Wednesday, November 23, 2011

ഖുര്‍ആന്‍ യൂറോപ്യന്‍ ഭാഷകളില്‍

ഖുര്‍ആന്‍ യൂറോപ്യന്‍ ഭാഷകളില്‍
ഡോ. കെ. സെയ്‌താലി ഫൈസി

വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും അത്‌ തങ്ങളുടെ ഭാഷയിലേക്ക്‌ തര്‍ജമചെയ്യാനും വളരെ താല്‍പര്യത്തോടെ മുന്നോട്ട്‌ വന്നവരാണ്‌ യൂറോപ്യന്‍ എഴുത്തുകാര്‍. മറ്റുള്ളവര്‍ ഖുര്‍ആന്‍ പഠനത്തിലേക്കും പരിഭാഷയിലേക്കും തിരിയുന്നതിന്റെ മുന്നൂറ്‌ വര്‍ഷം മുമ്പ്‌ തന്നെ യൂറോപ്യന്‍ എഴുത്തുകാരും ഓറിയന്റലിസ്റ്റുകളും ഈ രംഗത്തേക്ക്‌ കാലെടുത്ത്‌ വെച്ചിട്ടുണ്ട്‌. ഇസ്‌ലാമിനെക്കുറിച്ചും ഖുര്‍ആനിനെകുറിച്ചുമെല്ലാം ധാരാളം ഗ്രന്ഥങ്ങള്‍ അവരുടെ സംഭാവനയായിട്ടുണ്ട്‌. മാത്രമല്ല, തസവ്വുഫിനെകുറിച്ച്‌ നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ച എ.ജെ ആര്‍ബറി നിക്കള്‍സണ്‍ പോലെയുള്ള പ്രഗത്ഭനായ ഒറിയന്റലിസ്റ്റുകളും കൂട്ടത്തിലുണ്ട്‌. അറബിഭാഷയും സാഹിത്യവും പഠിച്ചവരും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഖുര്‍ആന്‍ പഠനങ്ങളിലും അവഗാഹം നേടിയവരും അല്ലാത്തവരുമായ ഖുര്‍ആന്‍ പരിഭാഷകര്‍ യൂറോപ്യന്‍ എഴുത്തുകാരിലും ഓറിയന്റലിസ്റ്റുകളിലുമുണ്ടായിരുന്നു.

അറബി ഭാഷ അറിയാത്തവര്‍ യൂറോപ്പില്‍ മറ്റ്‌ ഭാഷകളില്‍ ഇസ്‌ലാമിനെകുറിച്ച്‌ എഴുതപ്പെട്ട ഗ്രന്ഥങ്ങളെയാണ്‌ ആശ്രയിച്ചത്‌. അത്തരം ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച്‌ വികലമായ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഖുര്‍ആനിനെക്കുറിച്ചും നബിയെക്കുറിച്ചും തെറ്റിദ്ധാരണകള്‍ പരത്തുന്നവയുമായിരുന്നു. മാര്‍ഗോളിയത്ത്‌, പാമര്‍ മുതലായ ഇസ്‌ലാമിനെകുറിച്ച്‌ പഠിച്ച ഓറിയന്റലിസ്റ്റുകള്‍ തന്നെ അങ്ങേയറ്റം പക്ഷപാതപരമായ നിലപാടാണ്‌ അവരുടെ ഖുര്‍ആന്‍ പരിഭാഷകളില്‍ സ്വീകരിച്ചത്‌. ഖുര്‍ആനിക സന്ദേശം യൂറോപ്പില്‍ പ്രചരിപ്പിക്കാനല്ല ഓറിയന്റലിസ്റ്റുകള്‍ ഖുര്‍ആന്‍ പരിഭാഷ രംഗത്തേക്കു കടന്നുവന്നത്‌. മറിച്ചു വായനക്കാരില്‍ ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെയും സംസ്‌കാരത്തെയും വിലയിടിച്ചുകാണിക്കാനാണവര്‍ കിണഞ്ഞ്‌ ശ്രമിച്ചത്‌. ഇതിന്റെയൊക്കെ മുഖ്യലക്ഷ്യം യൂറോപ്പില്‍ ക്രിസ്‌തുമത പ്രചരണത്തിന്‌ ആക്കം കൂട്ടുകയായിരുന്നു. അതനുസരിച്ച്‌ ഖുര്‍ആന്‍ വളച്ചൊടിച്ച്‌ പരിഭാഷയും വ്യാഖ്യാനവും നിര്‍വ്വഹിക്കാനും ഖുര്‍ആനിനെകുറിച്ച്‌ തെറ്റിദ്ധാരണയുളവാക്കാന്‍ അദ്ധ്യായങ്ങളുടെ സാധാരണ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താനും അവര്‍ കുത്സിത ശ്രമങ്ങള്‍ നടത്തി. ഖുര്‍ആന്‍ ദൈവികമല്ലെന്നും അത്‌ മുഹമ്മദ്‌ നബി(സ്വ) പൂര്‍വ്വവേദക്കാരായ ജൂത-ക്രൈസ്‌ത പണ്ഡിതന്മാരുമായി സഹവസിച്ച്‌ അവരുടെ വേദങ്ങളില്‍നിന്ന്‌ പകര്‍ത്തിയതാണെന്ന്‌ വരുത്തി തീര്‍ക്കലായിരുന്നു യൂറോപ്യന്‍ പരിഭാഷകര്‍ ഭൂരിപക്ഷത്തിന്റെയും ലക്ഷ്യം. നിഷ്‌പക്ഷമായി ഇസ്‌ലാമിനെ വീക്ഷിച്ച വളരെ ചെറിയൊരു വിഭാഗം ഓറിയന്റലിസ്റ്റുകളായ ഖുര്‍ആന്‍ പരിഭാഷകരുണ്ടെങ്കിലും ഇസ്‌ലാമിനെ അതിന്റെ യഥാര്‍ത്ഥ അവലംബങ്ങളില്‍നിന്നും സ്രോതസ്സുകളില്‍നിന്നും മനസ്സിലാക്കാത്തതുകൊണ്ട്‌ അവരുടെ പരിഭാഷകളും തെറ്റുകള്‍കൊണ്ട്‌ നിറഞ്ഞതായിമാറി.
യൂറോപ്യന്‍ ഭാഷകളില്‍
സുറിയാനി, ഹിന്ദി മുതലായ പൗരസ്‌ത്യന്‍ ഭാഷകളില്‍ യൂറോപ്പിനും എത്രയോ മുമ്പ്‌ തന്നെ ഖുര്‍ആന്‍ പരിഭാഷകള്‍ തയ്യാറാക്കപ്പെട്ടിരുന്നു എന്നാണ്‌ ചരിത്രമതം. യൂറോപ്പില്‍ ആധുനിക ഭാഷകള്‍ വളര്‍ച്ചയും പുരോഗതിയും കൈവരിക്കുന്നതിനുമുമ്പ്‌ ലാറ്റിന്‍ ഭാഷയായിരുന്നു അവിടെ സാഹിത്യഭാഷയായി പ്രചാരം നേടിയത്‌. പ്രാരംഭദശയില്‍ യൂറോപ്പിന്റെ വൈജ്ഞാനിക ഭാഷയും അതായിരുന്നു. ഭാഷാ സാഹിത്യഗ്രന്ഥങ്ങളും ഡിക്ഷണറികളും ധാരാളമായി പ്രചാരത്തില്‍വന്നതിന്‌ ശേഷമാണ്‌ യൂറോപ്പ്യന്മാര്‍ ഖുര്‍ആന്‍ പരിഭാഷാ രംഗത്തേക്ക്‌ കടന്നുവന്നത്‌.

