Sunday, February 19, 2012

ഫത്‌വ

? നുസ്രത്തുല്‍ അനാം എന്നൊരു ദൈ്വമാസികയില്‍ ഇപ്രകാരം വായിക്കാനിടയായി: ''കുട്ടികളെ മാത്രം തണ്ടാസിലോ വിസര്‍ജ്ജനത്തിനു തയ്യാര്‍ ചെയ്യെപ്പട്ട പാത്രത്തിന്മേലോ  ഇരുത്തുമ്പോഴും ഉമ്മമാര്‍ കുട്ടികള്‍ക്കു വേണ്ടി ദിക്‌റു ചൊല്ലല്‍ സുന്നത്തുണ്ട്. ബിസ്മില്ലാഹി എന്നുപറഞ്ഞശേഷം അല്ലാഹുവേ ഈ കുട്ടി നിന്നോട് ആണ്‍-പെണ്‍ പിശാചുക്കളെത്തൊട്ടു കാവല്‍തേടുന്നുവെന്നോ എന്നെയും ഈ കുട്ടിയെയും ആണ്‍-പെണ്‍ പിശാചുക്കളെത്തൊട്ടു നീ കാക്കേണമേ എന്നിങ്ങെനയോ ആണ് ദിക്ര്‍ ചൊല്ലേണ്ടത്. ഹാശിയത്തുശ്ശബ്‌റാമുല്ലസി 1-142.'' ഇപ്പറഞ്ഞതു ശരിയാണോ? ബിസ്മില്ലാഹി മാത്രം അറബിയിലും ബാക്കി മലയാളിത്തിലുമായിട്ടാണോ മേല്‍പറഞ്ഞ ദിക്ര്‍ ചൊല്ലേണ്ടത്?
= ആ പറഞ്ഞതു ശരിയല്ല. തണ്ടാസില്‍ കയറുമ്പോള്‍ സാധാരണ ചൊല്ലല്‍ സുന്നത്തുള്ള ബിസ്മില്ലാഹി അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഖുബ്‌സി  വല്‍ഖബാഇസ് (അല്ലാഹുവേ ആണ്‍പെണ്‍ പിശാചുക്കളില്‍നിന്ന് നിന്നോട് ഞാന്‍ കാവല്‍ തേടുന്നു) എന്ന ദിക്ര്‍,  കുട്ടിയെ തണ്ടാസില്‍ കയറ്റുമ്പോള്‍ സാന്ദര്‍ഭികമായ ചില്ലറ മാറ്റത്തോടെ ബിസ്മില്ലാഹി അല്ലാഹുമ്മ ഇന്നഹു യഊദു ബിക ഇന്നീ ഉഈദുഹു ബിക മിനല്‍ ഖുബ്‌സി വല്‍ഖബാഇസ് എന്ന് അറബിയില്‍ തന്നെ ദിക്ര്‍ ചൊല്ലുകയാണു വേണ്ടത്. വാരിദായ ദിക്‌റില്‍ അനിവാര്യതയില്ലാതെ മാറ്റം വരുത്തുന്നത് ഒഴിവാക്കുകയാണ് നല്ലത്. (ശര്‍വാനി 3/139) വാരിദായ ദിക്‌റുകള്‍ പരിഭാഷപ്പെടുത്താതെ അതേപടി ചൊല്ലുകയാണ് വേണ്ടതെന്ന് അജ്‌വിബ പേജ് 22-ല്‍ നിന്നും മറ്റും വ്യക്തമാകും.

