Wednesday, March 14, 2012

ഇത്‌ വരകള്‍ക്കിടയിലെ നേര്‍വര

ഇത്‌ വരകള്‍ക്കിടയിലെ നേര്‍വര

ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍/ ജാഫര്‍ഹുദവി കൊളത്തൂര്‍

പണ്ഡിത തറവാട്ടില്‍ ജനനം. പണ്ഡിത കേസരികളുടെ ശിഷ്യത്വം. കര്‍മശാസ്‌ത്രത്തില്‍ പണ്ഡിത കേരളത്തിന്റെ അഭയസ്ഥാനം. സര്‍വോപരി, ശംസുല്‍ ഉലമയുടെ വഫാത്തിന്‌ ശേഷം പണ്ഡിത സഭയുടെ മുഖ്യകാര്യദര്‍ശി. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മതപരവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്‌ത ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നര്‍മം നിറഞ്ഞ പണ്ഡിതോചിത മറുപടികളും പ്രസ്ഥാവനകളും കേരളം എന്നും കാതോര്‍ക്കുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഗതകാല ഗരിമയും ഭാവിസ്വപ്‌നങ്ങളും ശൈഖുനാ പങ്കുവെക്കുന്നു.

?കേരളത്തിലറിയപ്പെടുന്ന ചെറുശ്ശേരി കുടുംബത്തിലാണല്ലോ ഉസ്‌താദിന്റെ ജനനം. കുടുംബ പാരമ്പര്യം ഒന്ന്‌ വിശദീകരിക്കാമോ


കൊണ്ടോട്ടിയില്‍ ആദ്യ കാലത്ത്‌ പൊന്നാനിയില്‍ നിന്നും വരുന്ന മഖ്‌ദൂം പണ്ഡിതന്മാരായിരുന്നു ഖാദിമാര്‍. അക്കാലത്ത്‌ അവര്‍ താമസിച്ചിരുന്നത്‌ പള്ളിയുടെ പരിസരത്ത്‌ പണികഴിപ്പിക്കപ്പെട്ട ഖാദിയാരകം വീട്ടിലായിരുന്നു. പില്‍കാലത്ത്‌ മഖ്‌ദൂമൂമാര്‍ ഖാദിസ്ഥാനത്ത്‌ നിന്ന്‌ മാറി നിന്നപ്പോള്‍ ഞങ്ങളുടെ പിതാമഹന്മാരാണ്‌ ആ സ്ഥാനത്തേക്ക്‌ നിയമിക്കപ്പെട്ടത്‌. ആ ദൗത്യം അന്നുമുതല്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു ഞങ്ങളുടെ കുടുംബം. എന്റെ പിതാവ്‌ ചെറുശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍ വലിയ പണ്ഡിതനും സൂക്ഷ്‌മാലുവുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ്‌ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാരും പ്രപിതാവ്‌ കുഞ്ഞറമുട്ടി മുസ്‌ലിയാരുമൊക്കെ അവരുടെ കാലത്തെ അറിയപ്പെടുന്ന പണ്ഡിതരും സൂഫികളുമായിരുന്നു. ഏറെ കോളിളക്കം സൃഷ്‌ടിച്ച ഖിബ്‌ലത്തര്‍ക്കത്തെ തുടര്‍ന്ന്‌ പ്രപിതാവ്‌ സൈനുദ്ധീന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ച മുഴുവന്‍ നിസ്‌കാരങ്ങളും മടക്കി നിസ്‌കരിച്ചിതായി കണ്ണിയ്യത്തൊരിക്കല്‍ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. കൂഞ്ഞറമുട്ടി മുസ്‌ലിയാരുടെ ചെറിയ മകന്‍ അഹ്‌മദ്‌കുട്ടി മുസ്‌ലിയാരാണ്‌ എന്റെ മുന്‍ഗാമികളില്‍ ഏറെ അറിയപ്പെടുന്നത്‌. അദ്ദേഹം വാഴക്കാട്‌ ദാറുല്‍ ഉലൂമിലെ പ്രിന്‍സിപ്പാളായിരുന്നു. കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്‌ലിയാര്‍, സി. എം മടവൂരിന്റെ പിതാവ്‌ തുടങ്ങി കേരളത്തിലെ പല പ്രമുഖരും അവിടെ വെച്ച്‌ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്‌. അന്ന്‌ കണ്ണിയ്യത്തിന്റെ സഹപാഠിയായി എന്റെ പിതാവ്‌ മുഹമ്മദ്‌ മുസ്‌ലിയാരും ഉപ്പാപ്പയില്‍ നിന്ന്‌ ഇല്‍മ്‌ പഠിച്ചിട്ടുണ്ട്‌.

? ചെറുശ്ശേരി അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ക്ക്‌ മലബാര്‍ കലാപത്തെക്കുറിച്ചുള്ള നിലപാടെന്തായിരുന്നു

സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തെ വീറോടെ എതിര്‍ത്തു പോന്നവരില്‍ പെട്ട ആളായിരുന്നു അദ്ദേഹവും. ലഹള കാലത്ത്‌ മുഹിമ്മാത്തുല്‍ മുഅ്‌മിനീന്‍ എന്ന സമരകാവ്യം കൈയ്യില്‍ വെച്ചതിന്‌ അദ്ദേഹം ജയില്‍ ശിക്ഷക്ക്‌ വിധിക്കപ്പെട്ടിട്ടുണ്ടെത്രെ. ഖിലാഫത്തിന്‌ മുമ്പ്‌ തന്നെ വാഴക്കാട്ടെ ദാറുല്‍ ഉലൂമില്‍ അധ്യാപകനായിരുന്നു അദ്ദേഹം ലഹള സമയത്ത്‌ സ്ഥാപനം പൂട്ടിയിരുന്നു. കലാപ നാളുകളില്‍ സ്ഥാപനത്തിന്റെ ഖുതുബ്‌ ഖാനയില്‍ നിന്ന്‌ ഒട്ടനവധി ഗ്രന്ഥങ്ങള്‍ നഷ്‌ടപ്പെട്ടു. പ്രത്യക്ഷ സമരത്തില്‍ പങ്കെടുക്കാതെ അദ്ദേഹം മാറി നിന്നത്‌ സര്‍വ്വായുധ സജ്ജരായ സാമ്രാജ്യത്വ ശക്തിക്കെതിരെ പൊരുതുന്നതിന്‌ വേണ്ടത്ര സന്നാഹങ്ങളും ശക്തിയും ഇല്ലാത്തതിനാലാണ്‌. അത്‌ ആ കാലത്തെ പണ്ഡിതന്‍മാരുടെ പൊതു നിലപാടായിരുന്നു.