ലാറ്റിന്‍ ഭാഷയിലാണ്‌ ആദ്യമായി ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കപ്പെട്ടത്‌. 1143-ല്‍ ഇംഗ്ലണ്ടിലെ പണ്ഡിതനായ റോബര്‍ട്ട്‌ റിട്ടനിന്‍സിസ്‌ ആണ്‌ നിര്‍വ്വഹിച്ചത്‌. ലഭ്യമായ വിവരമനുസരിച്ച്‌ യൂറോപ്പ്യന്‍ ഭാഷകളില്‍ തയ്യാറാക്കപ്പെട്ട ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷയാണിത്‌. പീറ്റര്‍ വെനറബിളിന്റെ അദ്ധ്യക്ഷതയിലുള്ള ഒരു വൈജ്ഞാനിക സമിതിയുടെ ആഭിമുഖ്യത്തിലാണ്‌ ലാറ്റിന്‍ ഭാഷയിലുള്ള ഈ ഖുര്‍ആന്‍ പരിഭാഷയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌. മാര്‍ട്ടിന്‍ ലൂഥറുടെ നിര്‍ദ്ദേശപ്രകാരം 1543-ല്‍ മാത്രമാണ്‌ ഇത്‌ പ്രിന്റ്‌ ചെയ്‌തത്‌. സ്വിറ്റ്‌സര്‍ലാന്റിലെ തിയോഡര്‍ ബാസല്‍ മിഷന്‍ പ്രസില്‍ അത്‌ മുദ്രണം ചെയ്‌തു. ഇതിന്റെ കൈയെഴുത്ത്‌ പ്രതികള്‍ നൂറ്റാണ്ടോളം പ്രചാരത്തിലുണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനു നിരക്കാത്ത പല തെറ്റകളും തെറ്റിദ്ധാരണപരമായ പ്രസ്‌താവനകളും ഈ പരിഭാഷയില്‍ അടങ്ങിയിരുന്നുവെന്ന്‌ പ്രസിദ്ധ ഓറിയന്റലിസ്റ്റും ഖുര്‍ആന്‍ വ്യാഖ്യാതവുമായ എ.ജെ. ആര്‍ബറി അഭിപ്രായപ്പെടുന്നു. യൂറോപ്പ്യന്‍ ഭാഷകളിലേക്കുള്ള ഖുര്‍ആന്‍ പരിഭാഷകളുടെ തുടക്കവും അടിസ്ഥാന ഗ്രന്ഥവുമായിട്ടാണ്‌ റോബര്‍ട്ട്‌ തയ്യാറാക്കിയ ഈ ഖുര്‍ആന്‍ പരിഭാഷയെ വിലയിരുത്തപ്പെടുന്നത്‌. പില്‍ക്കാലത്ത്‌ യൂറോപ്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷകളില്‍ വര്‍ദ്ധിച്ച തോതില്‍ സ്വാധീനം ചെലുത്താന്‍ ഈ ലാറ്റിന്‍ പരിഭാഷക്ക്‌ കഴിഞ്ഞു. മൂന്ന്‌ തവണ ഇത്‌ മുദ്രണം ചെയ്യപ്പെടുകയുണ്ടായി.

