Friday, December 16, 2011

ഫത്‌വ

ഫത്‌വ

?    പള്ളിയില്‍ മഗ്‌രിബ് നിസ്‌കാരത്തിന്റെ ഔദ്യോഗിക ജമാഅത്ത് കഴിഞ്ഞ ഉടനെ ഒരു സംഘം ആളുകള്‍ നിസ്‌കരിക്കാന്‍ ചെന്നു. കൂട്ടത്തില്‍ ഇമാമത്തിന് അര്‍ഹതയുള്ള ഒരു പണ്ഡിതനുമുണ്ട്. ആദ്യ ജമാഅത്തില്‍ മസ്ബൂഖായ ഒരാളെ തുടര്‍ന്നു കുറേയാളുകള്‍ നിസ്‌കരിക്കുന്നുമുണ്ട്. ആ മസ്ബൂഖായ ഇമാം ജമാഅത്തിന് യോഗ്യനാണോ, മുബ്തദിആണോ, ഫാസിഖാണോ എന്നൊന്നും അറിയുകയുമില്ല.  തല മറച്ചിട്ടു പോലുമില്ല. ഈ സാഹചര്യത്തില്‍ സ്ഥിതി അറിയപ്പെടാത്ത മസ്ബൂഖായ ഇമാമിനെ തുടരുകയാണോ വേണ്ടത്, അതോ, പുതിയ സംഘത്തിലെ ആലിമിന്റെ കീഴില്‍ പുതിയൊരു ജമാഅത്ത് തുങ്ങുകയാണോ ഉത്തമം? തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായ മരുപടി പ്രതീക്ഷിക്കുന്നു.
=    ചോദ്യത്തില്‍ വിവരിച്ച ചുറ്റുപാടില്‍ മസ്ബൂഖിനോട് തുടരുന്നതിനേക്കാള്‍ കൂട്ടത്തിലുള്ള പണ്ഡിതന്റെ നേതൃത്വത്തില്‍ പുതിയൊരു ജമാഅത്ത് തുടങ്ങലാണുത്തമം. ഇതിന് പല കാരണങ്ങളുണ്ട്. 
    1. മസ്ബൂഖിനോട് തുടരല്‍ കറാഹത്തില്ലെന്നാണ് തുഹ്ഫയില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതെങ്കിലും (2/283) അത് കറാഹത്താണെന്നാണ് നിഹായയുടെ ബാഹ്യാര്‍ത്ഥം (2/163). പുതിയ ജമാഅത്താകുമ്പോള്‍ ഈ അഭിപ്രായ വ്യത്യാസത്തില്‍നിന്നും ഒഴിവാകാമല്ലോ. 2. ഇമാമിന്റെ തക്ബീറതുല്‍ ഇഹ്‌റാം എത്തിക്കുക എന്നത് വളരെ പുണ്യമുള്ള കാര്യമാണ്. മസ്ബൂഖിനോട് തുടര്‍ന്നാല്‍ ഇത് ലഭിക്കയില്ല. ഇമാം സലാം വീട്ടുന്നതിന് മുമ്പ് തുടര്‍ന്നാല്‍ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമെങ്കിലും പൂര്‍ണമായ പ്രതിഫലം ലഭിക്കാന്‍ ഇമാമിന്റെ നിസ്‌കാരത്തിന്റെ ആദ്യത്തില്‍ തന്നെ തുടരണം. ജമാഅത്തിന്റെ കുറേ ഭാഗം കഴിഞ്ഞ ശേഷം വന്ന ആള്‍ മറ്റൊരു സംഘം ആളുകളോടു കൂടി നിസ്‌കാരം പൂര്‍ണമായി ജമാഅത്തായി കിട്ടുമെന്ന പ്രത്യാശയുണ്ടെങ്കില്‍ അവരെ കാത്തിരിക്കല്‍ ശ്രേഷ്ടമേറിയതാണെന്ന് തുഹ്ഫയില്‍ 2/256ല്‍ പ്രസ്താവിച്ചിരിക്കുന്നു. പുതിയ ജമാഅത്ത് തുടങ്ങുമ്പോള്‍ ആദ്യം മുതല്‍ ജമാഅത്ത് നടത്താമെന്ന് ഉറപ്പാണല്ലോ. സുന്നിയാണോ, മുബ്തദിആണോ, നീതിമാനാണോ, ഫാസിഖാണോ എന്നൊന്നും അറിയാത്ത ആളോട് തുടരുന്നതിനേക്കാള്‍ ഉത്തമം അറിയുന്ന ആളോട് തുടരലാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പുതിയ ജമാഅത്ത് സംഘടിപ്പിക്കലാണ് ഉത്തമമെന്ന് വ്യക്തമാണ്. മത്വ്‌റൂഖായ (ആളുകള്‍ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന) പള്ളിയില്‍ ഒന്നിലധികം ജമാഅത്ത് ഒരേ സമയം നടത്തന്നതില്‍ വിരോധമൊന്നുമില്ല.

