Sunday, February 19, 2012

ഫത്‌വ

? ചില വീടുകളില്‍ പ്രാവ്, അലങ്കാര പക്ഷികള്‍ മുതലായവ വളര്‍ത്താറുണ്ട്. ഇതിന് വിരോധമുണ്ടോ?
= ആവശ്യമായ പരിചരണം നല്‍കികൊണ്ട് അലങ്കാരത്തിനാണെങ്കിലും പ്രാവുകളെയും മറ്റു പക്ഷികളെയും വളര്‍ത്തുന്നതിന് വിരോധമില്ല. (തര്‍ശീഹ് 392)

? നിസ്‌കരിക്കുന്നതിനിടയില്‍ കാറ്റടിച്ച് ഔറത്ത് വെളിവാവുകയും ഉടന്‍തന്നെ മറക്കുകയും ചെയ്തു. എന്നാല്‍ നിസ്‌കാരം ബാത്വിലാകുമോ?
= ചോദ്യത്തില്‍ പറഞ്ഞതുപോലെ കാറ്റടിച്ച് ഔറത്ത് വെളിവാവുകയും ഉടന്‍ തന്നെ മറക്കുകയും ചെയ്താല്‍ നിസ്‌കാരം ബാത്വിലാവുന്നതല്ല. (തുഹ്ഫ 2/118)

? പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ തറക്കല്ലിന്റെ ചുവട്ടില്‍ ചിലര്‍ നാണയങ്ങളും സ്വര്‍ണ്ണവും ഇടാറുണ്ട്. ഇതിന് ശര്‍ഇല്‍ വല്ല അടിസ്ഥാനവുമുണ്ടോ?
= യാതൊരടിസ്ഥാനവുമില്ല. അത് അനാവശ്യമായി മുതല്‍ നഷ്ടപ്പെടുത്തലാണ്.

? എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പു നോല്‍ക്കല്‍ സുന്നത്തുണ്ടല്ലോ. അതില്‍ ഏതാണ് ശ്രേഷ്ഠമേറിയത്?
= തിങ്കളാഴ്ചയും വ്യാഴാഴ്ചയും വ്രതമനുഷ്ഠിക്കാന്‍ നബി(സ) ശ്രദ്ധിച്ചിരുന്നുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. വ്യാഴാഴ്ചയേക്കാള്‍ തിങ്കളാഴ്ച നോമ്പനുഷ്ഠിക്കുന്നതിനാണ് കൂടുതല്‍ ശ്രേഷ്ഠതയുള്ളത്. നബി(സ) ജനിച്ചതും നബിയാക്കപ്പെട്ടതും ഖുര്‍ആന്‍ ആദ്യമായി അവതരിച്ചതും തിങ്കളാഴ്ചയായിരുന്നു.

? ആശൂറാഅ് ദിനത്തിലെ നോമ്പിനാണോ അറഫ നോമ്പിനാണോ കൂടുതല്‍ ശ്രേഷ്ഠതയുള്ളത്?
= അറഫാ ദിവസം നോമ്പു നോറ്റാല്‍ കഴിഞ്ഞതും വരാനിരിക്കുന്നതുമായ രണ്ട് കൊല്ലത്തെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും ആശൂറാഇല്‍ നോമ്പെടുത്താല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ദോഷങ്ങള്‍ പൊറുക്കുമെന്നും മുസ്‌ലിം തുടങ്ങിയവര്‍ നിവേദനം ചെയ്ത ഹദീസുകളില്‍ വന്നിരിക്കുന്നു. മാത്രമല്ല, രാത്രികളില്‍ ഏറ്റവും ശ്രേഷ്ഠമേറിയത് ലൈലത്തുല്‍ ഖദ്ര്‍ ആയതുപോലെ പകലുകളില്‍ കൂടുതല്‍ സ്ഥാനമുള്ളത് അറഫാദിനമാണെന്നും വന്നിട്ടുണ്ട്. രണ്ട് നോമ്പും മുഅക്കദായ സുന്നത്തുകളില്‍ പെട്ടതാണെങ്കിലും അറഫാ നോമ്പാണ് കൂടുതല്‍ ശ്രേഷ്ഠമേറിയതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