ചില ഉദാഹരണങ്ങള്‍ ഒഴിച്ചാല്‍ യൂറോപ്യന്‍ ഭാഷകളിലുള്ള പരിഭാഷകളാണ്‌ ഖുര്‍ആന്‍ പരിഭാഷകള്‍ക്ക്‌ അടിത്തറയിട്ടത്‌ എന്നുകാണാം. യൂറോപ്യന്‍ ഭാഷകളിലുള്ള പരിഭാഷകള്‍ വളരെ മെച്ചപ്പെട്ടതായിരുന്നു എന്നല്ല ഇതിനര്‍ത്ഥം. ഭൂരിഭാഗം പരിഭാഷകളും ഇസ്‌ലാമിനും ഖുര്‍ആനിനും നിരക്കാത്തതാണ്‌ എന്ന്‌ കാണാം. എന്നാലും അറബ്‌ രാജ്യങ്ങള്‍ക്കപ്പുറം യൂറോപ്യന്‍ നാടുകളില്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഖുര്‍ആന്‍ പഠന ഗവേഷണങ്ങള്‍ നടന്നിരുന്നുവെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. നല്ല ഉദ്ദേശത്തോടെയല്ലെങ്കിലും യൂറോപ്യന്‍മാരാണ്‌ ഖുര്‍ആന്‍ പരിഭാഷകള്‍ക്ക്‌ തുടക്കം കുറിച്ചതെന്ന്‌ പരിഭാഷകളിലൂടെ ചരിത്രം പരിശോധിക്കുമ്പോള്‍ അനുമാനിക്കാം. പടിഞ്ഞാറ്‌ സ്‌പെയിന്‍ പ്രദേശങ്ങളിലും കിഴക്ക്‌ റോമന്‍ പ്രദേശങ്ങളിലും വളരെ നേരത്തെ തന്നെ യൂറോപ്യന്മാരും മുസ്‌ലിംകളും തമ്മില്‍ ഇടപഴകിയിരുന്നുവെന്നതും ശ്രദ്ധേയമാണ്‌. യൂറോപ്യന്‍ ഭാഷകളിലെ ഖുര്‍ആന്‍ പരിഭാഷകളുടെ കൈയെഴുത്ത്‌ പ്രതികള്‍ പരിശോധിച്ചാല്‍ ഓരോ ഭാഷകളിലുള്ള പ്രഥമ പരിഭാഷ ഏതായിരുന്നുവെന്ന്‌ കണ്ടെത്താന്‍ കഴിയും. പീറ്റര്‍ വെനറബിളിന്റെ സമിതിയുടെ പരിഭാഷക്ക്‌ ശേഷം പൂര്‍ണവും അപൂര്‍ണവുമായ ധാരാളം ഖുര്‍ആന്‍ പരിഭാഷകള്‍ യൂറോപ്പില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഓരോ കാലഘട്ടങ്ങളിലൂടെയും കടന്നുപോയ യൂറോപ്യന്‍ പരിഭാഷകളില്‍ പരിഭാഷാ രീതിയിലും ശൈലിയിലും സമീപനത്തിലും കാര്യമായ മാറ്റങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും. മാത്രമല്ല, യൂറോപ്പില്‍ ഒറിയന്റലിസ്റ്റുകളുടെ വകയായി പ്രസിദ്ധീകരിക്കപ്പെട്ട ഇസ്‌ലാമിക വിരുദ്ധ ഗ്രന്ഥങ്ങളുടെ അനുകരണവും സ്വാധീനവും ഇത്തരം പരിഭാഷകളില്‍ പ്രതിഫലിക്കുന്നതായി കാണാം. ഇസ്‌ലാമിനെയും വിശുദ്ധ ഖുര്‍ആനിനെയും ശത്രുതാ മനോഭാവത്തോടെ നോക്കിക്കാണുകയും യൂറോപ്യന്‍ പരിഭാഷകര്‍ അതാത്‌ കാലഘട്ടങ്ങളിലെ സാമൂഹ്യ സാംസ്‌കാരിക ഭാഷാ രംഗത്തുള്ള നൂതന പ്രവണതകളും മാറ്റങ്ങളും ഉള്‍ക്കൊള്ളുകയും കഴിവിന്റെ പരമാവധി ഇസ്‌ലാമിനെ താറടിക്കാനും ഇകഴ്‌ത്തികാണിക്കാനുമാണ്‌ അവരുടെ പരിഭാഷകളിലൂടെ ശ്രമിച്ചത്‌. ക്രിസ്‌തുമത പ്രചാരണമായിരുന്നു യൂറോപ്യന്മാര്‍ ഖുര്‍ആന്‍ പരിഭാഷകളിലൂടെ ലക്ഷ്യമിട്ടിരുന്നത്‌. ഖുര്‍ആന്‍ പരിഭാഷാ രംഗത്ത്‌ യൂറോപ്യരല്ലാത്ത മറ്റു പരിഭാഷകരുടെ സംഭാവനകളും കാഴ്‌ചപ്പാടും സമീപന രീതികളും വിലയിരുത്തിയതിന്‌ ശേഷമാണ്‌ ഖുര്‍ആന്‍ പഠനരംഗത്തുള്ള സമീപനങ്ങള്‍ അവര്‍ വികസിപ്പിച്ചെടുത്തത്‌.