?ചാലിലകത്തിന്റെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളോട്‌ അദ്ദേഹത്തിന്റെ സമീപനമെന്തായിരുന്നു

ചാലിലകത്ത്‌ പുതിയ രീതിയിലുള്ള വിദ്യാഭ്യാസത്തിന്‌ വാഴക്കാട്ടെ തന്‍മിയത്തുല്‍ ഉലൂം മദ്രസയില്‍ തുടക്കം കുറിച്ചപ്പോള്‍ അതിന്‌ വേണ്ടി അദ്ദേഹത്തെ ക്ഷണിച്ച്‌ വരുത്തിയത്‌ വല്ല്യുപ്പയായിരുന്നു. അതുവരെ വഹിച്ചിരുന്ന പ്രധാന അധ്യാപക സ്ഥാനം ചാലിലകത്തിന്‌ കൈമാറി അദ്ദേഹത്തിന്റെ വിദ്യാഭ്യാസ നയത്തിന്‌ അംഗീകാരവും നല്‍കി. വല്ല്യുപ്പ രണ്ടാം അധ്യാപകനായി തുടര്‍ന്നു. പല വൈജ്ഞാനിക ശാഖകളിലും അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തില്‍ നിന്ന്‌ അറിവ്‌ നേടാനും ആ അവസരം ഉപയോഗപ്പെടുത്തി. ചാലിലകത്ത്‌ ദാറുല്‍ ഉലൂം വിട്ടതിന്‌ ശേഷവും അദ്ധേഹം അവിടെ തന്നെ തുടര്‍ന്നു.

? സമസ്‌ത എന്തിന്‌ വേണ്ടി നിലകൊള്ളുന്നു

സുന്നത്ത്‌ ജമാഅത്തിന്റെ സംരക്ഷണത്തിന്‌. പ്രവാചകന്‍ അനേകം വരകള്‍ വരച്ചതിന്‌ ശേഷം നേര്‍വഴിയായി പരിചയപ്പെടുത്തിയതാണ്‌ അഹ്‌ലുസ്സുന്നയുടെ പാത. അതിന്റെ സംരക്ഷണമാണ്‌ സമസ്‌തയുടെ ദൗത്യം. അതല്ലാത്ത എല്ലാ വഴിയിലും പിശാച്‌ പതിയിരിക്കുന്നു എന്ന്‌ പ്രവാചകന്‍ പറഞ്ഞതിനെ സമൂഹത്തെ തെര്യപ്പെടുത്തുക എന്നതും സമസ്‌ത ഇക്കാലമത്രയും ചെയ്‌തുവരുന്ന പ്രവര്‍ത്തനമാണ്‌. പ്രവാചകന്‍ വിശദീകരിച്ച ശരിയായ വരയുടെ സംരക്ഷണവും വളഞ്ഞവരകളുടെ നിര്‍മാര്‍ജമവുമാണ്‌ സമസ്‌തയുടെ പ്രവര്‍ത്തന മേഖല.

? മറ്റു സംഘടനകളില്‍ നിന്ന്‌ സമസ്‌തയെ വ്യത്യസ്‌തമാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്‌

മറ്റു സംഘടനകളായ ജമാഅത്തും മുജാഹിദ്‌ പ്രാസ്ഥാനവും പ്രവാചകന്‍ പറഞ്ഞ പിശാച്‌ പതിയിരിക്കുന്ന വഴിയുടെ അനുയായികളാണ്‌. അവര്‍ക്ക്‌ ശരിയായ ദീന്‍ സംരക്ഷിക്കല്‍ അജണ്ടയല്ല. വികലമായ ആശയങ്ങളും ചിന്തകളുമാണ്‌ നാളിതുവരെയുള്ള അവരുടെ ദീനി പ്രവര്‍ത്തനങ്ങളില്‍ നമുക്ക്‌ കാണാനാവുന്നത്‌.

? എട്ടരപ്പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടെ സമസ്‌തക്കു നേരെ അനേകം ആരോപണങ്ങല്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇതിന്റെ വസ്‌തുതയെന്താണ്‌

എതിരാളികള്‍ ഏതൊരു കാര്യത്തിന്റെയും കൂടപ്പിറപ്പാണ്‌. ആ സ്വാഭാവികത മാത്രമാണ്‌ സമസ്‌തയുടെ എതിരാളികളിലും കാണാനാവുന്നത്‌. പ്രവാചകന്‍ ജീവിച്ച മാതൃകയും ശീലങ്ങളും പിന്തുടരുന്നതിനെയാണ്‌ ഇവര്‍ പഴഞ്ചെനെന്ന്‌ മുദ്രകുത്തുകയും സമസ്‌തയുടെ മേല്‍ ആരോപണമായുന്നയിക്കുകയും ചെയ്യുന്നത്‌. സത്യത്തില്‍ ഇത്‌ സമസ്‌തക്കെതിരെയുള്ള ആക്രമണമല്ല. മറിച്ച്‌ ദീനിനെതിരെയുള്ള കടന്നാക്രമണമാണ്‌. ദീനിനും ഇലാഹീ നിയമങ്ങള്‍ക്കും ലോകത്തോളം പഴക്കമുണ്ടല്ലോ. കേരളത്തില്‍ വേരോട്ടമുള്ള ഒരു ദീനീ സംഘടനയായി സമസ്‌ത ജനഹൃദയങ്ങളില്‍ ജീവിച്ചു നില്‍ക്കുന്നത്‌ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നുവെന്നതില്‍ എതിരഭിപ്രായമില്ല.

