Thursday, February 23, 2012

ഫത്‌വ
? സുന്നത്തുകുളി കുളിക്കുമ്പോള്‍ വെള്ളം ഉള്ളില്‍ കടക്കുമെന്ന ഭയമുള്ളതിനോടുകൂടെ കുളിക്കുകയും വെള്ളം കടക്കുകയും ചെയ്താല്‍ നോമ്പു മുറിയുമോ?
= നോമ്പുകാരന്‍ മുങ്ങിക്കുളിക്കല്‍ കറാഹത്താകുന്നു. ഉള്ളിലേക്ക് വെള്ളം കടക്കുമെന്ന് അറിഞ്ഞുകൊണ്ട് മുങ്ങല്‍ ഹറാമുമാകുന്നു. മുങ്ങിക്കുളിച്ച് ഉള്ളിലേക്ക് വെള്ളം കടന്നാല്‍ നോമ്പ് മുറിയുന്നതാണ്. ഫര്‍ളോ സുന്നത്തോ ആയ കുളി മുങ്ങാതെ കുളിക്കുകയും മനഃപൂര്‍വ്വമായല്ലാതെ ഉള്ളിലേക്ക് വെള്ളം കടക്കുകയും ചെയ്താല്‍ നോമ്പ് മുറിയുന്നതല്ല. എന്നാല്‍, തണുപ്പിന് വേണ്ടിയോ വൃത്തിക്ക് വേണ്ടിയോ കുളിച്ച്  വെള്ളം ഉള്ളില്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയുന്നതാണ്. (തുഹ്ഫ -ശര്‍വാനി 3/406, 407)


? ജുമുഅ നിസ്‌കാരം മടക്കി നിര്‍വ്വഹിക്കാമോ? ഇവിടെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് പ്രദേശങ്ങളില്‍ ഒന്നിലെ ജുമുഅ നിസ്‌കാരം നേരത്തെ (ബാങ്ക് കൊടുത്ത ഉടനെ) നിര്‍വ്വഹിക്കുന്നു. മറ്റെ സ്ഥലത്ത് സ്‌കൂള്‍ കുട്ടികളെയും മറ്റും പരിഗണിച്ച് അല്‍പം വൈകിയാണ് ജുമുഅ നടക്കുന്നത്. ഒരു പള്ളിയില്‍ ജുമുഅ നിസ്‌കാരത്തില്‍നിന്നും സലാം വീട്ടിയ ഉടനെ പുറപ്പെട്ടാല്‍ മറ്റെ പള്ളിയിലെ ജുമുഅയില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇങ്ങനെ ചെന്ന് രണ്ടാമത്തെ ജുമുഅയില്‍ പങ്കെടുക്കാമോ? ജമാഅത്തായി നിസ്‌കരിക്കുന്നത് കണ്ടാല്‍ മടക്കി നിസ്‌കരിക്കല്‍ സുന്നത്തുള്ളതില്‍ ജുമുഅ നിസ്‌കാരവും ഉള്‍പ്പെടുമോ?
= മടക്കി നിസ്‌കരിക്കല്‍ സുന്നത്തുള്ളവയുടെ കൂട്ടത്തുല്‍ ജമുഅ നിസ്‌കാരവും ഉള്‍പ്പെടുന്നതാണ്. ചോദ്യത്തില്‍ പറഞ്ഞതുപോലെ ഒരു സ്ഥലത്ത് ജുമുഅ നിസ്‌കരിച്ചു. അടുത്ത പ്രദേശത്ത് ചെന്നപ്പോള്‍ അവിടെ ജുമുഅ നിര്‍വ്വഹിക്കുന്നതു കണ്ടു. അല്ലെങ്കില്‍ ഒരു രാജ്യത്തു തന്നെ നിയമാനുസൃതം രണ്ടു ജുമുഅ നടക്കുന്നുണ്ട്. ഒരു ജുമുഅയില്‍ പങ്കെടുത്ത ശേഷം മറ്റേതിലേക്ക് എത്തിച്ചേര്‍ന്നു. ഈ സാഹചര്യങ്ങളില്‍ രണ്ടാമത്തേതില്‍ പങ്കെടുത്ത് ജുമുഅ നിസ്‌കാരം മടക്കി നിര്‍വഹിക്കല്‍ സുന്നത്തുമാകുന്നു. (തുഹ്ഫ 2/262)