യൂറോപ്യന്‍ പരിഭാഷകളുടെ അടിസ്ഥാനം ലാറ്റിന്‍ പരിഭാഷയാണെല്ലൊ. പാശ്ചാത്യ നാഗരികതക്ക്‌ അടിമപ്പെട്ട നാട്ടുകാരില്‍ റോമക്കാരുടെ ഭരണം നടന്നിരുന്ന കാലത്ത്‌ ലാറ്റിന്‍ ഭാഷ സംസാരിക്കുന്നവരും മറ്റ്‌ ഭാഷക്കാരും തമ്മില്‍ ബന്ധപ്പെടാനുള്ള ധാരളം അവസരം ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിലാണ്‌ ലാറ്റിന്‍ ഭാഷയിലേക്കുള്ള ഖുര്‍ആന്‍ പരിഭാഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. 1547-ല്‍ ആന്‍ഡ്രിയ അറിവേബര്‍ പ്രസിദ്ധീകരിച്ച ഇറ്റാലിയന്‍ പരിഭാഷയാണ്‌ യൂറോപ്യന്‍ ഭാഷയിലുള്ള ഖുര്‍ആന്‍ പരിഭാഷകളില്‍ പ്രധാനപ്പെട്ട മറ്റൊന്ന്‌. ഇത്‌ അറബിയില്‍നിന്നു നേരിട്ടുള്ള പരിഭാഷയായിരുന്നുവെന്നും അതല്ല, റോബര്‍ട്ട്‌ കെല്‍ടോമിന്റെ പരിഭാഷയുടെ ഇറ്റാലിയന്‍ വിവര്‍ത്തനമായിരുന്നുവെന്നും പണ്ഡിതന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌. അല്‍ഫോന്‍സാ പത്താമന്റെ നിര്‍ദ്ദേശമനുസരിച്ച്‌ അബ്രഹാം തലൂത്തലി എഴുപത്‌ സൂറത്തുകള്‍ സ്‌പെയിന്‍ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തിയിരുന്നതായി യഹൂദ എന്‍സൈക്ലോപീഡിയ പറയുന്നു. ഈ സ്‌പെയിന്‍ പരിഭാഷയായിരുന്നു ബോണാവെഞ്ചറയുടെ ഫ്രാന്‍സ്‌ ഭാഷയില്‍ തയ്യാറാക്കിയ പരിഭാഷയുടെ അവലംബം.

അനേകം യൂറോപ്യന്‍ പരിഭാഷകള്‍ക്ക്‌ അവലംബമായിത്തീര്‍ന്ന ഒരു പ്രധാനപ്പെട്ട പരഭാഷയാണ്‌ ഏറെകാലം ഇസ്‌തംബൂളിലും ഈജിപ്‌തിലും ജീവിച്ചിരുന്ന ആന്‍ഡര്‍ഡ്യൂ- റയര്‍ എഴുതിയ ഫ്രഞ്ച്‌ പരിഭാഷ. ഈ പരിഭാഷ അദ്ദേഹം തയ്യാറാക്കിയത്‌ അറിബിയില്‍നിന്ന്‌ നേരിട്ട്‌ പരിഭാഷപ്പെടുത്തിക്കൊണ്ടാണ്‌. 1647-ല്‍ പാരീസില്‍ പ്രസിദ്ധീകരിച്ച ഈ പരിഭാഷയുടെ പേര്‍ "Al Coran de Muhamet' (മുഹമ്മദിന്റെ ഖുര്‍ആന്‍) എന്നായിരുന്നു. യൂറോപ്യന്‍ എഴുത്തുകാരായ ഓറിയന്റലിസ്റ്റുകള്‍ക്ക്‌ ഇസ്‌ലാമിനോടും ഖുര്‍ആനിനോടുമുള്ള മനോഭാവം എന്തായിരുന്നുവെന്ന്‌ ഈ പേരില്‍നിന്ന്‌ തന്നെ വ്യക്തമാകുന്നു. ഖുര്‍ആന്‍ ദൈവികമല്ലെന്നും അത്‌ മുഹമ്മദ്‌ നബി അക്കാലത്തെ ക്രിസ്‌തീയ പുരോഹിതന്മാരോട്‌ ബന്ധപ്പെട്ടുകൊണ്ടും ബൈബിളില്‍നിന്ന്‌ കോപ്പിയടിച്ചും തയ്യാറാക്കിയതായിരുന്നു. അവരുടെ പല പരിഭാഷകളിലും സ്ഥലം പിടിച്ചതായി കാണാം. ഡ്യൂയറിന്റെ ഈ പരിഭാഷ ആദ്യത്തെ ഫ്രഞ്ച്‌ പരിഭാഷയാണ്‌. യൂറോപ്യന്‍ ഭാഷകളിലെ ഏറ്റവും നല്ല പരിഭാഷയായിട്ടാണ്‌ ഇതിനെ ഗണിക്കപ്പെടുന്നത്‌. യൂറോപ്പില്‍ ഏറെ പ്രചുരപ്രചാരം നേടിയ ഈ പരിഭാഷയാണ്‌ 1783-ല്‍ വീണ്ടും ഒരു ഫ്രഞ്ച്‌ പരിഭാഷ തയ്യാറാക്കിയ സവരി അവലംബമാക്കിയത്‌.

