Tuesday, February 28, 2012

സാന്‍സിബാര്‍: മുസ്‌ലിംകള്‍ അതിജീവനം തേടുന്ന നാട്

സാന്‍സിബാര്‍: മുസ്‌ലിംകള്‍ അതിജീവനം തേടുന്ന നാട്
മന്‍സൂര്‍ ഹുദവി പുല്ലൂര്‍

ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ആഫ്രിക്കന്‍ രാജ്യമായ സാന്‍സിബാറില്‍ ഇസ്‌ലാമിന്റെ പൊന്‍പ്രഭ പ്രചരിച്ചിട്ടുണ്ട്. 'നീഗ്രോകളുടെ കര'യെന്നറിയപ്പെട്ടിരുന്ന ഈ രാജ്യം പിന്നീട് സാന്‍സിബാര്‍ എന്ന നാമം സ്വീകരിക്കുകയായിരുന്നു. ആയിരം വര്‍ഷം അറബികളായ ഉസ്മാനീ ഭരണകൂടത്തിന്റെ തണലില്‍ കഴിയേണ്ടിവന്നു. ഇവരുടെ സിംഹാസന ത്യാഗത്തിന് ശേഷമാണ് കോളനിവാഴ്ച ശക്തികളുടെ പിന്‍ബലത്തില്‍ ബലാല്‍ക്കാരമായി 'ടാന്‍ജനീക്കയെ' സാന്‍സിബാറില്‍ ലയിപ്പിച്ചത്. ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പെ ഇവിടെ അറബി സാന്നിധ്യം നിലനിന്നിരുന്നുവെന്ന് തെളിവുകള്‍ സഹിതം ചരിത്രകാരന്‍മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. സാന്‍സിബാറിലെ ഭരണാധികാരികള്‍ ഉമ്മാന്‍ സുല്‍ത്താന്റെ കാല്‍ക്കീഴിലായി. സുല്‍ത്താന്‍ സഈദ്ബിന്‍ സുല്‍ത്താന്‍ അല്‍ ബൂ സഈദിയുടെ കാലത്ത് ഈ ദ്വീപില്‍ ബ്രിട്ടീഷുകാരന്റെ നിതാന്തമായ പ്രാഹിനിധ്യം ഉണ്ടാവണമെന്ന കരാറില്‍ ഒപ്പുവെച്ചു. താമസിയാതെ ബ്രിട്ടണ്‍ അംഗീകരിച്ച് പ്രമേയവും പാസ്സാക്കി. ഇടക്കാലത്ത് ബ്രിട്ടന്‍ പിന്‍മാറണമെന്ന് തീരുമാനിച്ചെങ്കിലും പണ്ടേക്കും പണ്ടേയുള്ള തങ്ങളുടെ നയത്തിന്റെ ഭാഗമായി വന്‍ഗൂഢപദ്ധതി അണിയറയില്‍ തയ്യാറാക്കി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പോളിസിയിലൂടെ 1964-ല്‍ ഇസ്‌ലാമിക ഭരണകൂടത്തെ എന്തു വിലകൊടുത്തും പൂര്‍ണ്ണമായും തൂത്തെറിയുന്നതിന്റെ ഭാഗമായി കാലേക്കൂട്ടി തയ്യാറാക്കിയ പ്ലാന്‍ വിജയം കണ്ടു. ആഫ്രിക്കന്‍ ഒറിജിന്‍ (ജന്മം), അറബി ഒറിജിന്‍ എന്നീ പേരില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ പരസ്പരം തമ്മിലടിപ്പിക്കുന്ന രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ആഭ്യന്തര യുദ്ധത്തിലൂടെ മുസ്‌ലിം അറബികളെയും അകറ്റാനായിരുന്നു തല്‍പ്പരകക്ഷികളുടെ ശ്രമം. അങ്ങനെതന്നെ സംഭവിച്ചു. കൂട്ടക്കൊലകളും അരാജകത്വവും അരക്ഷിതാവസ്ഥയും സാന്‍സിബാറില്‍ അഴിഞ്ഞാടി. ആഫ്രിക്കക്കാരായ ചില ചോറ്റുസംഘങ്ങള്‍ സാന്‍സിബാറിലെ അറബികള്‍ക്കെതിരെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഇരുപതിനായിരത്തിലധികം അറബികളുടെ കിരാതഹത്യയായിരുന്നു ഇതിന്റെയെല്ലാം പരിണതി.