? ഭൗതിക വിദ്യാഭ്യാസത്തോടുള്ള സമസ്‌തയുടെ നിലപാട്‌ എന്താണ്

സമസ്‌തയുടെ നിയമാവലിയില്‍ തന്നെ ദീനിന്‌ എതിരല്ലാത്ത ഭൗതിക വിദ്യാഭ്യാസം നേടണം എന്നു പറയുന്നുണ്ട്‌. മാത്രമല്ല ദീനിന്‌ എതിരല്ലാത്ത രീതിയില്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഭൗതിക വിദ്യാഭ്യാസം ഫര്‍ള്‌ കിഫായ കൂടിയാണ്‌. ഗസാലി ഇമാമിനെ പോലുള്ള മുന്‍കാല പണ്ഡിതര്‍ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

? കേരളത്തില്‍ സാമ്രാജ്യത്വം നിറസാന്നിധ്യമായിരുന്ന സമയത്താണല്ലോ സമസ്‌തയുടെ ഉത്ഭവം നടന്നത്‌. സ്വാതന്ത്ര്യ സമരത്തോടുള്ള സമസ്‌തയുടെ നിലപാടെന്തായിരുന്നു.

ഇസ്‌ലാമിന്റെ ആദര്‍ശ സംരക്ഷണത്തിന്‌ മുഖ്യ ശ്രദ്ധ കൊടുത്ത സമസ്‌ത മലബാര്‍ സമരങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടില്ല. ഒരു രാഷ്‌ട്രത്തോട്‌ എതിരിടാന്‍ വേണ്ടത്ര ശക്തിയില്ലാതെ പോരാട്ടത്തിലേര്‍പ്പെടുന്നത്‌ മണ്ടത്തരമായാണ്‌ പണ്ഡിതര്‍ കണ്ടിരുന്നത്‌. സമസ്‌തയുടെ പണ്ഡിതര്‍ ഇംഗ്ലീഷ്‌ വിരോധികളായിരുന്നുവെന്നും ഇംഗ്ലീഷ്‌ നരകത്തിലെ ഭാഷയാണെന്നത്‌ സമസ്‌തയുടെ വിശദീകരണമാണെന്നുമെക്കേ ചിലര്‍ പറഞ്ഞ്‌ നടക്കാറുണ്ട്‌. ശുദ്ധ നുണകളാണിതെല്ലാം. വ അല്ലമ ആദമല്‍ അസ്‌മാഅ കുല്ലഹാ (ആദമിന്‌ മുഴുവന്‍ നാമങ്ങളും (അല്ലാഹു) പഠിപ്പിച്ചു)എന്ന ആയതിന്റെ വിവക്ഷ എല്ലാ ഭാഷകളിലെയും എല്ലാ നാമങ്ങളും പഠിപ്പിച്ചു എന്നാണ്‌. ഈ അടിസ്ഥാനത്തില്‍ എല്ലാ ഭാഷകളും വിജ്ഞാനങ്ങളും വിശ്വാസികള്‍ പഠിക്കണമെന്നാണ്‌ സമസ്‌തയുടെ നിലപാട്‌. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച്‌ തന്നത്‌ മക്കയിലും ചുറ്റുപാടുകളിലുമുള്ളവരെ താങ്കള്‍ താക്കീത്‌ ചെയ്യാനാണ്‌ എന്ന സൂറത്തുല്‍ അന്‍ആമിലെ വചനവും ഭാഷാ പഠനത്തിന്റെ പ്രധാന്യം വിളിച്ചറിയ്‌ക്കുന്നുണ്ട്‌. ലോകത്തെ മുഴുവനും പ്രബോധനം ചെയ്യാനുള്ള ആഹ്വാനമാണത്‌. അതിന്‌ ഭാഷാ പരിജ്ഞാം ഒഴിച്ചുകൂടാനാവാത്തതാണെന്ന്‌ പറയേണ്ടതില്ലല്ലോ. പിന്നെ ആദ്യകാല പണ്ഡിതരില്‍ ചിലര്‍ അധിനിവേശ വിരുദ്ധതയുടെ ഭാഗമായി ഇംഗ്ലീഷ്‌ ഭാഷയെ എതിര്‍ത്തിട്ടുണ്ട്‌. അവര്‍ സ്വന്തമായി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ എങ്ങനെ സമസ്‌തയുടെ ഔദ്യോഗിക നയമായി വിലയിരുത്തപ്പെടും. അതുതന്നെ ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ കൈക്കൊണ്ട നിലപാടായിരുന്നു.