യൂറോപ്യന്‍ ഭാഷകളില്‍ വളരെ ശ്രദ്ധേയമായ ഒരു പരിഭാഷയാണ്‌ പ്രസിദ്ധ ഓറിയന്റലിസ്റ്റായ മറാക്‌സി ലാറ്റിന്‍ ഭാഷയില്‍ 1698-ല്‍ തയ്യാറാക്കിയത്‌. ബൈറൂത്തില്‍ ഇതിന്റെ ഒരു കോപ്പി സൂക്ഷിക്കപ്പെട്ടതായി ഈ രംഗത്തെ ചില ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. ആധുനിക യൂറോപ്പ്യന്‍ ഭാഷകളില്‍ പിന്നീടുണ്ടായ എല്ലാ പരിഭാഷകളുടെയും അവലംബം ഇതായിരുന്നു എന്നാണ്‌ ചരിത്രം. അറബി മൂലത്തോടുകൂടി മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന അറബി തഫ്‌സീറുകളില്‍നിന്ന്‌ ധാരാളം ഉദ്ധരണികള്‍ ചേര്‍ത്തുകൊണ്ടാണ്‌ ഈ പരിഭാഷയും വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കിയത്‌. യൂറോപ്പില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടാനും ഖുര്‍ആനിനെ സംശയത്തോടെ വീക്ഷിക്കാനും വലിയ ഒരൊളവോളം കാരണമായത്‌ മറാക്‌സിയുടെ ഈ പരിഭാഷയും വ്യാഖ്യാനവുമായിരുന്നു. അറബി, ഹിബ്രു മറ്റ്‌ സെമിറ്റിക്‌ ഭാഷകള്‍ വശമുണ്ടായിരുന്ന അദ്ദേഹം ധാരാളം മതഗ്രന്ഥങ്ങളും കൈയെഴുത്ത്‌ പ്രതികളും അടങ്ങിയ വലിയ ഒരു ലൈബ്രറി ഉടമയായിരുന്നു. ഈ പരിഭാഷയുടെ തുടക്കത്തില്‍ ഇസ്‌ലാമിനെയും മുഹമ്മദ്‌ നബി(സ്വ)യെയും പരിചയപ്പെടുത്തുന്ന ഒരാമുഖം അദ്ദേഹം എഴുതിയിട്ടുണ്ട്‌. റോമന്‍ ചക്രവര്‍ത്തി ലിയോ പോള്‍ഡ്‌ ഒന്നാമന്‌ സമര്‍പ്പിച്ച ഈ പരിഭാഷയുടെ പേര്‌ ഖുര്‍ആന്‍ ഖണ്ഡനം എന്നായിരുന്നു. മൊറോക്കോയിലെ പാതിരിയായിരുന്ന ഇദ്ദേഹത്തിന്റെ ഈ തര്‍ജ്ജമയോട്‌ യൂറോപ്യന്‍ ഭാഷകളിലുള്ള മുഴുവന്‍ പരിഭാഷകളും കടപ്പെട്ടിരിക്കുന്നുവെന്നും മറാക്‌സിയുടെ പരിഭാഷയുടെ ആമുഖം ഇസ്‌ലാമിനെയും മുഹമ്മദ്‌ നബി(സ്വ)യെയും ഖുര്‍ആനിനെയും കുറിച്ച്‌ യൂറോപ്യര്‍ മനസ്സിലാക്കിയ മുഴുവന്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന്‌ സര്‍ ഡെ സീസണ്‍ റോസ്‌ ജോര്‍ജ്‌ സെയ്‌ലിന്റെ പരിഭാഷയുടെ ആമുഖത്തില്‍ അഭിപ്രായപ്പെടുന്നു.