നരമേധം തീര്‍ന്നയുടന്‍ അബീദ് ക്രൂമിയെന്ന ടാന്‍സാനിയ ഫെഡറേഷന്റെ ഭാഗമാണിതെന്ന പിഴച്ച വാദവുമായി ഇറങ്ങിപ്പുറപ്പെട്ടു. സാന്‍സിബാറും താന്‍ജനീക്ക എന്നിവയുള്‍ക്കൊള്ളുന്നതാണിതെന്നും അദ്ദേഹം ഗീര്‍വാണം മുഴക്കി. മിഷനറി പ്രവര്‍ത്തനത്തിന്റെ ദൂരവ്യാപകമായ ഫലമെന്നോണം നാട്ടിലാകെ നൂറോളം വരുന്ന ചര്‍ച്ചുകള്‍ കൂണ്‍ കണക്കെ മുളച്ചുപൊന്തി. മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം പോലും വരാത്ത ക്രിസ്ത്യാനികള്‍ക്കായിരുന്നിതെല്ലാം എന്ന് വിസ്മയമുണര്‍ത്തുന്നു. നാടിന്റെ സാമ്പത്തിക സ്രോതസ്സുകളുടെ കടിഞ്ഞാണും അവരുടെ കൈകളില്‍ ഭദ്രമായി. പല ശ്രദ്ധേയമായ ഭരണപോസ്റ്റുകളുമവര്‍ കയ്യടക്കിവെച്ചു. ടാന്‍സാനിയ തയ്യാറാക്കിയ മതേതര ഭരണകൂടത്തിന്റെ കീഴിലായി സാന്‍സിബാര്‍ ദ്വീപ്. ഇക്കഥകളെല്ലാം പുതുതലമുറക്ക് തീര്‍ത്തും അപരിചിതവും ഏറെക്കുറെ അജ്ഞാതവുമാണ്.
ക്രൈസ്തവ വല്‍ക്കരണത്തിന്റെ മുഖങ്ങള്‍
അറബികളായ മുസ്‌ലിംകള്‍ക്ക് അവരെപ്പോലെയുള്ള മുസ്‌ലിംകള്‍ വരുത്തിവെച്ച വിനകള്‍ ഓര്‍ക്കുകയെന്നത് വേദനാജനകമാണ്. നൂറു വര്‍ഷത്തോളം ഒരേ തൂവല്‍പക്ഷികളായി കൂടെ കഴിഞ്ഞ ഏകത്വമുദ്‌ഘോഷിക്കുന്ന മതത്തിന്റെ ഉപാസകര്‍. മുസ്‌ലിംകള്‍ക്കിടയില്‍ വര്‍ഗ്ഗീയ മുദ്രാവാക്യങ്ങളുയര്‍ത്തി റോന്തുചുറ്റുന്ന മിഷനറി സംഘത്തിന്റെ അതിര് വിട്ട പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമായി ഭവിച്ചത്. അറബികള്‍ അടിമവ്യാപാരികളാണെന്ന വ്യാജപ്രചരണം നാട് മുഴുക്കെ കൊട്ടിഘോഷിച്ചുകൊണ്ടിരുന്നു ക്രിസ്ത്യാനികള്‍. സുല്‍ത്താന്‍ സഈദ് ബിന്‍ സുല്‍ത്താന്‍ ബ്രിട്ടനുമായി പടിഞ്ഞാറന്‍ യുദ്ധ പ്രഭുക്കള്‍ നേതൃത്വം നല്‍കുന്ന ഈ അടിമക്കച്ചവടം അവസാനിപ്പിക്കണമെന്ന് ബ്രിട്ടണുമായി സന്ധിചെയ്തത് കണ്ണടച്ചിരുട്ടാക്കിയാണിത്. അയല്‍പക്കത്തുള്ള ടാന്‍സാനിയ, കെനിയ പോലോത്ത രാഷ്ട്രങ്ങള്‍ സഭാ ഉമ്മാനി ഭരണകൂടത്തില്‍നിന്നും സാന്‍സിബാറിനെ കൈവശപ്പെടുത്തണമെന്ന അടങ്ങാത്ത വ്യാമോഹത്തോടെ ഒരു ഭാഗത്ത് നിലയുറപ്പിച്ചു. മറുഭാഗത്ത് സാന്‍സിബാറിലെ ഇസ്‌ലാമിനെ തുടച്ചുനീക്കാന്‍ ഉറക്കമിളച്ച് തക്കം പാര്‍ത്തിരിക്കുന്ന പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ സന്നാഹവും നിഷേധിക്കാനാവാത്ത വസ്തുതകളാണ്. കിഴക്കന്‍ ആഫ്രിക്കയുടെ കവാടമാണിതെന്ന പ്രാധാന്യവും സാന്‍സിബാറിന്റെ സവിശേഷത വിളിച്ചറിയിക്കുന്നു. മധ്യ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഇസ്‌ലാം കാലെടുത്തുവെച്ചത് ഇതിലൂടെയാണ്.
നാട്ടുകാരെ ഭരിക്കുന്നതിലെ ഗുരുതരമായ വീഴ്ചയും കാര്യനിര്‍വ്വഹണത്തിന്റെ അനാസ്ഥയും തുടങ്ങിയ നിരവധി ആഭ്യന്തര ഘടകങ്ങളും സാന്‍സിബാറിന്റെ ദുര്യോഗത്തിന് നിര്‍ണായകമായ പ്രതികൂല ഘടകങ്ങളായി മാറി. യാതൊരു സെന്‍സേന്‍ഷിപ്പുമില്ലാതെ മിഷണറിമാര്‍ക്ക് കവാടം മലര്‍ക്കെ തുറക്കപ്പെട്ടു. ക്രൈസ്തവ സുവിശേഷ പ്രഭൃതികള്‍ നാടെങ്ങും നുഴഞ്ഞുകയറി അറബികളുടെ ചരിത്രം തന്നെ വക്രീകരിച്ചു. സുല്‍ത്താന്‍ സഈദ്ബ്‌നു സുല്‍ത്താന്റെ ഭരണം മുതല്‍ ഭരണത്തിലിരുന്ന സുല്‍ത്താന്മാര്‍ ബ്രിട്ടനുമായി അവിഹിത ബന്ധം അരക്കിട്ടുറപ്പിക്കുന്നതില്‍ മത്സരിച്ചുകൊണ്ടിരുന്നു. അറബികള്‍ തന്നെ സ്വദേശങ്ങൡ അധിനിവേഷ വൈതാളികരെ ക്ഷണിച്ചുവരുത്തിയെന്നത് ആഫ്രിക്കന്‍ മുസ്‌ലിംകളെ ഒരളവോളം ചൊടിപ്പിക്കാതിരുന്നില്ല.