? യതീഖാനകളെ തുടക്കകാലത്ത്‌ സമസ്‌ത എതിര്‍ത്തിരുന്നോ

കേരളത്തില്‍ ആദ്യത്തെ യതീംഖാന തിരൂരങ്ങാടി യതീംഖാനയാണ്‌. അത്‌ ഉല്‍പതിഷ്‌ണുക്കളുടെ നിയന്ത്രണത്തില്‍ സ്ഥാപിതമായതിനാല്‍ ബിദഈ ആശയപ്രചരണവും വഞ്ചനയും മറ്റുമായിരുന്നു അവിടെ നടന്നത്‌. ഈ സമയത്ത്‌ അത്തരം പ്രവണതകള്‍ക്കെതിരെ സമസ്‌ത എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. പിന്നീട്‌ സുന്നികള്‍ക്കൊരു യതീംഖാന എന്ന ആശയവുമായി സമസ്‌ത ജനറല്‍ സെക്രട്ടറി പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ രംഗത്ത്‌ വന്നു. അദ്ദേഹം തന്നെ മുന്‍കൈയ്യെടുത്താണ്‌ മുക്കം യതീഖാന സ്ഥാപിതമായത്‌. പറവണ്ണ തന്നെയാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചതും. യതീംഖാനകളെ നിരുപാധികം എതിര്‍ക്കുന്ന നയമാണ്‌ സമസ്‌തയുടേതെങ്കില്‍ പറവണ്ണ ഇങ്ങനെ ഒരാശയം മുന്നോട്ട്‌ വെക്കുമായിരുന്നില്ല

? സമസ്‌തക്കാര്‍ പിന്തിരിപ്പന്‍മാരാണെന്ന വാദത്തോട്‌ ഉസ്‌താദ്‌ എങ്ങനെ പ്രതികരിക്കുന്നു

അത്‌ പിന്തിരിപ്പന്മാര്‍ പ്രചരിപ്പിക്കുന്ന ആരോപണമാണ്‌. സമസ്‌ത സുന്നത്ത്‌ ജമാഅത്തിന്റെ ആശയവുമായി മുന്നേറിയപ്പോള്‍ പ്രചരിപ്പിച്ച ആരോപണമാണത്‌. 1400 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രവാചകന്‍ ആവിഷ്‌കരിച്ച നിയമങ്ങളും ജീവിതങ്ങളുമാണ്‌ സമസ്‌തയുടെ വഴി. ഇത്‌ പിന്തിരിപ്പനാണെങ്കില്‍ പ്രവാചകന്റെ നിലപാടുകള്‍ പിന്തിരിപ്പനാണെന്ന്‌ അവര്‍ക്ക്‌ പറയാന്‍ സാധിക്കുമോ?

? സ്‌ത്രീകള്‍ക്ക്‌ എഴുത്ത്‌ പഠിപ്പിക്കുന്നതിനോടുള്ള സമസ്‌തയുടെ നിലപാട്‌

ഇത്‌ അഭിപ്രായ വ്യത്യസമുള്ള മസ്‌അലയാണ്‌. സ്‌ത്രീകളെ നിങ്ങള്‍ എഴുത്ത്‌ പഠിപ്പിക്കരുത്‌ എന്ന പ്രവാചക കല്‍പനയനുസരിച്ച്‌ പാടില്ലാത്ത കാര്യമാണതെന്നാണ്‌ ഒരു പറ്റം പണ്ഡിതരുടെ നിലപാട്‌. എന്നാല്‍ അബൂദാവൂദ്‌ ഉദ്ധരിച്ച ഹദീസില്‍ ശിഫാഅ്‌ ബിന്‍ത്‌ അബ്‌ദില്ലയോടായി നബി ഇങ്ങനെ പറയുന്നുണ്ട്‌, നീ ഹഫ്‌സക്ക്‌ എഴുത്ത്‌ പഠിപ്പിച്ച പോലെ മന്ത്രവും പഠിപ്പിക്കുക. ഈ ഹദീസവലംബിച്ച്‌്‌ മറ്റുചില പണ്ഡിതര്‍ അതനുവദനീയമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. ഫതാവല്‍ ഹദീസിയ്യയില്‍ ഇത്‌ കാണാവുന്നതാണ്‌. സമസ്‌തയുടെ നിലപാടും ഇതുതന്നെ. കര്‍മ്മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ സ്‌ത്രീ പുരുഷ സങ്കലനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദീകരിക്കുന്നേടത്ത്‌ സ്‌ത്രീകള്‍ സ്‌ത്രീ ഡോക്‌ടര്‍മാരെയാണ്‌ സമീപ്പിക്കേണ്ടത്‌ എന്ന്‌ പറയുന്നുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ വൈദ്യശാസ്‌ത്രം പഠിപ്പിക്കുന്നില്ലെങ്കില്‍ ശരീഅത്തിന്റെ ഈ കല്‍പന എങ്ങനെ നിറവേറ്റാനാകും. പരിപൂര്‍ണ്ണ ഇസ്‌ലാമികാന്തരീക്ഷത്തില്‍ സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിന്‌ സമസ്‌ത ഒരിക്കലും എതിരല്ല. ആദ്യകാല പണ്ഡിതര്‍ സൂക്ഷ്‌മതയോടെയാണ്‌ കാര്യങ്ങള്‍ വിലയിരുത്തിയത്‌. ഭൗതിക വിദ്യയും മറ്റും നേടി ഇസ്‌ലാമിക പരിധികള്‍ വിട്ടുപോയപ്പോഴാണ്‌ അവര്‍ കണിശ തീരുമാനമെടുത്തത്‌.