? ആശൂറാ ദിവസം വിഭവസമൃദ്ധമായ സദ്യയുണ്ടാക്കുന്നതായി ചില നാടുകളില്‍ കാണുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ?
= ആശൂറാ ദിവസം ഭാര്യ-മക്കള്‍ക്ക് വിശാലത ചെയ്തുകൊടുത്താല്‍ ആ കൊല്ലം മുഴുവന്‍ അല്ലാഹു വിശാലമാക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇതുസംബന്ധമായി ഹദീസുകള്‍ പല പരമ്പരകളിലൂടെ വന്നിട്ടുണ്ടെന്നും അവ എല്ലാം ളഈഫാണെന്ന് വന്നാലും പല വഴിക്ക് വന്നതിനാല്‍ ശക്തിയുണ്ടെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവയില്‍ ചില പരമ്പര സ്വഹീഹാണെന്ന് സൈനുല്‍ ഇറാഖി(റ) തുടങ്ങിയവര്‍ പ്രസ്താവിച്ചിട്ടുണ്ട്. അതിനാല്‍ ആശൂറാഅ് ദിവസം ഭക്ഷണത്തില്‍ വിശാലമാക്കല്‍ സുന്നത്താകുന്നു. (ശര്‍വാനി 3/455)

? ഏര്‍വാടി പോലെയുള്ള ദര്‍ഘകളില്‍ ആളുകള്‍ ഖബ്‌റിനു മുകളില്‍ ഇരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കാണാറുണ്ട്. ഇതിന് വിരോധമുണ്ടോ?
= ഖബ്‌റിനു മുകളില്‍ ഇരിക്കലും ചവിട്ടി നില്‍ക്കലും കറാഹത്താണ്. (തുഹ്ഫ 3/174)

? മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ കാലാണോ തലയാണോ മുന്നിലാക്കേണ്ടത്?
= മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ മയ്യിത്തിന്റെ തല മുമ്പിലാക്കികൊണ്ടാണ് പോകേണ്ടത്. (ശര്‍വാനി 3/130)


? പെരുന്നാളിന്റെ രാവില്‍ തസ്ബീഹ് നിസ്‌കാരം ജമാഅത്തായി നടത്തുന്ന സമ്പ്രദായം ചില സ്ഥലങ്ങളില്‍ കാണുന്നുണ്ട്. ഇതിന് വിരോധമുണ്ടോ?
=  പെരുന്നാള്‍ രാവ് ഇബാദത്തു കൊണ്ട് സജീവമാക്കല്‍ സുന്നത്താകുന്നു. അതിന്റെ ഭാഗമായാണ് തസ്ബീഹ് നിസ്‌കരിക്കുന്നത്. ഏത് ഇബാദത്തുകൊണ്ടും സജീവമാക്കാം. തക്ബീര്‍ ചൊല്ലുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ജമാഅത്തായി നിര്‍വ്വഹിക്കല്‍ സുന്നത്തില്ലാത്തതില്‍ പെട്ടതാണ് തസ്ബീഹ് നിസ്‌കാരം. ജമാഅത്ത് സുന്നത്തുമില്ല, കറാഹത്തുമില്ല എന്നതാണ് ഇവിടുത്തെ നിയമം. ജമാഅത്തായി നിര്‍വ്വഹിക്കല്‍ അനുവദനീയമാണ്. ജമാഅത്തിന്റെ പ്രത്യേക പുണ്യം ലഭിക്കുന്നതല്ല. മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചുകൊടുക്കണമെന്നോ പ്രേരിപ്പിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടുകൂടിയാണെങ്കില്‍ അതിന് പ്രതിഫലം ലഭിക്കും.

No comments:

Post a Comment