1856-ല്‍ ബ്രിട്ടീഷ് ആവിക്കപ്പലായ 'വിക്‌ടോറിയ'യില്‍ വെച്ച് സുല്‍ത്താന്‍ മരണം പുല്‍കിയതോടെ ഭരണത്തിന് വേണ്ടി അനന്തരാവകാശികള്‍ പിടിവലിയായി. തര്‍ക്കം രൂക്ഷമായി. അലിബ്ന്‍ സഈദിന്റെ കാലത്ത് ദ്വീപിനുമേല്‍ ബ്രിട്ടന്റെ അധിനിവേഷ പ്രഖ്യാപനം നടന്നു. 70 വര്‍ഷത്തോളം നീണ്ടുനിന്ന ആധിപത്യത്തിനൊടുവില്‍ 1963-ല്‍ പരമാധികാരമുള്ള സ്വതന്ത്ര രാഷ്ട്രമായി മാറി സാന്‍സിബാര്‍ ദ്വീപ്. തദനന്തരം ടാന്‍ജനീക്ക, സാന്‍സിബാറുമായി ചേര്‍ന്ന് ഫെഡറല്‍ സംവിധാനമുള്ള ടാന്‍സാനിയായി രൂപപ്പെട്ടു. (ഇരു രാഷ്ട്രത്തിന്റെയും ആദ്യ രണ്ടക്ഷരങ്ങള്‍ യോജിപ്പിച്ച്) 1963-ല്‍ ജനുവരി 12-നായിരുന്നു ഇത്. എങ്കിലും സാന്‍സിബാര്‍ ടാന്‍സാനിയയുടെ ഭാഗമായി സ്വയം ഭരണത്തിലൂന്നി മുന്നോട്ടുപോയി.
കൂട്ടക്കൊലകള്‍, അവകാശ ധ്വംസനങ്ങള്‍
സാന്‍സിബാറില്‍ സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മൂടിവെക്കല്‍ എന്ന ചിറ്റമ്മനയം പാശ്ചാത്യന്‍ മീഡിയകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ മറുഭാഗത്ത്, അറേബ്യന്‍ ഇസ്‌ലാമിസ്റ്റ് മീഡിയകളും കണ്ടില്ലെന്ന മനോഭാവത്തോടെ അറച്ച് നില്‍ക്കുന്നത് ലജ്ജാവഹമാണ്. സാന്‍സിബാറില്‍ നടമാടുന്ന ന്യംശസതകള്‍ ഈ പുറംതിരിഞ്ഞ് നില്‍ക്കലിന്റെ ഏറ്റവും വ്യക്തമായ നിദര്‍ശനമാണ്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക് തീരത്ത് നിലനില്‍ക്കുന്ന നീണ്ടുകിടക്കുന്ന ഈ പ്രദേശവും അതിന്റെ ഭാഗം തന്നെയാണെന്നോര്‍ക്കണം. അറേബ്യന്‍ ഉപദ്വീപിലുള്ള ദക്ഷിണ തീരത്തെ അറബികളുമായി വിഛേദിക്കാനാവാത്ത അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരാണിവരില്‍ ഏറെയും. ചരിത്രം പോലും ആ ഭാഗം അതില്‍പ്പെട്ടതാണെന്ന് സമ്മതിക്കാന്‍ വിമുഖത കാട്ടുന്നത് ദുഃഖകരമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ മനോമുകുരങ്ങള്‍ ആ അത്യാഹിതത്തിനു നേരെ പിന്തിരിപ്പന്‍ നിലപാട് കൈകൊള്ളുകയാണ്. 1964-ല്‍ നടന്ന നിഷ്ഠൂരമായ കൂട്ടക്കൊല കയ്യുംകെട്ടി നിന്നത് മാത്രമല്ല രാഷ്ട്രാന്തരീയ മുസ്‌ലിംകള്‍ ചെയ്ത പാതകം, മറിച്ച് ഇപ്പോഴും അവിടത്തെ മുസ്‌ലിംകള്‍ നേരിടുന്ന വംശശുദ്ധീകരണ പ്രക്രിയക്കെതിരെ ഒരു വിരലനക്കാന്‍ പോലും ഒരുമ്പെടാത്തത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
കാല്‍ നൂറ്റാണ്ടു കാലമായി ഈ ഭൂസ്ഥിതിയുടെ കൈപ്പേറിയ എപ്പിസോഡുകളാണ് സാന്‍സിബാറിന് പറയാനുള്ളത്.