? ഖുര്‍ആന്‍ പരിഭാഷയെക്കുറിച്ച്‌


ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ സ്വന്തം ആശയങ്ങള്‍ക്കനുസരിച്ച്‌ വിശദീകരിക്കുന്ന പരിഭാഷകളുമായി പുത്തനാശയക്കാര്‍ രംഗത്ത്‌ വന്നപ്പോഴാണ്‌ കെ. വി. മുഹമ്മദ്‌ മുസ്‌ലിയാര്‍ പരിഭാഷക്ക്‌ വേണ്ടി രംഗത്തെത്തിയത്‌. കേരളത്തില്‍ സുന്നികളുടെ ഭാഗത്ത്‌ നിന്നുള്ള ആദ്യ പരിഭാഷയായതുകൊണ്ട്‌ തന്നെ വിഷയം സമസ്‌തയില്‍ ചര്‍ച്ചക്ക്‌ വന്നു. യോഗത്തില്‍ സമസ്‌തയുടെ പണ്ഡിതര്‍ ഇവ്വിഷയകമായി രണ്ടഭിപ്രായക്കാരായി. ഖുര്‍ആനിക സൂക്തങ്ങള്‍ പ്രഭാഷണങ്ങളില്‍ മലയാളത്തിലേക്ക്‌ ഭാഷാന്തരം ചെയ്യുന്നത്‌ പോലെ ലിഖിത രൂപത്തിലാക്കുന്നതിനും ശറഇല്‍ വിലക്കില്ലെന്ന്‌ പരിഭാഷയെ അനുകൂലിക്കുന്നവര്‍ വാദിച്ചു. ഖുര്‍ആനിനെ ഉള്‍ക്കൊള്ളാന്‍ മാത്രം പദങ്ങളില്ലാത്ത മലയാളത്തിലേക്ക്‌ അത്‌ വിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ ഖുര്‍ആനിന്റെ പല ആശയങ്ങളും ചോര്‍ന്നു പോകുകയും അതിന്റെ അമാനുശികത നഷ്‌ടപ്പെട്ടുപോകുമെന്നും മറുകക്ഷിയും വാദിച്ചു. അവസാനം അധ്യക്ഷപദവിയിലുണ്ടായിരുന്ന കണ്ണിയ്യത്ത്‌ ഉസ്‌താദ്‌ ഇരു കക്ഷികളുടെയും വാദമുഖങ്ങള്‍ കേട്ട ശേഷം സമസ്‌തക്ക്‌ ഈ വിഷയത്തില്‍ തീരുമാനമില്ല എന്ന്‌ പ്രഖ്യപിച്ചു. ഈ പ്രഖ്യാപനത്തോടെ ഏറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക്‌ കാരണമായ പരിഭാഷ വിവാദം അവസാനിച്ചു.

? സമസ്‌തയിലെ വിവാദങ്ങളില്‍ പ്രാധനമായിരുന്നു സ്‌പീക്കര്‍ വിവാദം. എന്തായിരുന്നു വസ്‌തുത

സ്‌പീക്കറിലൂടെയുള്ള ഖുതുബ ശരിയല്ല. കാരണം അത്‌ ഖതീബിന്റെ നേരെയുള്ള ശബ്‌ദമല്ല; സ്വദ (മറുകൂറ്റ്‌) യാണ്‌ എന്നായിരുന്നു സ്വദഖത്തുല്ല മുസ്‌ലിയാരുടെ വാദം. എന്നാല്‍ സ്‌പീക്കറിലൂടെയുള്ള ശബ്ദം മറുകൂറ്റല്ല. കാരണം എതിര്‍ ദിശയിലേക്ക്‌ തീരിച്ചടിക്കുന്നതാണ്‌ മറുകൂറ്റ്‌. ശറഹുല്‍ മവാഖിഫിലും മറ്റും ഇത്‌ വിവരിക്കപ്പെട്ടിട്ടുണ്ട്‌. മാത്രമല്ല ഉള്ള ശബ്ദത്തെ വലുതാക്കി പ്രകടിപ്പിക്കുക മാത്രമാണ്‌ സ്‌പീക്കര്‍ ചെയ്യുന്നത്‌. ഇതായിരുന്നു സ്വദാഖത്തുല്ല മുസ്‌ലിയാര്‍ ഒഴികെയുള്ള 39 പണ്ഡിതന്‍മാരുടെയും തീരുമാനം. ഈ വിവാദത്തിനൊടുവില്‍ അദ്ദേഹം സമസ്‌തയുടെ പ്രസിഡണ്ട്‌ സ്ഥാനം രാജിവെച്ചൊഴിയുകയും പുതിയ സംഘടനക്ക്‌ രൂപം നല്‍കുകയും ചെയ്‌തു.

? അഖില കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉത്ഭവവും നിലപാടും എന്തായിരുന്നു

നാല്‍പതംഗ മുശാവറക്ക്‌ പുറത്തുള്ള തലയെടുപ്പള്ള ചില പണ്ഡിതര്‍ രൂപീകരിച്ച സംഘടനയാണ്‌ അഖില കേരള ജംഇയ്യത്തുല്‍ ഉലമാ. സമസ്‌തയുടെ ചില നയങ്ങളോടുള്ള വിയോജിപ്പായിരുന്നു കാരണം.1966ല്‍ ശൈഖ്‌ ഹസന്‍ ഹസ്‌റത്തിന്റെ നേതൃത്വത്തില്‍ കൈപറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, മഞ്ചേരി അബ്ദുര്‍റഹ്‌മാന്‍ മുസലിയാര്‍ തുടങ്ങിയവരാണ്‌ ഇതിന്റെ മുന്‍പന്തിയില്‍ നിന്നത്‌. ഖുത്വുബ പരിഭാഷ കറാഹത്തേ ആകൂ എന്ന വാദം അവര്‍ക്കുണ്ടായിരുന്നു. കോഴിക്കോട്‌ നടന്ന ഒരു യോഗത്തില്‍ പൂക്കോയ തങ്ങള്‍, ഇവിടെ മുന്‍ഗാമികള്‍ പടുത്തുയര്‍ത്തിയ സമസ്‌ത മതി; അഖിലയും വേണ്ട കൊഖിലയും വേണ്ട എന്ന്‌ പ്രഖ്യാപിച്ചതോടെ പിരിച്ചു വിടാന്‍ പോലും ആളില്ലാത്ത സംഘടനയായി അത്‌ മാറുകായായിരുന്നു.