? സജദയുടെ ആയത്തുള്ള സൂറത്ത് നിസ്‌കാരത്തില്‍ ഓതുന്ന ഇമാം തിലാവത്തിന്റെ സുജൂദിന്റെ കാര്യം നിസ്‌കാരത്തിന്റെ ആദ്യത്തില്‍ മഅ്മൂമീങ്ങളോട് ഉണര്‍ത്താമോ? വിശദീകരിച്ചാലും.
=    സജദയുടെ ആയത്തുള്ള സൂറത്ത് നിസ്‌കാരത്തില്‍ ഓതാനുദ്ദേശിക്കുന്ന ഇമാം അക്കാര്യം നിസ്‌കാരത്തിനു മുമ്പ് ജനങ്ങളെ ഉണര്‍ത്തുന്നതിന് വിരോധമൊന്നുമില്ല. ആളുകളുടെ അവ്യക്തത അകറ്റാന്‍ ഇത് ഉപകരിക്കുമല്ലോ.
? സ്ത്രീകള്‍ക്ക് സ്വര്‍ണം ഹലാലാണല്ലോ. എന്നാല്‍ എത്ര പവന്‍ വരെ സ്ത്രീകള്‍ക്ക് സക്കാത്തിന്നര്‍ഹതയില്ലാതെ ഉപയോഗിക്കാം? അമ്പതും നൂറും അതിലധികവും പവന്‍ ആഭരണങ്ങള്‍ ഇന്ന് ശരാശരി സാധാരണ സ്ത്രീകളുടെ പക്കല്‍ ഉണ്ടാകും. അതിന് സകാത്ത് കൊടുക്കേണ്ടതുണ്ടോ? വിശദ മറുപടി പ്രതീക്ഷിക്കുന്നു.
=    സ്വര്‍ണത്തിന്റെയും വെള്ളിയുടെയും എല്ലാവിധ ആഭരണങ്ങളും സ്ത്രീകള്‍ക്ക് അനുവദനീയമാണ്. വള, തള, അരഞ്ഞാണം, ചെയിന്‍, മാല, പാദസരം തുടങ്ങിയവയൊക്കെ ഉപയോഗിക്കാം. സ്വര്‍ണം കൊണ്ടുള്ള ചെരിപ്പ്, കിരീടം മുതലായവയും ഉപയോഗിക്കാവുന്നതാണ്. മാറിമാറി ഉപയോഗിക്കാനായി ഒന്നിലധികം ആഭരണങ്ങളും ഉണ്ടാക്കാവുന്നതാണ്. ഒരു സ്ത്രീക്ക് ഹറാമോ കറാഹത്തോ ആയ ആഭരണങ്ങളുണ്ടെങ്കില്‍ അവളുടെ എല്ലാ ആഭരണങ്ങള്‍ക്കും സകാത്ത് കൊടുക്കേണ്ടതാണ്. ഇത്ര പവന്‍ ആഭരണമുണ്ടാകുമ്പോഴാണ് ഹറാമോ കറാഹത്തോ ആവുക എന്ന കൃത്യമായ കണക്ക് ഫുഖഹാഅ് പറഞ്ഞിട്ടില്ല. ഭംഗിക്കു വേണ്ടിയാണല്ലോ സ്ത്രീകള്‍ ആഭരണം ധരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് ഭംഗിയായി എണ്ണപ്പെടുന്ന ആഭരണങ്ങള്‍ അനുവദനീയമാണ്. അത് അണിഞ്ഞാല്‍ ഭംഗിയല്ല ഉണ്ടാവുക, മറിച്ച് വെറുപ്പാണ് തോന്നുക, അത്തരം ആഭരണം പാടില്ലാത്തതാണ്. 200 ദിനാര്‍ തൂക്കമുള്ള ഒരു ജോഡി പാദസരം എന്നെല്ലാമാണ് അനുവദനീയമല്ലാത്ത ആഭരണത്തിന് ഫുഖഹാഅ് ഉദാഹരണം പറഞ്ഞിട്ടുള്ളത്. ഉര്‍ഫ് (പതിവ്) അനുസരിച്ച് ഇസ്‌റാഅ്(അമിതം) എന്നു പറയാവുന്ന ആഭരണമുണ്ടെങ്കില്‍ അത് കറാഹത്തില്‍ പെടുന്നതും സകാത്ത് നല്‍കേണ്ടതുമാണ്. (ശറഹുല്‍ മുഹദ്ദബ് 4/443, തുഹ്ഫ 3/279-81 നോക്കുക)
?     സുന്നത്ത് നോമ്പുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമേറിയത് ഏതാണ്?
=     പകലുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമേറിയത് അറഫയുടെ പകലാകുന്നു. സുന്നത്തു നേമ്പുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമേറിയത് അറഫാ നോമ്പാണെന്നാണ് മനസ്സിലാകുന്നത്. അറഫാദിനം നോമ്പു നോറ്റാല്‍ ആ കൊല്ലത്തേയും അടുത്ത കൊല്ലത്തേയും പാപങ്ങള്‍ പൊറുക്കപ്പെടുമെന്നാണ് മുസ്‌ലിം തുടങ്ങിയവര്‍ നിവേദനം ചെയ്ത ഹദീസില്‍ വന്നിരിക്കുന്നത്. ആശൂറാഅ് ദിനത്തില്‍ നോമ്പു നോറ്റാല്‍ അതിനു മുമ്പുള്ള ഒരു കൊല്ലത്തെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നാണ് ഹദീസില്‍ വന്നിട്ടുള്ളത്.
? അത്തഹിയ്യാത്തിന് ഇരിക്കുമ്പോള്‍ ചിലര്‍ ആദ്യം മുതല്‍ തന്നെ വലതു കൈവിരലുകള്‍ മടക്കിപ്പിടിക്കുകയും 'ഇല്ലല്ലാഹ്' പറയുമ്പോള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ചിലരാവട്ടെ, 'ഇല്ലല്ലാഹ്' എന്നു പറയുമ്പോള്‍ ചൂണ്ടുവിരലൊഴിച്ച് മറ്റുള്ളവ മടക്കുന്നു. ഏതാണ് ശരി?
= ആദ്യം പറഞ്ഞതാണ് ശരി. അത്തഹിയ്യാത്തിലിരിക്കുമ്പോള്‍ ഇടതുകയ്യിന്റെ വിരലുകള്‍ നിവര്‍ത്തിയും ചേര്‍ത്തു വെച്ചും വിരല്‍തുമ്പുകള്‍ കാല്‍മുട്ടിനോടു സൂത്രമാവും വിധം ഇടതു മുട്ടുംകാലിന്റെ തെല്ലത്ത് വെക്കണം. എന്നാല്‍ വലതു കയ്യിന്റെ ചൂണ്ടുവിരല്‍ മടക്കാതെയുമാണ് വെക്കേണ്ടത്.  'ഇല്ലല്ലാഹ്' എന്നതിലെ 'ഹംസ' ഉച്ചരിക്കുമ്പോള്‍ നേരിയ ചെരിവോടെ ചൂണ്ടുവിരലിനെ ഉയര്‍ത്തണം. (ഫത്ഹുല്‍ മുഈന്‍)
? അവസാനത്തെ അത്തഹിയ്യാത്തില്‍ ഇമാമിനോടു തുടര്‍ന്ന ഒരാള്‍ അത്തഹിയ്യാത്തും സ്വലാത്തും ഓതല്‍ നിര്‍ബന്ധമായതു പോലെ ശേഷമുള്ള ദുആയും നിര്‍ബന്ധമുണ്ടോ?
= അവസാനത്തെ അത്തഹിയ്യാത്തും സ്വലാത്തും നിസ്‌കാരത്തിന്റെ ഫര്‍ളുകളില്‍ പെട്ടതാണ്. ശേഷമുള്ള ദുആ നിര്‍ബന്ധമില്ല, സുന്നത്താണ്. അവസാനത്തെ അത്തഹിയ്യാത്തില്‍ ഇമാമിനോടു തുടര്‍ന്ന ഒരാള്‍ മുതാബഅത്തിനു വേണ്ടി ഇരിക്കല്‍ നിര്‍ബന്ധമാണ്. അയാളുടെ ഫര്‍ളായ അത്തഹിയ്യാത്തിന്റെയും സ്വലാത്തിന്റെയും സമയം അയാളുടെ നിസ്‌കാരത്തിന്റെ അവസാനത്തിലാണല്ലോ. ഇമാമിനോടൊപ്പം ഓതിയാലും അവസാനം വേറെ ഓതേണ്ടി വരും. ഇമാമിനോടൊപ്പം ഇരിക്കല്‍ മാത്രമേ  നിര്‍ബന്ധമുള്ളൂ. അത്തഹിയ്യാത്തും സ്വലാത്തും നിര്‍ബന്ധമില്ല. സുന്നത്താണ്. ശേഷമുള്ള ദുആയും സുന്നത്തു തന്നെ. ഒന്നും ചൊല്ലാതെ ഇമാമിനോടൊപ്പം ഇരിക്കുക മാത്രം ചെയ്താലും നിസ്‌കാരം സ്വഹീഹാകുന്നതാണ് (തുഹ്ഫ 2/366 നോക്കുക).
?    ജുമുഅ നിസ്‌കാരത്തില്‍ ഒരു റക്അത്ത് കഴിഞ്ഞ ശേഷം നാലു പേര്‍ കയറി വന്നു. ഇവരില്‍ ഒന്നാമന്‍ ഇമാമിന്റെ രണ്ടാം റക്അത്തില്‍ തുടരുകയും ഇമാം സലാം വീട്ടിയ ശേഷം ബാക്കി ഒരു റക്അത്തു കൂടി നിസ്‌കരിച്ച് ജുമുഅ പൂര്‍ത്തിയാക്കുകയും ചെയ്തു. രണ്ടാമന്‍ ഇമാമിന്റെ അത്തഹിയ്യാത്ത് വരെ വെറുതെ നില്‍ക്കുകയും അത്തഹിയ്യാത്തില്‍ തുടര്‍ന്ന് ഇമാം സലാം വീട്ടിയ ശേഷം നാല് റക്അത്ത് ളുഹ്‌റ് പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. മൂന്നാമന്‍ സലാം വീട്ടുന്നതു വരെ തുടരാതെ മസ്ബൂഖായ ഒന്നാമനോട് തുടരുകയും ജുമുഅ പൂര്‍ത്തിയാക്കുകയും ചെയ്തു. നാലാമന്‍ ഒന്നാമനെ പോലെ രണ്ടാം റക്അത്തില്‍ ഇമാമിനോട് തുടരുകയും ഇമാം സലാം വീട്ടിയപ്പോള്‍ മസ്ബൂഖായ ഒന്നാമനോട് വീണ്ടും തുടര്‍ന്ന് ജുമുഅ പൂര്‍ത്തിയാക്കി. ഇതില്‍ ഏറ്റവും ശ്രേഷ്ടമായ രൂപം ഏതാണ്. നാലാമന്‍ ചെയ്തത് നിസ്‌കാരത്തിന്റെ സാധുതയെ ബാധിക്കുമോ?
= ചോദ്യത്തില്‍ പറഞ്ഞ നാലുപേരില്‍ ഉചിതവും ശരിയുമായ പ്രവൃത്തി ഒന്നാമന്റേതാണ്. ഒന്നാം റക്അത്തില്‍ എത്തിച്ചേരാത്ത അയാള്‍ രണ്ടാം റക്അത്തില്‍ തുടരുകയും ജുമുഅ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതല്ലാതെ അയാള്‍ക്ക് ഒന്നും ചെയ്യാനില്ല. ജുമുഅ നിര്‍ബന്ധമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം രണ്ടാമന്‍ ചെയ്തത് തെറ്റാണ്.  ജുമുഅക്ക് സാധ്യതയുണ്ടായിട്ടും അത് നഷ്ടപ്പെടുത്തുകയാണ് അയാള്‍ ചെയ്തത്. ളുഹര്‍ സ്വഹീഹാകുമെങ്കിലും ജുമുഅ നഷ്ടപ്പെടുത്തിയത് കുറ്റകരമാണ്. മൂന്നാമന് ജുമുഅ ലഭിക്കുമെങ്കിലും മസ്ബൂഖിനോടു തുടരുന്നതിനേക്കാള്‍ അടിസ്ഥാനമായ ജുമുഅയില്‍ പങ്കെടുക്കലാണല്ലോ ഉത്തമം. നാലാമന്‍ ഇമാമിനോട് തുടര്‍ന്നത് ശരിയാണെങ്കിലും ഇമാം സലാം വീട്ടിയ ശേഷം മസ്ബൂഖായ ഒന്നാമനോടു  തുടര്‍ന്നതിനാല്‍ നിസ്‌കാരം സ്വഹീഹാവുകയില്ലെന്ന് തുഹ്ഫ 2/283 ല്‍ പ്രസ്താവിച്ചിരിക്കുന്നു.



No comments:

Post a Comment