? വിദേശത്ത് വെച്ച് ഒരാള്‍ മരണപ്പെട്ടാല്‍ മയ്യിത്ത് നാട്ടില്‍ കൊണ്ടുവരുന്നതിന്റെ വിധിയെന്താണ്? നാട്ടില്‍ കൊണ്ടുവരികയാണോ മരണപ്പെട്ട സ്ഥലത്ത് തന്നെ മറവു ചെയ്യുകയാണോ വേണ്ടത്? മയ്യിത്തിന്റെ മുഖം കാണല്‍ സുന്നത്തുണ്ടോ? ചില സ്ഥലങ്ങളില്‍ മുഖം കാണിച്ചുകൊടുക്കാന്‍ വേണ്ടി ഒരാള്‍ നില്‍ക്കുന്നത് കാണുന്നു. മരണപ്പെട്ട ഭര്‍ത്താവിന്റെ മയ്യിത്ത് ഭാര്യക്കും ഭാര്യയുടേത് ഭര്‍ത്താവിനും കാണാമോ?
= മക്ക, മദീന, ബൈതുല്‍ മുഖദ്ദസ്, ഇവയുടെ സമീപ പ്രദേശങ്ങളില്‍ മരണപ്പെട്ടവരെ അങ്ങോട്ട് നീക്കം ചെയ്യാം. അതുപോലെ സജ്ജനങ്ങളുടെ സമീപത്താവാന്‍ വേണ്ടിയും മരിച്ച നാട്ടില്‍നിന്നും കൊണ്ടുപോകാവുന്നതാണ്. ഈ രൂപങ്ങളില്‍ മയ്യിത്ത് നീക്കം ചെയ്യുന്നത് ഹറാമോ കറാഹത്തോ ഇല്ല, സുന്നത്താണ്. മരിച്ച നാട്ടില്‍ മറവുചെയ്താല്‍ ഖബര്‍ മാന്തപ്പെടുമെന്നോ നശിപ്പിക്കപ്പെടുമെന്നോ ഭയപ്പെട്ടാലും മയ്യിത്ത് നാട് മാറി മറവുചെയ്യാവുന്നതാണ്. വെള്ളപ്പൊക്കം വന്ന് ഒലിച്ചുപോവുമെന്ന് കണ്ടാലും നീക്കം ചെയ്യാം.
    ഇങ്ങനെയൊന്നുമില്ലെങ്കില്‍ മരിച്ച നാട്ടില്‍തന്നെ മറവുചെയ്യുകയാണ് വേണ്ടത്. പ്രബല അഭിപ്രായ പ്രകാരം മയ്യിത്ത് നീക്കം ചെയ്യല്‍ ഹറാമാണ്. കറാഹത്താണെന്നും അഭിപ്രായമുണ്ട്. വസ്വിയ്യത്തുണ്ടെങ്കിലും നീക്കം ചെയ്യാവതല്ല. ഉഹ്ദില്‍ കൊല്ലപ്പെട്ടവരെ അവര്‍ മരിച്ചുകിടക്കുന്ന സ്ഥലങ്ങളില്‍ തന്നെ മറവു ചെയ്യാന്‍ നബി(സ) കല്‍പിക്കുകയുണ്ടായി. മയ്യിത്ത് കുളിപ്പിച്ച് കഫന്‍ ചെയ്തു നിസ്‌കാരം നിര്‍വ്വഹിച്ച ശേഷം മാത്രമേ നീക്കം ചെയ്യാവൂ. (തുഹ്ഫ 3/202,203)
    മയ്യിത്തിന്റെ മുഖം കാണല്‍ സുന്നത്തില്ലെങ്കിലും ജാഇസാണ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സജ്ജനങ്ങള്‍ എന്നിവരുടെ മുഖം ചുംബിക്കല്‍ സുന്നത്തുണ്ട്. മറ്റുള്ള മയ്യിത്തുകളെ ചുംബിക്കല്‍ 'ഖിലാഫുല്‍ അവ്‌ല'യാകുന്നു. (തുഹ്ഫ 3/183)
    ഭാര്യയുടെ മയ്യിത്ത് ഭര്‍ത്താവിനും ഭര്‍ത്താവിന്റെത് ഭാര്യക്കും കാണാവുന്നതാണ്. ദമ്പതികളില്‍ ഒരാളുടെ മയ്യിത്ത് മറ്റെ ആള്‍ കുളിപ്പിക്കുന്നതിനും വിരോധമില്ല. കുളിപ്പിക്കുമ്പോള്‍ കാണലും തൊടലും വരുമല്ലോ.