? തബ്‌ലീഗ്‌ ജമാഅത്തിനെ കുറിച്ച്‌ സമസ്‌തയുടെ തീരുമാനം എന്തായിരുന്നു

തബ്‌ലീഗിനെ കുറിച്ച്‌ പഠിക്കാന്‍ ഉര്‍ദുവില്‍ അഗാധ പ്രാവീണ്യമുള്ള വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയരുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ സമസ്‌ത നിയോഗിച്ചത്‌. പ്രസ്‌തുത സംഘം അവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വഹാബിസത്തിന്റെ മറ്റൊരു പതിപ്പാണവരെന്ന്‌ സമസ്‌തയില്‍ വിശദീകരിച്ചു. തബ്‌ലീഗ്‌ സ്ഥാപകന്‍ ഇല്‍യാസ്‌, അദ്ധേഹത്തിന്റ ഗുരു ഗംഗോഹി തുടങ്ങിയ പലരും തനി പുത്തനാശയങ്ങള്‍ വെച്ചു പൂലര്‍ത്തുന്നവരും മഹമ്മദുബ്‌നു അബ്‌ദില്‍ വഹാബിന്റെ സ്‌തുതി പാഠകരുമായിരുന്നു. ഇത്തരം വസ്‌തുതകളുടെ വെളിച്ചത്തില്‍ തബ്‌ലീഗ്‌ ജമാഅത്ത്‌ പിഴച്ച കക്ഷിയാണെന്ന്‌ സമസ്‌ത പൊതുജനങ്ങളെ ബോധ്യപ്പെടുത്തി.

? ഖുത്വുബ പരിഭാഷക്ക്‌ വേണ്ടി നിലപാടെടുത്ത കൊടിയത്തൂര്‍ ഖാദി സമസ്‌തയിലുണ്ടായിരുന്നോ


അതെ, അയാള്‍ ആദ്യം സമസ്‌തക്കാരനായിരുന്നു. പിന്നെ ഖുത്വുബ പരിഭാഷ വാദം ഉയര്‍ത്തിയതോടെ പുറത്തു പോകുകയാണുണ്ടായത്‌.

? ശരീഅത്ത്‌ വിവാദം സമസ്‌തയുടെ ചരിത്രത്തല്‍ ഇടം പിടിച്ച സംഭവമായിരുന്നില്ലേ

ത്വലാഖ്‌ ചൊല്ലപ്പെട്ടവള്‍ക്ക്‌ മരണം വരെ ഭര്‍ത്താവ്‌ ജീവനാംശം നല്‍കണമെന്ന ശരീഅത്തിനെതിരായ ഒരു തീരുമാനമാണ്‌ 1985ല്‍ കോടതി പുറപ്പെടുവിച്ചത്‌. ശരീഅത്തിന്റെ സംരക്ഷണത്തിന്‌ വേണ്ടി സ്ഥാപിതമായ സമസ്‌ത ഇതിനെ ജനാധിപത്യപരമായി നേരിട്ടു. ഇതിന്‌ വേണ്ടി എല്ലാ മുസ്‌ലിം സംഘടനകളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന്‌ സമസ്‌ത തിരിച്ചറിഞ്ഞു. ശംസുല്‍ ഉലമ അതിന്‌ വേണ്ടി മുന്‍കൈയെടുക്കുകയും അതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്‌തു. ഈ വിഷയത്തില്‍ പുത്തനാശയക്കാരുമായി വേദി പങ്കിട്ട ശംസുല്‍ ഉലമയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത വ്യക്തിയാണ്‌ കാന്തപുരം. പിന്നെ അയാളും കൂട്ടരും ഉല്‍പതിഷ്‌ണുക്കളുടെ തോളില്‍ കയ്യിട്ട്‌ നടക്കുന്ന കാഴ്‌ചയാണ്‌ നാം കണ്ടത്‌.

? വിഘടിതരുടെ ജില്ലാ ഖാദി നിയമനത്തെ കുറിച്ച്‌


ജില്ലാ ഖാദി നിയമനം സമസ്‌ത അംഗീകരിച്ചിട്ടില്ല. മതിയായ കൂടിയാലോചനകളും ഭൂരിഭാഗം മഹല്ലുകളുടെ പിന്തുണയുമില്ലാതെയായിരുന്നു അവരുടെ നിയമനം. അവര്‍ സ്വയം യോഗം ചേര്‍ന്ന്‌ ജില്ലകള്‍ വിഭജിച്ചെടുത്താലെങ്ങനെ ഖാദി നിയമനമാകും. ഓരോ ജില്ലയിലും അവരെ ഖാദിമാരാക്കിയതാരെന്ന്‌ അവരിതുവരെ വ്യക്തമാക്കിയിട്ടില്ല. സമൂഹത്തിന്റെ ഐക്യം തകര്‍ക്കാനിറങ്ങിപ്പുറപ്പെട്ട ഇവര്‍ക്ക്‌ പുത്തരിയിലേ കല്ലുകടിക്കേണ്ടി വന്നത്‌ കേരള മുസ്‌ലിംകള്‍ മറന്നിട്ടുണ്ടാകില്ല.

? അസ്‌ഹരി തങ്ങളെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ നീക്കിയതിനെക്കുറിച്ച്‌


വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം സംസാരത്തിലുള്ള ചിട്ട നഷ്‌ടപ്പെട്ടപ്പോള്‍ അത്‌ സമസ്‌തയെ ബാധിക്കുരുതെന്ന്‌ കരുതിയാണ്‌ അദ്ദേഹത്തെ പ്രസിഡണ്ട്‌ പദവിയില്‍ നിന്ന്‌ നീക്കിയത്‌. സമസ്‌തയില്‍ ആജീവനാന്ത പ്രസിഡണ്ട്‌, സെക്രട്ടറി പദവികളൊന്നുമില്ല. മസ്‌ലഹത്തിനനുസരിച്ച്‌ പദവികളില്‍ നിന്ന്‌ നീക്കുകയും നിലനിറുത്തുകയുമൊക്കെയാകാം. അസ്‌ഹരി തങ്ങള്‍ ഇപ്പോഴും സമസ്‌ത മുശാവറയില്‍ അംഗമാണ്‌.