2000-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയതിന്റെ പേരില്‍ പ്രധിഷേധിച്ച് മുസ്‌ലിംകള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നിസ്സങ്കോചം സൈനിക ബൂട്ടുകള്‍ ചവിട്ടിയരച്ചു. ജനതയെ നിര്‍ദാക്ഷിണ്യം അടിച്ചൊതുക്കുകയും പള്ളികള്‍ ഒന്നിനു പിറകെ ഒന്നൊന്നായി തകര്‍ക്കപ്പെട്ടപ്പോഴുമാണ് ഈ അപസ്വരങ്ങള്‍ അന്തരീക്ഷത്തെ മുഖരിതമാക്കിയത്. സൈന്യം സിവിലയന്‍മാരുടെ ജീവന്‍ അപഹരിക്കുമ്പോള്‍ പോലീസ് മുറിവേറ്റവരുടെ അസ്ഥിപഞ്ചരങ്ങള്‍ തല്ലിയൊടിച്ചു, കുന്നുകൂട്ടി നഗരമധ്യത്തിലൂടെ തുറന്ന വാഹനത്തില്‍ പ്രദര്‍ശിപ്പിക്കാനും വരെ ധൈര്യം കാണിച്ചു. സാന്‍സിബാറിലെ സംഭവവികാസങ്ങള്‍ തികച്ചും കരളലിയിപ്പിക്കുന്നതും ആഗോള മീഡിയകളുടെ കപടതയുടെ കൗപീനങ്ങള്‍ വലിച്ചുകീറുന്നതുമാണ്. പടിഞ്ഞാറന്‍ അഭീഷ്ടയ്ക്ക് വിരുദ്ധമായി സംഭവിക്കുന്ന നരനായാട്ടിനെയും കിരാത വാഴ്ചയെയും വര്‍ണ്ണിക്കുന്നതിലും വന്‍ കവറേജ് നല്‍കുന്നതിലും മാധ്യമങ്ങള്‍ക്ക് യാതൊരു അലംഭാവവുമില്ല. ഫലസ്തീനും, ചെച്‌നിയയും മീഡിയയുടെ കൊഞ്ഞനംകുത്തലിന്റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ മാത്രം!
ഇസ്‌ലാമിക നവോത്ഥാനം മുസ്‌ലിം ജാഗരണം
അറേബ്യന്‍ പിടഞ്ഞാറന്‍ മാധ്യമപ്പടയുടെ നിരങ്കൂശമായ മൗനവാല്‍മീകത്തിനിടയിലും 98 ശതമാനത്തോളം വരുന്ന സ്റ്റേറ്റിന്റെ മുസ്‌ലിംകള്‍ക്ക് ഒരസ്ഥിത്വ നിര്‍മ്മാണത്തിലവര്‍ ബദ്ധശ്രദ്ധരാണ്. 2005-ല്‍ തെരഞ്ഞെടുപ്പില്‍ ക്രിയാത്മകമായൊരു റോള്‍ ഞങ്ങള്‍ നിര്‍വ്വഹിക്കണമെന്ന ബോധം അങ്കുരിച്ചത് വെറുതെയല്ല. ഇതെല്ലാം അവിടത്തെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അഭൂതപൂര്‍വ്വകമായ മുന്നേറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്പത്തിക, സാമൂഹിക മേഖലകള്‍ പാടെ തകര്‍ന്നടിഞ്ഞ സാഹചര്യത്തിലാണ് പ്രശംസാര്‍ഹമായ മുസ്‌ലിം  ഉയിര്‍ത്തെഴുന്നേല്‍പ്പ് സംജാതമാവുന്നതെന്ന് നിരീക്ഷകരുടെ മതം. അതുകൊണ്ടുതന്നെ 2000, 1995-ലെയും തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പൊതുതെരഞ്ഞെടുപ്പിന് വര്‍ദ്ധിച്ച ആവേശവും പരിവേശവും കൈവന്നത്.
