ളിലേക്കു കയറ്റി വിഴുങ്ങുക, മറ്റുവല്ലതും കലര്‍ന്ന ഉമിനീര്‍ വിഴുങ്ങുക, ഉമിനീര്‍ കൊണ്ടു നനഞ്ഞ നൂല്‍ വേര്‍പ്പെടുത്താന്‍ സാധിക്കുന്നത്ര നനവുള്ളതിനോടു കൂടെ അതിനെ വായിലേക്ക് മടക്കിവിഴുങ്ങുക തുടങ്ങിയവയെല്ലാം നോമ്പു മുറിക്കുന്ന ഉമിനീരുകളാണ്. എന്നാല്‍, സ്വന്തം വായിലെ ഉമിനീര്‍ വിഴുങ്ങിയാലും സ്വന്തം ഉമിനീരോടെ നാവു പുറത്തേക്കിടുകയും നാവു ഉള്ളിലേക്കു തന്നെ വലിക്കുകയും ചെയ്തു ഉമിനീര്‍ വിഴുങ്ങിയാലും നോമ്പു മുറിയുകയില്ല.     (തുഹ്ഫ 3/ 445)
ചോ:  ഇഞ്ചക്ഷന്‍, ഗ്ലൂക്കോസ് എന്നിവയൊ കൊണ്ടൊക്കെ നോമ്പ് മുറിയുമോ?
ഉ: ഇല്ല. ഞരമ്പിലേക്കു അടിക്കുന്ന ഇഞ്ചക്ഷനായാലും മാംസത്തിലേക്കടിക്കുന്നതായാലും നോമ്പ് മുറിയില്ല. ഞരമ്പ് മുറിച്ചു രക്തമെടുത്ത സ്ഥലത്തു മരുന്നുവെച്ചപ്പോള്‍ മരുന്നു ഞരമ്പിന്റെ ഉള്ളിലേക്ക് കടന്നാലും നോമ്പ് മുറിയില്ല. (അന്‍വാര്‍ 1/160, അല്‍ ബയാന്‍ 3/503)
ചോ: ”ശൗച്യം ചെയ്യുമ്പോള്‍ നോമ്പു മുറിയുന്ന രൂപം വരുമോ?
ഉ: അതെ. ശുചീകരണവേളയില്‍ കഴുകല്‍ നിര്‍ബന്ധമായ പരിധിയുടെ അപ്പുറത്തേക്ക് സ്ത്രീയുടെ യോനിയില്‍ വിരല്‍ പ്രവേശിച്ചാലും സ്ത്രീപുരുഷഭേദമന്യെ പിന്‍ദ്വാരത്തില്‍ കൈ പ്രവേശിച്ചാലും നോമ്പ് മുറിയും. (തുഹ്ഫ 3/442)
ചോ:  ഗര്‍ഭിണി നോമ്പൊഴിവാക്കിയാല്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയോ?
ഉ: ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്നു നോമ്പ് ഉപേക്ഷിച്ചാല്‍ ഖളാഅ് വീട്ടിയാല്‍ മതി. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടയും കാര്യത്തില്‍ ഭയന്നു നോമ്പൊഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. നോമ്പു കാരണം കുട്ടിക്കു മാത്രം ബുദ്ധിമുട്ടുവരും എന്ന നിലക്കാണു നോമ്പൊഴിവാക്കിയതെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം. (തുഹ്ഫ 3/446)
  ഈ മുദ്ദുകള്‍ അവരുടെ മേലിലാണു നിര്‍ബന്ധം, ഭര്‍ത്താവിന്റെ മേലിലല്ല. (ശര്‍വാനി) ഇരട്ട കുഞ്ഞുങ്ങളാണെങ്കിലും ഒരു മുദ്ദ് മതി.
ചോ:  നോമ്പിന്റെ നിയ്യത്ത് പകലില്‍ ഉച്ചരിച്ചാല്‍ നോമ്പ് നഷ്ടപ്പെടുമെന്ന് പറയപ്പെടുന്നു. വസ്തുതയെന്ത്?
ഉ: രാത്രി നിയ്യത്തു ചെയ്തു നോമ്പില്‍ പ്രവേശിച്ചവന്‍ പകലില്‍ നിയ്യത്തു ഉച്ചരിച്ചതുകൊണ്ടു നോമ്പിനു തകരാര്‍ ഒന്നുമില്ല.
ചോ:  കഫം വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?
ഉ: വായയുടെ ബാഹ്യഭാഗത്തേക്ക് എത്തിയ കഫം വിഴുങ്ങിയാല്‍ നോമ്പ് മുറിയും. (തുഹ്ഫ 3/349)
ചോ:  എന്തുകൊണ്ടു നോമ്പു തുറക്കലാണു ഏറ്റവും പുണ്യം?