? പുതിയ ത്വരീഖത്തുകളില്‍ ചേരണമെന്ന്‌ പറയാത്ത സമസ്‌ത പിഴച്ചതാണെങ്കില്‍ എതിര്‍ക്കാന്‍ കാരണമെന്ത്‌

കേരള മുസ്‌ലിംകളെ വിശ്വാസപരവും കര്‍മ്മപരവുമായ വിഷയങ്ങളില്‍ സത്യപാതയില്‍ ഉറപ്പിച്ചുനിര്‍ത്തുകയെന്നതാണ്‌ സമസ്‌തയുടെ ലക്ഷ്യം. അതിന്റെ ഭാഗമെന്ന നിലയില്‍ സമൂഹത്തെ ദുര്‍നടപടികളിലേക്ക്‌ നയിക്കുന്ന ശൈത്വാനീ ത്വരീഖത്തുകളെ എതിര്‍ക്കേണ്ടത്‌ സമസ്‌തയുടെ ബാധ്യതയാണ്‌.അതോടൊപ്പം റബ്ബാനീ ത്വരീഖത്തുകളായ ഖാദിരീ, രിഫാഈ, ചിശ്‌തി, അലവീ തുടങ്ങിയ ത്വരീഖത്തുകളെ സമസ്‌ത അംഗീകരിക്കുകയും സമസ്‌തയുടെ ആലിമീങ്ങള്‍ അവയ്‌ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ഇത്തരം റബ്ബാനീ ത്വരീഖത്തുകളെടെ പേരില്‍ രംഗത്ത്‌ വന്ന കള്ളനാണയങ്ങളാണ്‌ സമസ്‌ത എതിര്‍ത്ത ത്വരീഖത്തുകളെല്ലാം.

? നൂരിഷയെ എതിര്‍ക്കാനുണ്ടായ കാരണങ്ങള്‍

ഹൈദറാബാദുകാരനായ നൂരിഷ ശൈഖ്‌ നേതൃത്വം നല്‍കിയിരുന്ന ത്വരീഖത്താണിത്‌. ഇതേക്കുറിച്ച്‌ പല മഹല്ലത്തുകളില്‍ നിന്നും സമസ്‌തയിലേക്ക്‌ ചോദ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന്‌ സമസ്‌ത സമിതിയെ ചുമതലപ്പെടുത്തി. അവര്‍ ഈ ത്വരീഖത്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്‌തകങ്ങളും മറ്റു നിയമാവലികളും പഠന വിധേയമാക്കുകയും പല ആശയങ്ങളും ശര്‍ഇന്‌ വിരുദ്ധാമണെന്ന്‌ കണ്ടെത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ 1974 ഫെബ്രുവരിയില്‍ സമസ്‌ത മുശാവറ ഈ ത്വരീഖത്തുമായി ബന്ധപ്പെടരുതെന്ന്‌ പൊതുജനങ്ങളോടാഹ്വാനം ചെയ്‌തു.

? നൂരിഷയെ കേരളത്തിലേക്ക്‌ ക്ഷണിച്ച്‌ വരുത്തിയത്‌ സമസ്‌തയായിരുന്നില്ലേ

എന്ന്‌ കരുതി വൈകല്യങ്ങള്‍ പ്രകടമായാല്‍ എതിര്‍ക്കേണ്ടെന്നോ?

? പട്ടിക്കാട്‌ ജാമിഅയും സ്വത്തുക്കുളും നൂരിഷയുടേത്‌ ആയിരുന്നോ

ആദ്യകാലത്ത്‌ അവ അദ്ദേഹത്തിന്റെ പേരിലായിരുന്നു. പിന്നീട്‌ റിക്കാര്‍ഡുകള്‍ ശരിയാക്കാന്‍ ശംസുല്‍ ഉലമ അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹം പല നിബന്ധനകളും മുന്നോട്ട്‌ വക്കുകയും ചെയ്‌തു. അദ്ദേഹം മുന്നോട്ടു വെച്ച നിബന്ധനകളില്‍ തന്നെ പ്രസിഡണ്ടാക്കണമെന്നുമുണ്ടായിരുന്നു. ആ ആവശ്യം നിങ്ങള്‍ മുന്‍ പ്രസിഡണ്ടാണ്‌ എന്ന്‌ പറഞ്ഞ്‌ അംഗീകരിപ്പിക്കുകയായിരുന്നു.

? കൊരൂര്‍ ത്വരീഖത്ത്‌ എന്ത്‌ കൊണ്ട്‌ എതിര്‍ക്കപ്പെട്ടു

കോഴിക്കോട്‌ ജില്ലയിലെ കൊരൂര്‍ സ്വദേശി പുത്തന്‍ വീട്ടില്‍ മമ്മത്‌ നേതൃത്വം നല്‍കിയിരുന്നതാണീ ത്വരീഖത്ത്‌. നഖ്‌ശബന്തീ ത്വരീഖത്തിന്റെ തുടര്‍ച്ചയാണ്‌ തന്റേതെന്നായിരുന്നു അയാള്‍ വാദിച്ചത്‌. സ്‌ത്രീ പുരുഷ സങ്കലനം, നിസ്‌കാരമുപേക്ഷിക്കല്‍ തുടങ്ങിയ പല പിഴച്ചരീതികളും ഇവര്‍ക്കിടയില്‍ വ്യാപകമായിരുന്നു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ചെറുശ്ശേരി അഹ്മദ്‌ കുട്ടി മുസ്‌ലിയാര്‍, ഖുത്വുബി മുഹമ്മദ്‌ മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതര്‍ ഇത്‌ പിഴച്ച ത്വരീഖത്താണെന്ന്‌ വിധി പറയുകയും സമൂഹത്തെ ഇവര്‍ക്കെതിരില്‍ ഉദ്‌ബുദ്ധരാക്കുകയും ചെയ്‌തു. അതോടെ ഈ കക്ഷിയും കൂമ്പടഞ്ഞ്‌ പോയി.