ഇസ്‌ലാമിക ബോധവല്‍കരണ സംഘം എന്ന സംഘടനയുടെ സെക്രട്ടറിയും പ്രദേശത്തെ  ഇമാമുമാരിലൊരാളുമായ സയ്യിദ് അലി പറയുന്നത് കാണുക: ''സാന്‍സിബാറിനകത്ത് ഞങ്ങള്‍ വലിയ ഒരു വിടവ് അനുഭവിക്കുന്നുണ്ട്. ഇസ്‌ലാമിക വ്യവസ്ഥിതി അതിനെ പരിഗണിക്കുമെന്ന ദൃഢമായ വിശ്വാസം എല്ലാവരിലും പ്രതീക്ഷയുടെ കിരണങ്ങള്‍ കോരിയിടുന്നു.'' സാന്‍സിബാറിലെ രാഷ്ട്രീയ കാലുശ്യത്തിന്റെ പരിഹാരത്തിനുള്ള ഏക പോംവഴിയായി ഇസ്‌ലാമിനെ അവര്‍ അവതരിപ്പിക്കുന്നു എന്ന് സാരം. ഖുമൈസ് ബ്‌നു അലിയെന്ന സംഘടനയിലെ മറ്റൊരു മെമ്പര്‍ അഭിപ്രായപ്പെടുന്നു: ''സ്റ്റേറ്റിലെ എല്ലാ കോളനികളിലും ഞങ്ങളുടെ സാന്നിദ്ധ്യമുണ്ട്. ആവശ്യക്കാര്‍ക്ക് വേണ്ടത് ചെയ്യാനും ആലംബഹീനര്‍ക്ക് ആനുകൂല്യങ്ങളും മറ്റു സൗകര്യങ്ങളും തരപ്പെടുത്തിക്കൊടുക്കാനും ഞങ്ങള്‍ ഓടി നടക്കുകയാണ്. പള്ളികളില്‍ സാരോപദേശങ്ങള്‍ നല്‍കി പ്രവര്‍ത്തകരെ ഊര്‍ജ്വലരാക്കുന്നു. പാഠശാലകളില്‍ കുരുന്നു ഹൃദയങ്ങളിലേക്ക് ഇസ്‌ലാമിക ചിട്ടകളും അനുഷ്ഠാനങ്ങളും അഭ്യസിപ്പിക്കുന്നു.''
ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അനുരണനങ്ങളാണ് യതീമുകളെ സഹായിക്കുക, പാവങ്ങളെ പരിപാലിക്കുക തുടങ്ങിയ ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങള്‍ കാണിച്ചുതരുന്നത്. ഇസ്‌ലാമിന്റെ ഹിജാബ് ധാരണികളുടെയും മസ്ജിദുകളുടെ എണ്ണങ്ങള്‍ ദിനേന ക്രമാതീതമായി കൂടുകയാണ്. പഴകിപ്പുളിച്ച പടിഞ്ഞാറന്‍ ജനാധിപത്യത്തിന് ബദലായി ഇസ്‌ലാമിക ശരീഅത്തിനെ പണ്ഡിതര്‍ മാലോകര്‍ക്കുമുമ്പില്‍ ഉയര്‍ത്തിക്കാട്ടുന്നു. ചുരുക്കത്തില്‍, ദ്വീപിലുള്ള മുസ്‌ലിം മാനസങ്ങളെ ഭിന്നിപ്പിക്കാനും വിളക്കിച്ചേര്‍ക്കാനും ഇസ്‌ലാമിലൂടെ സാധ്യമാണ്.