? പരിശുദ്ധ റംസാന്‍ അല്ലാത്ത മാസങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഉത്തമവും കൂലി കൂടുതല്‍ കിട്ടുന്ന സമയവും ദിവസവും ഒന്ന് വിശദീകരിച്ച് തരിക.
= ഖുര്‍ആന്‍ ഏതു സമയത്തും പാരായണം ചെയ്യാവുന്നതാണ്. നിസ്‌കാരം കറാഹത്തുള്ളതുപോലെ ഖുര്‍ആന്‍ പാരായണം കറാഹത്തായ സമയമില്ല. നിസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതലാണ് ഏറ്റവും ശ്രേഷ്ഠമായത്. സുജൂദ് ദീര്‍ഘിപ്പിക്കുന്നതിനെക്കാള്‍ നിസ്‌കാരത്തില്‍ നിറുത്തം നീട്ടലാണ് പുണ്യമേറിയത്. ഖുര്‍ആന്‍ പാരായണത്തിന് പകലിനേക്കാള്‍ രാത്രിയാണുത്തമം. രാത്രിയുടെ രണ്ടാമത്തെ പകുതി പുണ്യമേറിയതത്രെ. മഗ്‌രിബ്, ഇശാഇന്റെ ഇടയില്‍ ഓതുന്നതും നല്ലതുതന്നെ. പകലില്‍ സുബ്ഹിനു ശേഷമാവലാണ് ശ്രേഷ്ഠമേറിയത്.
    അറഫ ദിവസം ഖുര്‍ആന്‍ പാരായണത്തിന് ഉത്തമമാണ്. ആഴ്ചയില്‍ വെള്ളിയാഴ്ച ഓതല്‍ പുണ്യമേറിയതാകുന്നു. തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങള്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് പ്രത്യേകം മഹത്വമുണ്ട്. (ശര്‍ഹുല്‍ മുഹദ്ദബ് 2/168)

? ദത്ത് പുത്രന്റെയും പുത്രിയുടെയും വലിയ്യ് ആര്? ദത്ത് പുത്രിയെയും പുത്രന്‍ മരണപ്പെട്ടാല്‍ അയാളുടെ മക്കളെയും വിവാഹം ചെയ്തു കൊടുക്കാന്‍ ദത്തെടുത്ത വളര്‍ത്തുപിതാവിന് അര്‍ഹതയുണ്ടോ?
= ദത്തുപുത്രന്‍ സ്വന്തം മകനെ പോലെയാണെന്ന ഒരു തെറ്റായ വിശ്വാസം ജാഹിലിയ്യാ കാലത്ത് നിലവിലുണ്ടായിരുന്നു. ഈ വിശ്വാസം ഉന്മൂലനം ചെയ്യാന്‍ വേണ്ടി തന്റെ വളര്‍ത്തുപുത്രനായ സൈദ്(റ)വിന്റെ ഭാര്യയായിരുന്ന സൈനബ്(റ)യെ നബി(സ) വിവാഹം ചെയ്യുകയുണ്ടായി. ദത്തു പുത്രന് യഥാര്‍ത്ഥ പുത്രന്റെ സ്ഥാനമുെണ്ടങ്കില്‍ സൈനബ്(റ) നബി(സ)യുടെ പുത്രഭാര്യ ആവുമല്ലോ. പുത്രഭാര്യയെ  വിവാഹം ചെയ്യാന്‍ പാടില്ലെന്നതാണ് നിയമം. നബി(സ) അവരെ വിവാഹം ചെയ്തപ്പോള്‍ അത് പുത്രഭാര്യ അല്ലെന്ന് തെളിഞ്ഞു. അപ്പോള്‍ സൈദ്(റ) പുത്രനല്ലെന്നും തെളിഞ്ഞു.
    ദത്തുപുത്രിയെ കെട്ടിക്കാന്‍ വളര്‍ത്തു പിതാവിനവകാശമില്ല. വളര്‍ത്തുപുത്രി എന്ന നിലക്ക്, അവളെ കാണാനോ തൊടാനോ പറ്റില്ല. അയാള്‍ക്ക് അവളെ വിവാഹം ചെയ്യാവുന്നതാണ്. അവളുടെ പിതാവ് മുതല്‍ക്കുള്ള വലിയ്യുകളാണ് അവളെ കെട്ടിക്കേണ്ടത്.
    ദത്തു പുത്രന്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്തില്‍ വളര്‍ത്തു പിതാവ് എന്ന നിലക്ക് അവകാശമുണ്ടാവില്ല. അവന്റെ മക്കളെ കെട്ടിക്കാനുള്ള അധികാരവും വളര്‍ത്തുപിതാവിനില്ല.