? സുന്നി ഐക്യത്തിന്‌ തടസ്സമെന്ത്‌? എങ്ങനെ പരിഹരിക്കാം?

സമസ്‌ത ഇന്നും ഐക്യത്തിന്‌ തയ്യാറാണ്‌. അതിനുള്ള ശ്രമം ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും സഹകരിക്കുകയും ചെയ്യും. ശംസുല്‍ ഉലമ മുന്നോട്ട്‌ വെച്ച നിബന്ധനകള്‍ക്ക്‌ വിധേയമായിരിക്കണമെന്ന്‌ മാത്രം. അഥവാ അവര്‍ പിടിച്ചെടുത്ത മദ്രസകളും സ്ഥാപനങ്ങളും തിരിച്ചേല്‍പിക്കണം. സമസ്‌തക്കും സ്ഥാപനങ്ങള്‍ക്കും എതിരെ അവര്‍ കൊടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണം. ഈ നിബന്ധനകള്‍ അംഗീകരിക്കാന്‍ മറു കക്ഷി ഇതുവരെ തയ്യാറായിട്ടില്ല. അവരതിന്‌ തയ്യാറാകുക എന്നതു മാത്രമാണ്‌ ഏക പരിഹാര മാര്‍ഗം.

? സമസ്‌തയുടെ രാഷ്‌ട്രീയ സമീപനം എന്താണ്‌.

സമസ്‌തയുടെ രാഷ്‌ട്രീയ നിലപാട്‌ ആര്‍ക്കാണറിഞ്ഞു കൂടാത്തത്‌. സമസ്‌ത പ്രാസ്ഥാനികമായി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. പക്ഷെ വ്യക്തികള്‍ക്ക്‌ അവരുടെ ഇഷ്‌ടാനുസരണം ഏതു രാഷ്‌ട്രീയ പാര്‍ട്ടിയിലും അംഗമാവുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.

? ഈ അടുത്ത കാലത്ത്‌ സമസ്‌ത ലീഗിന്‌ കീഴൊതുങ്ങുന്നു എന്ന ആരോപണമുണ്ട്‌. അതിനെക്കുറിച്ച്‌ എന്തു പറയുന്നു.

ആ വാദം തെറ്റാണ്‌. ലീഗിന്‌ ലീഗിന്റേതായ വഴിയും സമസ്‌തക്ക്‌ സമസ്‌തയുടേതായ വഴിയുമുണ്ട്‌. അവരണ്ടും വ്യത്യസ്ഥ ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി നില നില്‍ക്കുന്നവയാണ്‌. രാഷ്‌ട്രീയക്കാര്‍ക്ക്‌ അവരുടേതായ നീക്കുപോക്കുകളും നയങ്ങളും ആവശ്യമായി വരും. അതിലൊന്നും സമസ്‌തക്കിടപെടാനൊക്കില്ല.

? ദീനീ രംഗത്തേക്ക്‌ പുതിയ പണ്ഡിതര്‍ വരുന്നില്ല. കാരണമെന്താണ്‌. വല്ല പ്രതിവിധിയുമുണ്ടോ.

കിതാബുകള്‍ ഗഹനമായി പഠിക്കുന്ന ശീലം കുറവായത്‌ കൊണ്ടാണ്‌ ഇത്‌ സംഭവിച്ചത്‌. പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഇഴ കീറിയുള്ള ഗവേഷണങ്ങളും മനനങ്ങളുമാണ്‌ ഇതിന്‌ പ്രതിവിധി.

? മഅ്‌ദനി വിഷയത്തില്‍ സമസ്‌ത എന്തുകൊണ്ട്‌ ഇടപെടുന്നില്ല.

അതൊന്നും സമസ്‌തയുടെ പ്രവര്‍ത്തന മേഖലയല്ല. അദ്ദേഹത്തിന്റെ വിഷയത്തില്‍ രാഷ്‌ട്രീയക്കാര്‍ പോലും ഇപ്പോള്‍ പ്രതികരിക്കുന്നില്ലല്ലോ. പിന്നെയെന്തിന്‌ സമസ്‌ത ഇടപെടണം. സമസ്‌തയുമയി അദ്ദേഹത്തിന്‌ ബന്ധമൊന്നുമില്ല താനും.

? ജമാഅത്തെ ഇസ്‌ലാമി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനെക്കുറിച്ചെന്ത്‌ പറയുന്നു?


അത്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌. ഏതായാലും അവര്‍ മതത്തിന്റെ സംരക്ഷകരല്ലെന്ന്‌ തീര്‍ച്ച.

? ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മുടി വിവാദത്തെ കുറിച്ച്‌.


പകല്‍ വെളിച്ചം പോലെ കേരളീയ സമൂഹം മനസ്സിലാക്കിയതാണത്‌. അതിനെക്കുറിച്ച്‌ ഇനി വിശദീകരിക്കേണ്ടതില്ല.

? ഈ അടുത്ത്‌ കേരളീയ മുസ്‌ലിംകളുടെ അസ്‌തിത്വത്തിന്‌ തന്നെ ഭീഷണി ഉയര്‍ത്തിയ ഇ-മെയില്‍ വിവാദത്തെ എങ്ങനെ വിലയിരുത്തുന്നു?

അതില്‍ സമസ്‌ത തല്‍ക്കാലം ഇടപെടാനില്ല. കാരണം മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും ഗവണ്‍മെന്റും പരസ്‌പരം പകപോക്കലിനും വൈരാഗ്യത്തിനും വേണ്ടി ഈ വിഷയം ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്‌. ഇതിനിടയില്‍ ഒരു നിലപാട്‌ ഇപ്പോള്‍ വ്യക്തമാക്കാനാവില്ല.

No comments:

Post a Comment