ഉയരുന്ന ചില ആവശ്യങ്ങള്‍
ഇങ്ങനെയൊക്കെയാണെങ്കിലും സാന്‍സിബാറിലെ ഇസ്‌ലാമിക നവോത്ഥാനത്തിനു മുമ്പില്‍ ചില തടസ്സങ്ങളും, വിഘ്‌നങ്ങളും ഇല്ലാതില്ല. ദാരിദ്ര്യവും മിഷനറിമാരുടെ ഒളിയാക്രമണങ്ങളും ഇബാളീ, ശീഈ വിഭാഗങ്ങള്‍ക്കിടയിലെ തീരാത്ത ഉരസലുകളും ഏറ്റുമുട്ടലുകളുമെല്ലാം ഇതില്‍പ്പെടും. ഈ വിശമം പിടിച്ച ചുറ്റുപാടിലും ഇസ്‌ലാമിക വൃത്തങ്ങള്‍ സാന്‍സിബാറിന്റെ നന്മയ്ക്കും വിമോചനത്തിനുമായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പൊതു പരിതസ്ഥിതകള്‍ക്ക് മാറ്റം കൈവരിക്കാനും അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും അവ നടപ്പാക്കല്‍ ഒഴിച്ചുകൂടാനാവാത്തതാണ്. മുസ്‌ലിം-ക്രൈസ്തവര്‍ക്കിടയില്‍ ഭരണകൂടം നേരിട്ട് ചര്‍ച്ച നടത്തുക, മന്ത്രി തല വകുപ്പുകള്‍ കൈമാറുകയാണെങ്കില്‍ ഇവരിരുവര്‍ക്കും സമമായി ഭാഗിക്കുക, ഞായറാഴ്ചക്കു പകരം വെള്ളിയാഴ്ച ഔദ്യോഗിക വാരലീവായി പ്രഖ്യാപിക്കുക, ക്രൈസ്തവസത്തിന്റെ അപ്പോസ്തലന്മാര്‍ക്ക് കിട്ടുംപോലെ മുസ്‌ലിം പണ്ഡിതര്‍ക്കും ഇമാമുമാര്‍ക്കും തുല്യമായി രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്യുക. പ്രാദേശിക കൗണ്‍സിലുകളിലും പാര്‍ലമെന്റിലും പ്രാതിനിധ്യവും മേധാവിത്വവും ഉറപ്പ് വരുത്താനാണിത്. ഭരണ പദവികള്‍ ചൂഷണം ചെയ്യുന്ന ഏര്‍പ്പാട് അവസാനിപ്പിച്ച് ഹൈഅര്‍ അക്കാദമികളിലും വിദ്യാഭ്യാസ സമുച്ചയങ്ങളിലുമുള്ള മുസ്‌ലിം യുവാക്കള്‍ക്കെതിരെയുള്ള കൈയേറ്റവും അടിച്ചമര്‍ത്തലും പിഴുതെറിയുകയും ചെയ്യുക. മുസ്‌ലിം യുവാക്കള്‍ക്കു മുമ്പില്‍ ആധുനിക വിജ്ഞാന സമ്പാദനത്തിന് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുക.
ചുരുക്കത്തില്‍, സമകാലിക സാന്‍സിബാറിന്റെ പരിതസ്ഥിതികള്‍ പയ്യെപ്പയ്യെ പൂര്‍വ്വഗതി പ്രാപിക്കുന്നതായി കാണാം. ഭീകരമായ കുരിശ് പടയോട്ടത്തിന്റെ അഗ്നി സ്ഫുലിംഗങ്ങളില്‍ പോറലേല്‍ക്കാതെത്തന്നെ അവിടത്തെ ഇസ്‌ലാമിക ജാഗരണവും പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സാന്‍സിബാറിലെ അറബികള്‍ തീര്‍ച്ചയായും തങ്ങളുടെ അറബീയതയില്‍ അഭിമാനം പൂണ്ടവരാണ്. സുഗന്ധദ്രവ്യങ്ങളുടെയും കശുവണ്ടിയുടെയും നാടായ സാന്‍സിബാറിലെ യഥാര്‍ത്ഥ അവകാശികളായ അറബികളുടെ അവകാശ സംരക്ഷണത്തിന് എല്ലാവിധ പിന്തുണയും ശാക്തീകരണ പ്രക്രിയയില്‍ സദാ കര്‍മ്മനിരതരുമായി മുന്നോട്ട് പോവുകയാണ്.
അവ: അല്‍ മുജ്തമഅ

No comments:

Post a Comment