ആദ്യത്തെ ജര്‍മ്മന്‍ പരിഭാഷ 1616-ല്‍ പുറത്തുവന്ന ഷൈ്വഗറിന്റെ പരിഭാഷയാണ്‌. ഇതിനെ ആസ്‌പദിച്ച്‌ പിന്നീട്‌ ഡച്ച്‌ വിവര്‍ത്തനവും പുറത്തുവന്നു. ജെ.എച്ച്‌. ഗ്ലാസി മേക്കര്‍ തയ്യാറാക്കിയ മറ്റൊരു ഡച്ച്‌ വിവര്‍ത്തനം 658-ല്‍ പുറത്തുവന്നു. ആ ഡ്രേ ഡൂറയറിന്റെ ഫ്രഞ്ച്‌ വിവര്‍ത്തനത്തെ ആസ്‌പദമാക്കിയായിരുന്നു ഇത്‌. 1547-ല്‍ ആദ്യത്തെ ഇറ്റാലിയന്‍ പരിഭാഷക്ക്‌ ശേഷം മിലാനിലെ റോയല്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രൊഫസറായിരുന്ന അക്വിലിയോ ഫ്രാക്‌സ്റ്റി വിശുദ്ധ ഖുര്‍ആനിന്‌ ഒരു ഇറ്റാലിയന്‍ പരിഭാഷ തയ്യാറാക്കുകയുണ്ടായി. ഇദ്ദേഹം തയ്യാറാക്കിയ പരിഭാഷയാണ്‌ ഏറ്റവും മികച്ച ഇറ്റാലിയന്‍ പരിഭാഷയായി കരുതപ്പെടുന്നത്‌. 1783-ല്‍ പ്രസിദ്ധീകരിച്ച സാവറിയുടെ ഫ്രഞ്ച്‌ പരിഭാഷക്ക്‌ ശേഷം അമ്പത്‌ വര്‍ഷം കഴിഞ്ഞാണ്‌ ആല്‍ബര്‍ട്ട്‌ കാസിമിരിസ്‌കിയുടെ ഫ്രഞ്ച്‌ പരിഭാഷ പുറത്ത്‌ വന്നത്‌. 1874-ല്‍ സി.ജെ. ട്രോം ബര്‍ഗ്‌ സ്വീഡീഷ്‌ ഭാഷയില്‍ തയ്യാറാക്കിയ വിവര്‍ത്തനമാണ്‌ മറ്റൊരു പ്രധാന യൂറോപ്യന്‍ പരിഭാഷ. 1701-ല്‍ ബര്‍ലിനില്‍ മുദ്രണം ചെയ്‌ത ഖുര്‍ആനിന്റെ ബഹുഭാഷാ വിവര്‍ത്തനത്തില്‍ പേര്‍ഷ്യന്‍ തുര്‍ക്കി, ലാറ്റിന്‍ ഭാഷകളിലുള്ള പരിഭാഷകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ആന്‍ഡ്രിയ അക്വോലൂത്തേ ആണ്‌ ബഹുഭാഷാ പതിപ്പ്‌ തയ്യാറാക്കിയത്‌.