? കഅ്ബയുടെ ഫോട്ടോ ഉള്ള തൊപ്പി ധരിച്ച് മൂത്രപ്പുരയില്‍ പ്രവേശിക്കുന്നതിന്റെ വിധിയെന്ത്?
= ഫോട്ടോവിന് ഒരു ഹുര്‍മത്തും ഇല്ലെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ജീവനുള്ള വസ്തുവിന്റെ ജീവന്‍  നിലനില്‍ക്കുന്ന വിധമുള്ള ഫോട്ടോകള്‍ വരക്കാന്‍ പാടുള്ളതല്ല. ജീവനില്ലാത്ത മലകള്‍, മരങ്ങള്‍ തുടങ്ങിയവയുടെ ചിത്രം വരക്കുന്നതിന് വിരോധമില്ല. ഖുര്‍ആന്‍, ഹദീസ്, വന്ദിക്കപ്പെടുന്ന പേരുകള്‍ തുടങ്ങിയവക്കുള്ള ബഹുമാനം ഫോട്ടോവിന് ഇല്ലെന്നും ബഹുമാനിക്കപ്പെടുന്ന വസ്തുവിന്റെതാണെങ്കിലും ഫോട്ടോ തണ്ടാസിലേക്ക് കൊണ്ടുപോവല്‍ വിരോധമില്ലെന്നുമാണ് മനസ്സിലാകുന്നത്.

? മയ്യിത്ത് നിസ്‌കാരത്തിന് 40 പേരുണ്ടെങ്കില്‍  ആ മയ്യിത്ത് കുറ്റവിമുക്തനാക്കപ്പെടുമെന്ന് പറയപ്പെടുന്നു. ഇത് ശരിയാണോ?
= നിങ്ങളില്‍നിന്ന് ആരെങ്കിലും മരിക്കുകയും അല്ലാഹുവില്‍ പങ്ക് ചേര്‍ക്കാത്ത 40 പേര്‍ അവന് വേണ്ടി നിസ്‌കരിക്കുകയും ചെയ്താല്‍ അല്ലാഹു അവരുടെ ശുപാര്‍ശ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് നബി(സ) പറഞ്ഞതായി ഇമാം മുസ്‌ലിം നിവേദനം ചെയ്തിരിക്കുന്നു. ഒരു മുഅ്മിനിന് വേണ്ടി 40 മുഅ്മിനുകള്‍ ശുപാര്‍ശ ചെയ്താല്‍ അല്ലാഹു അത് സ്വീകരിക്കാതെ ഇരിക്കുകയില്ലെന്നും മുസ്‌ലിം നിവേദനം ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. 100 പേര്‍ എന്നും മൂന്ന് സ്വഫ്ഫ് എന്നും വേറെ ഹദീസുകളില്‍ കാണാം.

? റമസാനിന്റെ പകലില്‍ ഒരു അമുസ്‌ലിം വന്ന് ഭക്ഷണം ചോദിച്ചാല്‍ നല്‍കാമോ? വിധി എന്ത്?
= ഇസ്‌ലാമിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ കൊണ്ട് തക്‌ലീഫ് ഉള്ളതുപോലെ ശാഖാപരമായ കാര്യങ്ങള്‍ കൊണ്ടും അമുസ്‌ലിംകളോട് കീര്‍ത്തനയുണ്ട്. സത്യവിശ്വാസം കൈക്കൊള്ളാത്തതിന് ശിക്ഷ ലഭിക്കുന്നതുപോലെ നിസ്‌കാരം, നോമ്പ് തുടങ്ങിയ ശാഖാപരമായ കാര്യങ്ങള്‍ ഉപേക്ഷിച്ചതിനും അവര്‍ക്ക് പരലോകത്ത് ശിക്ഷയുണ്ടായിരിക്കുന്നതാണ്. നിസ്‌കാരവും നോമ്പും കാഫിറിന് നിര്‍ബന്ധമില്ല എന്നു പറയുന്നത് ഇസ്‌ലാമിക ഭരണകൂടം അവരോട് നിസ്‌കരിക്കാനും നോമ്പെടുക്കാനും നിര്‍ബന്ധിക്കില്ല എന്ന അര്‍ത്ഥത്തിലാണ്. അവര്‍ക്ക് പരലോകത്ത് ശിക്ഷയില്ല എന്ന അര്‍ത്ഥത്തിലല്ല. അവര്‍ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണെന്നു വരുമ്പോള്‍ നോമ്പുപേക്ഷിക്കല്‍ ഹറാമും പാപവും ആണെന്നു വരും. അപ്പോള്‍ നോമ്പു നോല്‍ക്കാത്ത അമുസ്‌ലിംകള്‍ക്ക് ഭക്ഷണം കൊടുക്കല്‍ പാപം ചെയ്യാന്‍ സഹായിക്കലാണ്. അതിനാല്‍, കാരണം കൂടാതെ നോമ്പുപേക്ഷിച്ച മുസ്‌ലിമിന് പകല്‍ സമയം ഭക്ഷണം കൊടുക്കല്‍ ഹറാമയതുപോലെ അമുസ്‌ലിമിന് ഭക്ഷണം കൊടുക്കലും ഹറാമാകുന്നു. (തുഹ്ഫ 3/427)