ഉ:  ഈത്തപ്പഴം, കാരക്ക, സംസംവെള്ളം, മധുരമുള്ള തീ സ്പര്‍ശിക്കാത്ത വെള്ളം എന്ന ക്രമത്തിലാണു പുണ്യം. എന്തുകൊണ്ട് നോമ്പ് തുറന്നാലും അല്ലാഹുമ്മലകസുംതു ദഹബല്ലമഉ.... എന്ന ദിക്ര്‍ ചൊല്ലല്‍ സുന്നത്താണ്. (കുര്‍ദി, ബുജൈരിമി)
ചോ:  തറാവീഹു നിസ്‌കാരം സംഘടിതമായി സ്ത്രീകള്‍ക്കു നിസ്‌കരിക്കാമോ?
ഉ: സ്ത്രീപുരുഷ ഭേദമന്യെ തറാവീഹ് നിസ്‌കാരം നിര്‍വ്വഹിക്കലും സംഘടിതമായി നടത്തലും സുന്നത്താണ്. വീടുകല്‍ കേന്ദ്രീകരിച്ചു സ്ത്രീകള്‍ തറാവീഹ് നിസ്‌കാരം സംഘടിതമായി സം ഘടിപ്പിക്കുന്ന ഒരു നല്ല ആചാരം മുന്‍ കാലങ്ങളിലേ നടന്നുവരുന്ന ഒന്നാണ്.
  ഉമര്‍(റ) ഭരണം ഏറ്റെടുത്തതിനുശേഷം വന്ന രണ്ടാമത്തെ റമളാനില്‍ തന്നെ തറാവീഹ് നിസ്‌കാരം ഇരുപതു റക്അത്തു നിസ്‌കരിക്കുവാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബ്‌നു കഅ്ബി(റ)നെയും സ്ത്രീകള്‍ക്കു ഇമാമായി ഹസമതി(റ)നേയും നിയമിച്ചു. വിശുദ്ധ റമളാനില്‍ ബീവി നഫീസത്തുല്‍ മിസ്വ്‌രിയ്യയുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്തിന് ഇമാം ശാഫിഈ(റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചിരുന്നു.
ചോ: സ്ത്രീകള്‍ക്കു പുരുഷന്‍ ഇമാമതു നില്‍ക്കലാണോ സ്ത്രീ ഇമാമതു നല്‍ക്കലാണോ പുണ്യം?
ഉ: സ്ത്രീകളുടെ നിസ്‌കാരത്തിനു ഇമാമതിനു അര്‍ഹതയുള്ള സ്ത്രീക്കു ഇമാമത്ത് നില്‍ക്കാമെങ്കിലും പുരുഷന്‍ ഇമാമത്ത് നില്‍ക്കലാണു കൂടുതല്‍ പുണ്യം. മഅ്മൂമുകള്‍ മുഴുവന്‍ സ്ത്രീകളാണെങ്കിലും അവര്‍ക്കു പുരുഷന്‍ ഇമാമത് നില്‍ക്കലാണു ഏറ്റവും പുണ്യം. (മഹല്ലി 1/222)
ചോ: സ്ത്രീകളുടെ നിസ്‌കാരത്തിന്റെ ഇമാം സ്ത്രീയാണെങ്കില്‍ പുരുഷ ഇമാമിനെപ്പോലെ മുന്തി നില്‍ക്കണോ?
ഉ: വേണ്ട. മഅ്മൂമുകളായ സ്ത്രീകളുടെ ഇടയില്‍ തന്നെ ഒന്നാമത്തെ സ്വഫ്ഫില്‍ മുന്താതെ നില്‍ക്കണം. പുരുഷ ഇമാമിനെപ്പോലെ മുന്തിനില്‍ക്കല്‍ കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുന്നതുമാണ്. എന്നാല്‍ ഇമാമിനെ മഅ്മൂമീങ്ങളില്‍ നിന്നു വേറിട്ടു മനസ്സിലാക്കാന്‍ സ്ത്രീ ഇമാം ഒരല്പം കയറി നില്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും മഅ്മൂമുകളുടെ ഇടയില്‍ നില്‍ക്കുന്നുവെന്ന സുന്നത്ത് അതുകൊണ്ട് നഷ്ടപ്പെടില്ലെന്നും ഇമാം റംലി(റ) സ്ഥിരീകരിച്ചിട്ടുണ്ട്. (തുഹ്ഫ ശര്‍വാനി 2/310)
    പുരുഷന്റെ പിന്നില്‍ തുടര്‍ന്നു നിസ്‌കരിക്കുന്ന സ്ത്രീ മൂന്നു മുഴത്തിനേക്കാള്‍ കൂടുതല്‍ ദൂരം പിന്തിനില്‍ക്കലാണു സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില്‍ മൂന്നു മുഴത്തിനേക്കാള്‍ കൂടുതല്‍ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നില്‍ തുടരുന്ന സ്ത്രീകള്‍ക്കു ബാധകമല്ല. (ഫതാവല്‍ കുബ്‌റാ 2/215)
ചോ:  വീട്ടില്‍ വെച്ചു നടത്തുന്ന ജമാഅത്തു നിസ്‌കാരത്തിനു പ്രത്യേകമായി വല്ലതും ശ്രദ്ധിക്കേണ്ടതുണ്ടോ?
ഉ: പള്ളിയല്ലാത്ത സ്ഥലത്തുവെച്ച് (ഉദാ. വീട്ടില്‍) സംഘടിതമായി നിര്‍വ്വഹിക്കപ്പെടുന്ന നിസ്‌കാരത്തിനു പ്രത്യേകമായ മൂന്നു നിബന്ധനകളുണ്ട്. ഒന്ന്, ഖിബ്‌ലയെ പിന്നിലാക്കാത്തവിധം സാധാരണ നിലയില്‍ ഇമാമിലേക്ക് എത്തിച്ചേരാന്‍ കഴിയണം. രണ്ട്, ഇമാം മഅ്മൂമിന്റെ ഇടയില്‍ സുമാര്‍ മുന്നൂര്‍ മുഴത്തിനേക്കാള്‍ കൂടുതല്‍ അകലം ഇല്ലാതിരിക്കണം. മൂന്ന്, ഇമാമിനെ കാണലിനെ തടയുന്ന മറ ഇല്ലാതിരിക്കണം. എന്നാല്‍ ദര്‍ശനം തടയുന്ന മറയുള്ളിടത്ത് ഇമാമിനെയോ അവന്റെ എടുപ്പിലുള്ളവരെയോ കാണുന്ന നിലയില്‍ മറയിലെ പ്രവേശനകവാടത്തിനു നേരെ ഒരാള്‍ നിന്നാല്‍ (അതു ശരീരത്തിന്റെ അല്പഭാഗം നേരിട്ടാലും ശരി) അവന്റെ എടുപ്പിലുള്ള ബാക്കിയുള്ളവരുടെയും തുടര്‍ച്ച സാധുവാകും.
  മറയുടെ പ്രവേശനകവാടത്തില്‍ നില്‍ക്കുന്നവന്‍ തന്റെ എടുപ്പിലുള്ളവര്‍ക്കു ഇമാമിനെപ്പോലെയാണ്. അവന്റെ തക്ബീറത്തുല്‍ ഇഹ്‌റാമിനു ശേഷമേ അവര്‍ ഇഹ്‌റാം ചെയ്യാവൂ. അതുപോലെ അവനേക്കാള്‍ അവര്‍ മുന്തി നില്‍ക്കരുത്. പ്രവൃത്തിയില്‍ മുന്തുന്നതു കൊണ്ട് കുഴപ്പമില്ല. (തുഹ്ഫ 2/318)
  ഇമാമിലേക്കു ചെന്നുചേരാന്‍ സാധിക്കുന്ന വഴിയിലൂടെത്തന്നെ ഇമാമിനെ കാണാന്‍ കഴിയണം. ജനലിലൂടെ കാണാന്‍ സാധിച്ചതുകൊണ്ട് പ്രയോജനമില്ല. (ബിഗ്‌യ 71). വീട്ടില്‍വെച്ചു ജമാഅത്തോടെ നിസ്‌കരിക്കുമ്പോള്‍ വാതിലില്‍ വിരി തൂക്കിയതുമൂലം അല്ലെങ്കില്‍ മറകെട്ടിയതുകൊണ്ട് ഇമാമിനെ കാണലിനെ വിലങ്ങിയാല്‍ തുടര്‍ച്ച സാധുവല്ല. (ഫത്ഹുല്‍ മുഈന്‍ 123)
  പള്ളിയിലാകുമ്പോള്‍ മുകളില്‍ വിവരിച്ച മൂന്നു നിബന്ധനകളും ഇല്ല. എന്നാല്‍, ഇമാമിലേക്ക് സാധാരണ നിലയില്‍ എത്തിച്ചേരാന്‍ കഴിയണം. അതു ഖിബ്‌ലയെ പിന്നിലാക്കുംവിധമാണെങ്കിലും വിരോധമില്ല. (തുഹ്ഫ 2/318, ഇആനത്ത്)

No comments:

Post a Comment