? സൂര്യന്‍ അസ്തമിക്കുന്നതിന്റെ അഞ്ചു മിനുട്ട് മുമ്പാണ് ഒരു സ്ത്രീ ആര്‍ത്തവരക്തത്തില്‍ നിന്നും ശുദ്ധിയായത്. എങ്കില്‍ അവള്‍ അസ്വര്‍ നിസ്‌കാരം ഖളാഉ് വീട്ടേണ്ടതുണ്ടോ? കുളിച്ച് അദാആയി നിസ്‌കരിക്കാന്‍ സമയമില്ലല്ലോ?
= ആര്‍ത്തവം നിലച്ച ശേഷം കുളിച്ച് ശുദ്ധിയാവാന്‍ വേണ്ട സമയം ലഭിക്കണമെന്നില്ല. ഒരു തക്ബീര്‍ ചൊല്ലാന്‍ ആവശ്യമായ സമയം ലഭിച്ചാല്‍ മതി. സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് ആര്‍ത്തവം നിലക്കുകയും ഒരു തക്ബീറിന് വേണ്ട സമയം ലഭിക്കുകയും ചെയ്താല്‍ അവള്‍ ആ ദിവസത്തെ അസ്വര്‍ നിസ്‌കാരത്തിന് പുറമെ ളുഹ്ര്‍ കൂടി ഖളാ വീട്ടേണ്ടതുണ്ട്. അതുപോലെ ഫജ്‌റിനു മുമ്പ് ശുദ്ധിയായി തക്ബീറിനുള്ള സമയം ലഭിച്ചാല്‍ മഗ്‌രിബും ഇശാഉം നിസ്‌കരിക്കണം. ഉദ്ര്‍ ഉള്ളവര്‍ക്ക് രണ്ടാമത്തെ നിസ്‌കാര സമയം ഒന്നാമത്തേതിന്റെയും സമയമാണല്ലോ. ആര്‍ത്തവം നിലക്കല്‍ മാത്രമല്ല, ഭ്രാന്ത് മാറുക, ഇസ്‌ലാമിലേക്ക് വരുക, പ്രായപൂര്‍ത്തി എത്തുക മുതലായവ സൂര്യാസ്തമയത്തിനു സംഭവിക്കുകയും അസ്തമയത്തിനു മുമ്പായി ഒരു തക്ബീറിനു വേണ്ട സമയം ലഭിക്കുകയും ചെയ്താലും അന്നത്തെ ളുഹ്‌റും അസ്വറും ഖളാ വീട്ടേണ്ടതാണ്.   (തുഹ്ഫ 1/454, 455)

? ഒരാള്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് അയാളുടെ സകാത്ത് കൊടുക്കാന്‍ പാടില്ലെന്നാണല്ലോ നിയമം. എന്നാല്‍ അവര്‍ക്ക് അയാളുടെ സദഖയില്‍ നിന്നും നല്‍കാമോ?
= ഒരാള്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് അയാളുടെ സകാത്ത് നല്‍കാന്‍ പാടില്ലെന്ന് നിരുപാധികം പറയാവതല്ല. ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ കൊടുത്തതു കൊണ്ട് അവര്‍ക്ക് തികയുന്നില്ല. അല്ലെങ്കില്‍ ചെലവിനു ലഭിക്കുന്നത് തികയുന്നുണ്ടെങ്കിലും കടക്കാരാവുക, യോദ്ധാക്കളാവുക, യാത്രക്കാരാവുക തുടങ്ങി സകാത്തിന്റെ അവകാശികളില്‍ പെട്ടവരാണ്. ഈ സാഹചര്യങ്ങളില്‍ അവര്‍ക്ക് സകാത്ത് വാങ്ങാവുന്നതാണ്. ചെലവിനു കൊടുക്കുന്നവര്‍ തന്നെ അവരുടെ സകാത്ത് ഇത്തരക്കാര്‍ക്കു നല്‍കുന്നതിന് വിരോധമില്ല. ഈ നിലക്ക് വാപ്പ തന്റെ സകാത്ത് മക്കള്‍ക്കും ഭര്‍ത്താവ് അയാളുടെ സകാത്ത് ഭാര്യക്കും നല്‍കാവുന്നതാണ്. ഭാര്യക്ക് ഭര്‍ത്താവ് നല്‍കുന്നതുകൊണ്ട് അവളുടെ ചെലവ് കഴിഞ്ഞുപോകുന്നുണ്ട്. പക്ഷേ, അവള്‍ നിത്യരോഗിയായതിനാല്‍ ചികിത്സക്ക് വലിയ സംഖ്യ ചിലവ് വരുന്നു. അവള്‍ക്ക് സ്വന്തമായി സാമ്പത്തിക ശേഷിയില്ല. എങ്കില്‍ ഭര്‍ത്താവ് അയാളുടെ സകാത്തില്‍നിന്ന് ഭാര്യക്കു നല്‍കാം.
    സകാത്ത് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലും സദഖ ചെയ്യാവുന്നതാണ്. കുടുംബത്തില്‍ പെട്ടവര്‍ക്ക് സ്വദഖ നല്‍കലാണ് അന്യര്‍ക്കു കൊടുക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമേറിയത്. കുടുംബം എന്നതില്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരും അല്ലാത്തവരും ഉള്‍പ്പെടും. (ഫത്ഹുല്‍ മുഈന്‍)


? കഫം നജസാണോ?
= ആമാശയത്തില്‍ നിന്നും വരുന്ന കഫം നജസാണ്. തലയില്‍ നിന്നോ നെഞ്ചില്‍നിന്നോ വരുന്നത് നജസല്ല. (തുഹ്ഫ 1/294)


? കലാമത്സരങ്ങളില്‍ കൊടുക്കപ്പെടുന്ന ബാങ്കുകള്‍ക്ക് ഇജാബത്ത് ചെയ്യല്‍ സുന്നത്തുണ്ടോ?
= സുന്നത്തില്ലെന്ന് ശര്‍വാനി (1/479-ല്‍നിന്നും വ്യക്തമാകും.


? നായ, പന്നി, ചാണകം, കോഴിക്കാഷ്ടം തുടങ്ങിയ നജസായ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും പാടുണ്ടോ?
= ശുദ്ധിയുണ്ടാവുക എന്നത് വില്‍ക്കപ്പെടുന്ന വസ്തുവിന്റെ നിബന്ധനകളില്‍ പെട്ടതാണ്. നായയുടെ വില നബി(സ) വിരോധിച്ചതായി സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്.  കള്ള്, പന്നി, ശവം, വിഗ്രഹങ്ങള്‍ മുതലായവ വില്‍ക്കുന്നത് അല്ലാഹു ഹറാമാക്കിയിരിക്കുന്നു എന്നും ഹദീസില്‍ വന്നിരിക്കുന്നു. ചോദ്യത്തില്‍ പറഞ്ഞ വസ്തുക്കള്‍ തടി നജസായ സാധനങ്ങളാണ്. അതിനാല്‍ അവ വില്‍ക്കുന്നതും വാങ്ങുന്നതും സ്വഹീഹായ കച്ചവടമല്ല. (തുഹ്ഫ 4/235)


No comments:

Post a Comment