? ഉള്ഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിച്ച മൃഗം ചത്തു പോയാല്‍ വേറെ മൃഗത്തെ അറുത്ത് കൊടുത്താല്‍ മതിയോ?
= പ്രത്യേകം ഒരു മൃഗത്തെ ഉള്ഹിയ്യത്തറുക്കാന്‍ നേര്‍ച്ചയാക്കുകയും സമയമാകുന്നതിന് മുമ്പ് അയാളുടെ വീഴ്ച കൂടാതെ അത് ചത്തുപോവുകയും ചെയ്താല്‍ പകരം ഒന്നും ചെയ്യേണ്ടതില്ലെന്നാണ് നിയമം. ഒരാള്‍ ഒരു മൃഗത്തെ ഉള്ഹിയ്യത്തറുക്കാന്‍ ഉദ്ദേശിച്ചു എന്നതുകൊണ്ട് അത് നേര്‍ച്ചയാകുന്നില്ല. അറുക്കല്‍ നിര്‍ബന്ധവുമില്ല. നേര്‍ച്ചയാവണമെങ്കില്‍ നേര്‍ച്ചയുടെ വാചകം വായകൊണ്ട് പറയണം. മനസില്‍ കരുതിയാല്‍ പോര. എങ്കിലും കരുതിയതും പാലിക്കല്‍ സുന്നത്താകുന്നു. ഒരു മൃഗത്തെ ഉള്ഹിയ്യത്തറുക്കണമെന്ന് ഉദ്ദേശിച്ചതുകൊണ്ട് അറുക്കല്‍ നിര്‍ബന്ധമാവുകയില്ല. അപ്പോള്‍ അതു ചത്തുപോയാല്‍ പകരം അറുക്കുന്ന പ്രശ്‌നം ഉത്ഭവിക്കുന്നില്ല. പകരം വേറെ ഒന്നിനെ അറുക്കുന്നത് നല്ലതാണ്.

? ഒരാള്‍ അടുത്ത പെരുന്നാളിന് ഉള്ഹിയ്യത്തറുക്കാന്‍ നേര്‍ച്ചയാക്കി. പക്ഷേ, സമയത്ത് അറുക്കാന്‍ കഴിഞ്ഞില്ല. എങ്കില്‍ എന്തുചെയ്യണം?
= അല്ലാഹുവിന് വീട്ടാനുള്ള സാമ്പത്തിക ബാധ്യത ഒരാള്‍ സ്വയം ഉണ്ടാക്കുകയും യഥാസമയത്ത് വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ അത് അവന്റെ ഉത്തരവാദിത്വത്തില്‍ സ്ഥിരപ്പെടുന്നതാണ്. കഴിവുണ്ടാവുമ്പോള്‍ അത് വീട്ടേണ്ടിവരും. (തുഹ്ഫ) ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയത് വീട്ടാന്‍ സാധിച്ചില്ലെങ്കില്‍ സാധിക്കുമ്പോള്‍
വീട്ടണം.

No comments:

Post a Comment