ആദ്യത്തെ റഷ്യന്‍ പരിഭാഷ 1777-ല്‍ സെന്റെ പീറ്റേഴ്‌സ്‌ ബര്‍ഗിലാണ്‌ പുറത്തിറങ്ങിയത്‌. യഅ്‌ഖൂബുബ്‌നു ഇസ്രാഈല്‍ ഹെര്‍മന്‍, കൈന്ദറൂഫ്‌, ഫിലിന്‍ എന്നിവര്‍ ഹിബ്രു ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തി. 1547-ല്‍ ഹിന്‍, 1847-ല്‍ കാസു, 1882-ല്‍ ബനീര്‍, 1928-ല്‍ ഫറൂജു, 1929-ല്‍ ബൂട്ട്‌ലി തുടങ്ങിയവര്‍ ഇറ്റാലിയന്‍ ഭാഷയിലും 1844-ല്‍ ടി. റുലീസ്‌, 1875-ല്‍ ബര്‍ജിയുണ്ടോ, 1876-ല്‍ ആര്‍ടിസ്‌ എന്നിവര്‍ സ്‌പാനിഷ്‌ ഭാഷയിലും ഖുര്‍ആന്‍ പരിഭാഷകള്‍ തയ്യാറാക്കി.

ഫാത്വിമ സദ തയ്യാറാക്കിയ ഫ്രഞ്ച്‌ തര്‍ജ്ജമ 1861-ല്‍ ലിസ്‌ബത്തില്‍ പ്രസിദ്ധീകരിച്ചു. ഫ്രഞ്ച്‌ ഭാഷയില്‍ പ്രധാനപ്പെട്ട പരിഭാഷകള്‍ വേറെയുമുണ്ട്‌. 1904-ല്‍ പുറത്തിറങ്ങിയ ബിശൂണ്‍ ഈറിശിന്റെ പരിഭാഷ പ്രധാനപ്പെട്ട ജര്‍മന്‍ പരിഭാഷകളില്‍ ഒന്നാണ്‌. തുടര്‍ന്ന്‌ പല പരിഭാഷകരും ഈ ഭാഷയില്‍ ഖുര്‍ആന്‍ വിവര്‍ത്തനം തയ്യാറാക്കിയിട്ടുണ്ട്‌. 1967-ല്‍ പുറത്ത്‌ വന്ന കോബന്‍ ഫാഗന്റെ ഡാനിഷ്‌ പരിഭാഷയാണ്‌ ശ്രദ്ധേയമായ മറ്റൊന്ന്‌. ഇത്തരം നിരവധി പരിഭാഷകള്‍ യൂറോപ്യന്‍ ഭാഷകളില്‍ ധാരാളമുണ്ട്‌. പക്ഷെ, ഇവക്കൊന്നും മുസ്‌ലിം ലോകത്ത്‌ അംഗീകാരമോ, സ്വീകാര്യതയോ ഉണ്ടായിരുന്നില്ല. ഒന്നാം കുരിശ്‌ യുദ്ധത്തിനുശേഷം ആരംഭിച്ച യൂറോപ്പിന്റെ ഇസ്‌ലാം വിരുദ്ധ നീക്കങ്ങളുടെ ഭാഗമായിരുന്നു യൂറോപ്യന്‍ ഭാഷകളില്‍ ഉടലെടുത്ത പല പരിഭാഷകളും. പാശ്ചാത്യ സമൂഹത്തില്‍ ഇസ്‌ലാമിനെയും ഖുര്‍ആനിനെയും പ്രവാചകനെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഈ പരിഭാഷകളിലധികവും തയ്യാറാക്കപ്പെട്ടത്‌
(സത്യധാര ദൈ്വവാരിക, നവംബര്‍: 15-20, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment