Tuesday, February 21, 2012

ഇസ്‌ലാമും മുസ്‌ലിം ലോകവും: ഒരു സമകാലിക പഠനം

ഇസ്‌ലാമും മുസ്‌ലിം ലോകവും: ഒരു സമകാലിക പഠനം
സയ്യിദ് ഹുസൈന്‍ നസ്ര്‍
‍/വിവ: സലാം എം കൂട്ടാലുങ്ങല്‍, സികെ റാശിദ് കുട്ടശ്ശേരി
 
സമകാലിക സാഹചര്യത്തില്‍ പാശ്ചാത്യ ലോകത്തിന്റെ ബോധമണ്ഡലത്തിലേക്ക് ഇസ്‌ലാമികാദര്‍ശ തത്വസംഹിതകള്‍ നാനാഭാഗങ്ങളില്‍ കൂടിയും സക്രിയമായ നുഴഞ്ഞുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. അറബികള്‍ക്കും ജൂതന്മാര്‍ക്കുമിടയിലെ പഴയ മധ്യപൗരസ്ത്യ സംഘട്ടനം, ഇറാനിയന്‍ വിപ്ലവത്തിന്റെ അലയൊലികള്‍, പരസ്പരം കലഹാന്തരീക്ഷം സൃഷ്ടിക്കുന്ന ഓര്‍ത്തഡോക്‌സ് സെര്‍ബിന്റെയും കത്തോലിക്ക ക്രോട്ട്‌സിന്റെയും പിടിയിലകപ്പെട്ട ബോസ്‌നിയന്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട യൂഗോസ്ലോവ്യയിലെ ആദ്യന്തര യുദ്ധം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും മുസ്‌ലിം രാഷ്ട്രങ്ങളുടെ കടന്നുവരവുമായി ബന്ധപ്പെട്ടുണ്ടായ ചലനങ്ങള്‍, വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും 2001 സെപ്തംബര്‍ 11ന് നടന്ന പരിതാപകരമായ സംഭവവും അതിന്റെ അനന്തരഫലവും പാശ്ചാത്യലോകത്തെ പത്രമാധ്യമങ്ങളില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്ന മുസ്‌ലിം പേരുകള്‍ തുടങ്ങിയ നിരവധി ചലനങ്ങളുടെ പ്രതിപ്രവര്‍ത്തനഫലമായി യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങള്‍ക്കിടയില്‍ ഇന്ന് ഇസ്‌ലാം വലിയ അളവില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ പാശ്ചാത്യലോകത്ത് ഇസ്‌ലാം മറ്റു മതങ്ങളെക്കാള്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നത് ഒരു സത്യമാണ്. ഒരു മതമെന്ന നിലയില്‍ അവിടെ 1000 വര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന ക്രിസ്ത്യാനിസത്തില്‍ നിന്നും തികച്ചും വ്യതിരിക്തമായ ഒന്നാണ് ഇസ്‌ലാം.
ഒരു മതമെന്ന നിലയിലും ഉന്നതമായ ആശയമെന്ന നിലയിലും ഇസ്‌ലാമിനെക്കുറിച്ചുള്ള പഠനം ലോകത്തെ പ്രധാന നാഗരികതയെ കുറിച്ചുള്ളതാണ്. നീലക്കണ്ണുള്ള അടിമകള്‍, ബാര്‍ബറികള്‍ മുതല്‍ കറുത്ത ആഫ്രിക്കന്‍ വംശജര്‍ വരെയും  തുര്‍ക്കി പേര്‍ഷ്യന്‍ വംശജര്‍ മുതല്‍ ചൈനക്കാര്‍ വരെയും അറബികള്‍ മുതല്‍ മലയാളികള്‍ വരെയും നീണ്ടു കിടക്കുന്ന ഒരു ബില്ല്യണ്‍ 200 മില്ല്യണിലധികം വരുന്ന ജനസംഖ്യയെ അറിയുന്നതിലൂടെ അവരെ കുറിച്ചുള്ള ലോകവീക്ഷണം രൂപപ്പെടുത്താം എന്നതു കൊണ്ട് മാത്രമല്ല മുസ്‌ലിംകളെ കുറിച്ചുള്ള പഠനം പ്രസക്തമാവുന്നത്. അതോടൊപ്പം, യൂറോപ്പ്യന്‍, അമേരിക്കന്‍ നാഗരികതകളുടെ വളര്‍ച്ചയിലും വികാസത്തിലും നിസ്തുലമായ പങ്കുവഹിക്കാന്‍ സാധിച്ച ഒരു മതത്തെക്കുറിച്ച് കൂടിയതിനാലാണ്. അമേരിക്കയിലെ ജൂതമതത്തേക്കാള്‍ കൂടുതല്‍ ജനസംഖ്യയും യൂറോപ്പിലെ മതങ്ങളില്‍ രണ്ടാം സ്ഥാനവുമുള്ള മതമാണ് ആധുനിക ഇസ്‌ലാം. ജൂതായിസത്തിന്റെയും ക്രിസ്ത്യാനിസത്തിന്റെയും ഉത്ഭവങ്ങളുമായി ബന്ധപ്പെട്ട ഇബ്രാഹീമീ ലോകത്തെയും സമൂഹത്തെയും കുറിച്ച് പറയുന്ന ദൈവികസന്ദേശം കൂടിയാണ് ഇസ്‌ലാം. അതുകൊണ്ട് ഇസ്‌ലാമിനെ മാറ്റിനിര്‍ത്തി ജൂത-ക്രൈസ്തവ മതമടക്കമുള്ളവയെ പറ്റിയുള്ള പഠനം പൂര്‍ത്തീകരിക്കാനാവുകയില്ലെന്നത് സുവിദിതമാണ്.
ഇസ്‌ലാം, അവസാന
വെളിപാടും ആദ്യമതത്തിലേക്കുള്ള മടക്കവും
ലോകാവസാനം വരെ നിലനില്‍ക്കുന്ന ആദര്‍ശവും പൂര്‍ണാര്‍ത്ഥത്തില്‍ സത്യസന്ധമായ അവസാനത്തെ മതവുമാണ് ഇസ്‌ലാം. മനുഷ്യചരിത്രത്തിന്റെ അവസാനം വരെയുള്ള ദൈവിക ഗ്രന്ഥമായ വിശുദ്ധഖുര്‍ആനിലെ അവസാനത്തെ അധ്യായങ്ങളില്‍ വ്യക്തമാക്കപ്പെട്ടതുപോലെയുള്ള മരണാനന്തര ജീവിതം വരെ നിലനില്‍ക്കുന്ന ഏക മതമാണ് ഇസ്‌ലാം. അതുകൊണ്ട് തന്നെ നബി(സ)യെ 'പ്രവാചകന്മാരുടെ മുദ്ര' (ഖാതമുല്‍ അമ്പിയാഅ്) എന്ന് വിളിക്കുന്നു. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ആദ്യപിതാവും ആദ്യപ്രവാചകനുമായ ആദം നബി(അ) വരെ പിറകോട്ട് പോകുന്ന പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ).
സ്വര്‍ഗത്തില്‍ നിന്നുംവന്ന മുഴുവന്‍ സന്ദേശങ്ങളുടെയും ഹൃദയവും ഇതിന്റെ പൂര്‍ത്തീകരണരൂപമായ ഇസ്‌ലാമിലൂടെ അവതരിപ്പിച്ചതും ഊട്ടിയുറപ്പിക്കുകയും ചെയ്തത് ഏക ദൈവ (തൗഹീദ്) സിദ്ധാന്തമായിരുന്നു.
ആത്യന്തികമായി അല്ലാഹുവിനെക്കാള്‍ സ്വീകാര്യയോഗ്യമായ മറ്റൊരു ദൈവവുമില്ലെന്ന വിശ്വാസവും ആ ദൈവത്തിന് പൂര്‍ണാര്‍ത്ഥത്തില്‍ കീഴൊതുങ്ങലുമാണ് ഇസ്‌ലാമിന്റെ സന്ദേശം. ഇത് മനുഷ്യമനസ്സുകളെ ശാശ്വത സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുന്നു.
'ഇസ്‌ലാം' എന്ന പദം അര്‍ത്ഥമാക്കുന്നത് തന്നെ അറബിയില്‍ 'അല്ലാഹു' എന്ന് വിളിക്കപ്പെടുന്ന ഏകദൈവശക്തിക്ക് 'പരമമായി കീഴൊതുങ്ങുക'യെന്നതാണ്. ഒരാള്‍ മുസ്‌ലിമാണെങ്കില്‍ മുസ്‌ലിംകളായ രണ്ടു സാക്ഷികളുടെ മുന്നില്‍ വച്ച് ''അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്നും (ലാഇലാഹ ഇല്ലല്ലാ) മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതരാണെന്നും (മുഹമ്മദ് റസൂലുല്ലാ)'' സാക്ഷ്യം വഹിക്കേണ്ടത് അത്യാവശ്യമാണ്. ഈ രണ്ട് സാക്ഷ്യങ്ങളില്‍ (ശഹാദത്തുകളില്‍) ഇസ്‌ലാമിന്റെ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ദൈവികമായ മുഴുവന്‍ തത്വങ്ങളും ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളും ജനങ്ങള്‍ക്ക് കിട്ടുന്നത് പ്രവാചകന്‍(സ) വഴിയാണ്. ദൈവിക ഏകത്വത്തെ കുറിച്ചും ആദര്‍ശരീതികളെപ്പറ്റിയും ഖുര്‍ആന്‍ നിരന്തരം പ്രതിപാദിക്കുന്നുണ്ട്. അതിനാല്‍ ഏകനായ ദൈവത്തെ കുറിച്ചുള്ള അറിവും ദൃഢമായ വിശ്വാസവും അവന്റെ രാജാധികാരത്തെക്കാള്‍ വലിയ മറ്റൊന്നില്ലെന്ന ബോധവുമാണ് ഇസ്‌ലാമിന്റെ അസ്തിത്വം. സൂറത്തുല്‍ ഇഖ്‌ലാസില്‍ അല്ലാഹു പറയുന്നത് കാണുക: ''പറയുക, അല്ലാഹു ഏകനാണ്. അല്ലാഹു ഒന്നിനെയും ആശ്രയിക്കാത്തവനും സര്‍വ്വരുടെയും ആശ്രയകേന്ദ്രവുമാണ്. അവന്‍ ജനിച്ചിട്ടില്ല; ജനിക്കപ്പെട്ടിട്ടുമില്ല. അവന് തുല്യനായ ആരും (ഒന്നും) ഇല്ല.''(112:1-4)
അല്ലാഹു എന്ന പദം ഒരു ഗോത്രത്തിനോ വര്‍ഗത്തിനോ പ്രത്യേകമായ ദൈവം എന്ന നിലക്കല്ല കണക്കാക്കപ്പെടുന്നത്, മറിച്ച് ലോകസമൂഹത്തിന്റെയും അതിലുള്ള ഓരോ വസ്തുവിന്റെയും അധികാരിയും സ്രഷ്ടാവുമെന്ന നിലയ്ക്കാണ് വിവക്ഷിക്കപ്പെടുന്നത്. അറബ് ക്രിസ്ത്യാനികളും അറബ്‌വല്‍കൃത ജൂതസമൂഹവും അവര്‍ സങ്കല്‍പ്പിക്കുന്ന ദൈവങ്ങള്‍ക്ക് മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന 'അല്ലാഹു' എന്ന പദം ഉപയോഗിക്കുന്നുണ്ട്. 'അല്ലാഹു' എന്ന പദം 'ദൈവം' എന്ന അര്‍ത്ഥത്തില്‍ വിവര്‍ത്തനം ചെയ്യപ്പെടാവുന്നതാണെങ്കിലും ക്രിസ്ത്യാനികളുടെ ത്രിയേകത്വവുമായി സമന്വയിക്കാന്‍ യാതൊരു നിലക്കും സാധ്യമല്ല. ഏകദൈവമായ അല്ലാഹുവിന്റെ കാരുണ്യത്തിനും ഉദാരതകള്‍ക്കുമൊപ്പം ത്രികാലജ്ഞാനത്തെയും സാര്‍വ്വജനീനതയെയും പറ്റി നിരന്തരമായി ഉത്‌ബോധിപ്പിച്ചുകൊണ്ട് ഇസ്‌ലാം അതിന്റെ പ്രാപഞ്ചിക മതത്തിന് വേണ്ട മുഴുവന്‍ കാര്യങ്ങളെയും കാലാന്തരങ്ങളിലൊക്കെയും വ്യക്തമാക്കിയിട്ടുണ്ട്. ദൈവിക സാന്നിധ്യത്തില്‍ വച്ച് (ആലമുല്‍ അര്‍വാഹ്) മനുഷ്യസമൂഹത്തിലെ ഓരോ പുരുഷനും സ്ത്രീയും സമ്മതിച്ചുറപ്പിച്ച യാഥാര്‍ത്ഥ്യവുമാണത്. ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ പതിഞ്ഞുകിടക്കുന്ന ഈ ആദിമ പ്രകൃതിബോധത്തെ പറ്റി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഈ ഭൗതിക ലോകത്തെ സൃഷ്ടിക്കുന്നതിനു  മുമ്പായി മനുഷ്യസമൂഹത്തോടുള്ള അല്ലാഹുവിന്റെ ചോദ്യം ഖുര്‍ആന്‍ പറയുന്നുണ്ട്: ''ഞാനല്ലെയോ നിങ്ങളുടെ നാഥന്‍? അവര്‍ പറഞ്ഞു: അതെ നീ തന്നെയാണ് ഞങ്ങളുടെ നാഥന്‍. ഞങ്ങളിതാ സാക്ഷിനില്‍ക്കുന്നു''(7: 172) അല്ലാഹുവിന്റെ ഈ ചോദ്യത്തിന് മനുഷ്യസമൂഹം നല്‍കിയ ''അതെ നീ തങ്ങളുടെ ദൈവമാണ്'' എന്ന മറുപടിയാണ് മനുഷ്യകുലത്തിന്റെ അന്തിമ മതമായ ഇസ്‌ലാമിന്റെ അടിസ്ഥാനം. ആ പ്രതികരണമാണ് മനുഷ്യനാവുക എന്നതിന്റെ അര്‍ത്ഥത്തെ കൃത്യമായി നിര്‍വചിക്കുന്നത്.
ദൈവിക ഏകത്വത്തെ കുറിച്ചുള്ള വിശ്വാസവും ലോകം സൃഷ്ടിക്കുന്നതിന്റെ മുമ്പ് തന്നെ ജനസമൂഹങ്ങളൊന്നടങ്കം തന്നെ അല്ലാഹുവിന് നല്‍കിയ അനശ്വരമായ മറുപടിയും ഇസ്‌ലാം ഒരു ആദിമമതമാണെന്ന് വ്യക്തമാകുന്നു. ഇതുകൊണ്ട് തന്നെ പ്രകൃതിമതം (ദീനുല്‍ ഫിത്‌റത്ത്), നേരായ മതം (ദീനുല്‍ ഹനീഫ്) എന്നീ വിശേഷണങ്ങളും ഇസ്‌ലാം ഉള്‍കൊള്ളുന്നു.
ചരിത്രപരമായ ചില യാദൃഛിക സംഭവങ്ങളുടെയോ മറ്റെന്തെങ്കിലും നരവംശ കൂട്ടായ്മയുടെയോ പ്രതിഫലനമായി രൂപപ്പെട്ട ഒന്നല്ല ഇസ്‌ലാം. പ്രാപഞ്ചികവും ആദിമവുമായ ഒരു സത്യത്തിന്റെ അടിസ്ഥാനത്തിലാണ് കാലനൈരന്തര്യങ്ങളിലൊക്കെയും ഇസ്‌ലാം നിലനിന്നത്. അത് അവസാനനാള്‍ വരെ തുടരുകയും ചെയ്യും. എല്ലാ ചരിത്രയാദൃഛികതക്കുമപ്പുറമുള്ള സ്വത്വത്തിലേക്കാണ് ഇസ്‌ലാം വിരല്‍ചൂണ്ടുന്നത്. ഇസ്‌ലാമിക ചരിത്രം ലിഖിതപ്പെടുന്നതിന് കാലങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇബ്‌റാഹീം നബി(സ)യെ നേരായ പാതയില്‍ ജീവിതം നയിച്ച വ്യക്തിത്വമായിട്ടാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. അദ്ദേഹം ഉള്‍കൊണ്ടിരുന്ന ഐകദൈവവിശ്വാസത്തെ അക്കാലത്ത് അല്‍പം ചില ആളുകള്‍ മാത്രമായിരുന്നു ഉള്‍കൊണ്ടിരുന്നത്. അറേബ്യയില്‍ ബഹുദൈവാരാധനയിലും വിഗ്രഹാരാധനയിലുമായിരുന്നു അധികം ആളുകളും ജീവിതം നയിച്ചത്.
യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം ഇബ്രാഹീം നബി(അ)യിലേക്ക് മാത്രമല്ല, അതിനപ്പുറം ആദിപിതാവായ ആദം നബി(അ)യിലേക്ക് വരെ അത് ചെന്നെത്തുന്നുണ്ട്. ക്രിസ്ത്യാനിസത്തിന്റെയും ജൂതായിസത്തിന്റെയും പണ്ഡിതര്‍ ചെയ്തതുപോലെ ആദര്‍ശത്തില്‍ മായം ചേര്‍ക്കലിനോ തിരുത്തലുകള്‍ക്കോ ഇസ്‌ലാം വിധേയമായിട്ടില്ല. ആദികാലം മുതലുള്ള ഒരേയൊരു ആദര്‍ശസംഹിതയുമാണ് കാലനൈരന്തര്യങ്ങളിലൊക്കെയും ഇസ്‌ലാം മുന്നേറിക്കൊണ്ടിരിക്കുന്നത്. മുഹമ്മദ് നബി(സ) പുതിയതായി ഒന്നും കൊണ്ടുവന്നിട്ടില്ല. ആദ്യം മുതലേ ലോകത്ത് നിലനിന്ന ഇസ്‌ലാമിനെ പുനര്‍ജീവിപ്പിക്കുകയും സത്യത്തെ മുറുകെ പിടിക്കുകയും സമൂഹത്തെ ആത്യന്തിക സത്വത്തിലേക്ക് വഴിനടത്തുകയും ചെയ്യുകയെന്ന ദൗത്യമാണ് മുഹമ്മദ് നബി(സ) ഏറ്റെടുത്തത്. ഇസ്‌ലാം ഉള്‍കൊള്ളുന്ന ഈ ആദിമസ്വഭാവം അതിന്റെ പ്രാധാന്യത്തെയോ പ്രാപഞ്ചികതയെയോ ലാളിത്യത്തെയോ മാത്രമല്ല ഉള്‍കൊള്ളുന്നത്. ഇസ്‌ലാമിന്റെ നിലപാടുകളിലും ആരാധനാമുറകളിലും ഈ സ്വാധീനം നമുക്ക് അനുഭവേദ്യവും പ്രകടവുമാണ്.
ഇബ്‌റാഹീം നബി(അ)ക്ക് ശേഷവും മുമ്പുമുള്ള നൂഹ് നബി(അ), ആദം നബി(അ) അടക്കമുളള പ്രവാചകരെയൊന്നടങ്കം ഇസ്‌ലാമികസന്ദേശവാഹകരായിട്ട് തന്നെയാണ് കാണുന്നതും വിലയിരുത്തുന്നതും. ക്രിസ്ത്യാനികളെ പോലെ അവരെ തള്ളിപ്പറയാനോ ആദര്‍ശത്തില്‍ മാറ്റത്തിരുത്തലുകള്‍ നടത്താനോ ഇസ്‌ലാമിന്റെ അനുയായികളില്‍ ആരും ശ്രമിച്ചിട്ടില്ല. ഇബ്‌റാഹീം നബി(അ)ക്ക്  മുമ്പുള്ള പ്രവാചകരും ഇസ്‌ലാമിക വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇബ്‌റാഹീം നബി(അ)യിലൂടെ തുടരുന്ന ഇസ്‌ലാമിക പാരമ്പര്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. പാരമ്പര്യം വിളിച്ചോതുന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന പാശ്ചാത്യര്‍ ക്രിസ്തുവിനെയും ഹീബ്രു പ്രവാചകന്‍മാരുടെ ലോകത്തെയും ഇന്നും ഓര്‍ത്തെടുക്കാറുണ്ട്.
ഇബ്‌റാഹീമിക സമൂഹം മാത്രമല്ല ഇസ്‌ലാമിനെ ആദിമവും മൗലികവുമായ മതമായി മനസ്സിലാക്കിയത്. കാരണം, ഇസ്‌ലാം പേര്‍ഷ്യ, ഇന്ത്യ മറ്റു രാഷ്ട്രങ്ങളിലെ സെമിറ്റിക് അല്ലാത്ത മതങ്ങള്‍ക്കിടയിലും ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടങ്ങളിലൊക്കെ ഇസ്‌ലാം അതിന്റെ പ്രാപഞ്ചികവും ശാശ്വതവുമായ നിയമങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. ഓരോ പ്രത്യയശാസ്ത്രങ്ങളും പുരാണകാലത്തെ ചിന്താധാരകളും ഇസ്‌ലാമിന്റെ ഐക്യത്തെയും ഒരുമയെയും ഉള്‍കൊണ്ട് ഇസ്‌ലാമിന്റെ ധൈഷണിക കാഴ്ചപ്പാടിലേക്ക് കടന്നുവരികയായിരുന്നു. ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന ഏകത്വത്തിന്റെയും ഏക ജാതീയതയുടെയും സന്ദേശത്തിലേക്ക് മാനവകുലത്തെ ക്ഷണിക്കുന്ന ഒരു വിശാല കുടുംബത്തെ രൂപപ്പെടുത്തുന്ന മുന്‍കാല പ്രവാചകന്മാരുടെ അധ്യാപനങ്ങളുടെ ബാക്കിപത്രമായി ഇവര്‍ ഗണിക്കപ്പെടുന്നുണ്ട്.
ഗ്രീക്ക് അലക്‌സാണ്ടറിയ മുതല്‍ ഇന്ത്യ വരെ പ്രവിശാലമായി കിടക്കുന്ന പുരാതന ലോകത്തെ കുറിച്ചുള്ള അറിവിന്റെ കലവറയെന്ന നിലയില്‍ ഇസ്‌ലാമിക ധൈഷണിക പാരമ്പര്യത്തിന്റെ രൂപീകരണത്തിനും വളര്‍ച്ചക്കും ഇസ്‌ലാമിന്റെ ഈ ആദിമസ്വഭാവം ക്രിയാത്മകമായ രീതിയില്‍ സ്വാധീനം ചെലുത്തിയതായി കാണാം.
ഇസ്‌ലാം ആത്യന്തികമായി മാനവികവും മൗലികവുമായ മതമാണ്. അടിസ്ഥാനപരമായി അത് ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദിന്റെ) സന്ദേശമുള്‍കൊള്ളുന്നു. ആദം നബി(അ)യില്‍ നിന്നും അല്ലാഹുവിലേക്കെത്തുന്ന ആദിമസന്ദേശത്തിലേക്കുള്ള തിരിച്ചുപോക്കു കൂടിയാണ് ഇത്. ഇസ്‌ലാമിന്റെ ഈ പ്രാപഞ്ചികത്വം ആദിമത്വത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന പോലെ തന്നെ അത് അന്ന്യത്തോടും ബന്ധപ്പെട്ടു കിടക്കുന്നു.  ഈ പ്രത്യേകത ലോകത്തെ പ്രധാന മതമായ ഇസ്‌ലാമിന് പ്രത്യേകവും വിശിഷ്ഠവുമായ രൂപം പ്രധാനം ചെയ്യുന്നുണ്ട്.  

ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏകാത്മകതയും വൈവിധ്യവും
ഇസ്‌ലാം മതം വൈവിധ്യപൂര്‍ണമായ ആശയധാരകളെയും വ്യാഖ്യാനങ്ങളെയും ഉള്‍കൊള്ളുന്നുണ്ട്. ഇത് ഇസ്‌ലാമിക വെളിപാടിന്റെ തത്വങ്ങളുമായി ആഴത്തില്‍ സ്പര്‍ശിച്ചതും ഏകോപിതമായതുമാണ്.
പാരമ്പര്യമായി ഇസ്‌ലാം ഉള്‍കൊള്ളുന്ന വ്യത്യസ്ത ആശയ സാംസ്‌കാരിക ധാരകളെ സംയോജിപ്പിക്കുന്ന അതിപ്രധാനമായ രണ്ടു ഘടകങ്ങളുണ്ട്. മനഃശാസ്ത്രപരമോ കര്‍മശാസ്ത്രപരമോ ആയ വീക്ഷണ കോണിലൂടെ മനസ്സിലാക്കുന്നതിനേക്കാള്‍ ആധ്യാത്മിക രീതിയില്‍ ഇത് ഉള്‍കൊള്ളാനാണ് എളുപ്പം. അവ രണ്ട് ശഹാദത്തുകളാണ്. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ലെന്ന ആദ്യസാക്ഷ്യപ്പെടുത്തലിലൂടെ തന്നെ എല്ലാ മുസ്‌ലിംകളും ദൈവികാശയങ്ങളുടെയും തത്വങ്ങളുടെയും ഏകത്വത്തെയും എല്ലാ വസ്തുക്കളുടെയും ദൈവത്തിലുള്ള ആശ്രയത്വത്തെയും ഉറപ്പിക്കുന്നു. ഒപ്പം, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ പ്രവാചകനാണെന്ന രണ്ടാമത്തെ സാക്ഷ്യം വഹിക്കലിലൂടെ പ്രവാചകത്വത്തെ അംഗീകരിക്കുകയും സമ്പൂര്‍ണ്ണ മുസ്‌ലിമായിത്തീരുകയും ചെയ്യുന്നു.
എല്ലാത്തിനുമപ്പുറം വിശുദ്ധ ഖുര്‍ആന്‍ ദൈവിക വെളിപാടാണെന്നു മുസ്‌ലിംകള്‍ അംഗീകരിക്കുകയും അതിന്റെ മൂലവാക്യത്തെയും ആശയത്തെയും ഉള്‍കൊള്ളുകയും ചെയ്യുന്നു. അതുപോലെ തന്നെ വ്യത്യസ്ത ചിന്താഗതിക്കാര്‍ക്കിടയില്‍ വ്യത്യസ്ത ഖുര്‍ആനിക ഭാഷ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മൂലവാക്യത്തിന്റെ ഏകാത്മകതയില്‍ എല്ലാവരും സന്ധിചേരുന്നു. മൂലവാക്യങ്ങള്‍ വ്യത്യസ്തമായി ഇതുവരെ കണ്ടെത്തിയിട്ടില്ല. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യത്തിലും മുസ്‌ലിംകള്‍ ഏകോപിതരാണ്. ഖിയാമത്ത് ദിനം സംഭവിക്കുന്ന സമയത്തെ കുറിച്ചുള്ള ഖുര്‍ആന്‍, ഹദീസ് വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് വൈവിധ്യങ്ങളായ വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതും സത്യമാണ്.
അപ്രകാരം പ്രധാന അനുഷ്ഠാന കര്‍മ്മങ്ങളായ ദൈനംദിന അഞ്ചു നേര നിസ്‌കാരങ്ങള്‍, നോമ്പ്, ഹജ്ജ് തുടങ്ങിയ വിഷയങ്ങളിലും മുസ്‌ലിംകള്‍ ഐക്യത്തോടെ ജീവിക്കുന്നു. എങ്കിലും ചില ഇസ്‌ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട് ചില വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ആത്യന്തികമായി ദൈവിക വെളിപാടുകളില്‍ നിന്നും പ്രവാചകന്റെ തിരുചര്യകളില്‍ നിന്നും നിര്‍ഗളിക്കുന്ന ഒന്നാണ് ആത്മാവെന്ന ബോധം ഉയര്‍ന്നുവരേണ്ടതുണ്ട്. സ്വര്‍ഗത്തിലേക്കുള്ള വഴി ഏത് നിമിഷവും തുറന്നുകിടക്കുന്ന സര്‍വജനീന മതമാണ് ഇസ്‌ലാം. അതൊരിക്കലും നിഷേധിക്കാനാവാത്ത ഈ ഘടകങ്ങള്‍ ഇസ്‌ലാമിനെയും മുസ്‌ലിം ലോകത്തെയും ഐക്യപ്പെടുത്തുന്ന ശക്തമായ സാന്നിധ്യങ്ങളാണ്. സൂഫിസം പോലെയുളള മറ്റു ചില രീതികളിലൂടെയുള്ള ചില ആവിഷ്‌കാരങ്ങളിലൂടെയും ഇത് സാധ്യമാകുന്നുണ്ട്. ഇസ്‌ലാമിന്റെ ദര്‍ശനപരമായ വ്യാപ്തി, സൂഫിസം വഴി ഇസ്‌ലാമിക ലോകത്തെയാകമാനം കവര്‍ ചെയ്യുന്നതും ഇസ്‌ലാമിക ലോകത്തെ ഒന്നിപ്പിക്കുന്ന ഒരു അദൃശ്യശക്തിയായി സൂഫിസം മാറുകയും  ചെയ്യുന്നു. ഈ ഘടകങ്ങളുടെ സാന്നിധ്യവും സ്വാധീനവും സര്‍വ്വവ്യാപിയാണ്. ബാഹ്യതലത്തില്‍ പോലും നിഷേധിക്കപ്പെടാനാവാത്ത സംഗതിയാണിത്. അറബി ഭാഷയില്‍ ഖുര്‍ആന്‍ ഓതുന്നത് എല്ലായിടങ്ങളിലുമുള്ള മുസ്‌ലിം മനസ്സുകളെ ഏകോപിപ്പിക്കുന്നു. അവര്‍ അറബികളോ ബംഗാളികളോ ആവട്ടെ! ഇസ്‌ലാമിക നഗരങ്ങളുടെ ശില്‍പചാരുതയിലും ഗ്രാമീണ പ്ലാനിംഗിലും ഈ ഏകത്വം ദൃശ്യമാണ്. മൊറോക്കോയിലായാലും പേര്‍ഷ്യയിലായാലും ഇതു തന്നെയാണവസ്ഥ. മറ്റൊരു മുസ്‌ലിമിന്റെ വീട്ടിലേക്ക് കടക്കുമ്പോള്‍ ചെരുപ്പഴിച്ച് വെക്കുന്നതടക്കമുള്ള പരമ്പരാഗത മുസ്‌ലിം വസ്ത്രധാരണ രീതിയിലും ഈ ഐക്യബോധം കാണാം. സെനഗലിലും മലേഷ്യയിലുമായാലും ഇത് പ്രകടമാണ്.
ഈ ഐക്യത്തിനുള്ളില്‍ പുറമേ നിന്നുള്ളവര്‍ക്ക് പോലും വിവിധ രീതിയിലുള്ള വൈവിധ്യങ്ങള്‍ കാണാവുന്നതാണ്. അത് വ്യാഖ്യാനപരമോ, നിയമപരമോ, മനഃശാസ്ത്രപരമോ, തത്വശാസ്ത്രപരമോ, സാമൂഹിക ശാസ്ത്രപരമോ ആയ ഏത് രീതിയിലുമാവാം. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് നബി(സ) വിരല്‍ചൂണ്ടുന്നത് കാണുക: ''എന്റെ ഉമ്മത്തിലെ പണ്ഡിതന്‍മാര്‍ക്കിടയിലെ അഭിപ്രായാന്തരങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണ്.'' ചരിത്രത്തിലുടനീളം ഖുര്‍ആന്‍, ഹദീസ് എന്നിവയുമായി ബന്ധപ്പെട്ട വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നിലനിന്നിട്ടുണ്ട്. വിവിധ നിയമങ്ങളും മതശാസ്ത്രപരവും തത്വശാസ്ത്രപരവുമായ വ്യാഖ്യാനങ്ങളും മതത്തിന്റെ മൗലിക വചനങ്ങളുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട രാഷ്ട്രീയവാദങ്ങളുമടക്കമുള്ള വൈവിധ്യങ്ങള്‍ മതസ്പര്‍ദ്ധകള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് ചിലപ്പോഴൊക്കെ യുദ്ധങ്ങളിലേക്ക് വരെ നയിച്ചിട്ടുമുണ്ട്. പക്ഷേ, എന്തായാലും ഇത് ഇസ്‌ലാമിന് യോജിച്ചതായിരുന്നില്ലെന്നു മാത്രം.
വൈവിധ്യങ്ങള്‍ മതമെന്ന നിലയിലോ നാഗരികമെന്ന രീതിയിലോ ഒരിക്കലും ഇസ്‌ലാമിന്റെ ഐക്യത്തിന് വിലങ്ങു തടിയായി മാറിയിട്ടില്ല. ഈ മതവ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിരുദ്ധഭാവങ്ങള്‍ എന്റെ സമുദായം 73 വിഭാഗമായി ഭിന്നിക്കുമെന്ന നബി(സ)യുടെ മുന്നറിയിപ്പിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇതില്‍ ഒരു വിഭാഗം മാത്രമാണ് പരിപൂര്‍ണാര്‍ത്ഥത്തില്‍ സത്യത്തോട് ചേര്‍ന്നു നില്‍ക്കുന്നത് എന്നാണ് നബി(സ) പഠിപ്പിച്ചത്. ഈ പ്രഖ്യാപനത്തിലൂടെ ഇത്തരം വിഭാഗീയതകള്‍ ഉടലെടുക്കുമെന്ന് മാത്രമല്ല യഥാര്‍ത്ഥ സത്യത്തിലേക്കുള്ള ഊന്നല്‍ കൂടി നല്‍കുന്നുണ്ട്.
ഏകദേശം എല്ലാ മുസ്‌ലിംകളും സുന്നി, ശിയാ, ഖവാരിജി എന്നീ മൂന്നു വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. അലി(റ), മുആവിയ(റ) എന്നിവരുടെ ഖിലാഫത്തിനുള്ള അവകാശവാദങ്ങളെ എതിര്‍ക്കുന്ന വിഭാഗമാണ് ഖവാരിജുകള്‍. ഇതു സംബന്ധിയായ വിശദീകരണം ശേഷം വരുന്നുണ്ട്. ഇക്കൂട്ടര്‍ എക്കാലത്തും എണ്ണത്തില്‍ വളരെ കുറവായിരുന്നു. ഇന്നവര്‍ 'ഇബാദികള്‍' എന്ന പേരിലറിയപ്പെടുന്നു. ഒമാന്‍ മുതല്‍ വടക്കേ അള്‍ജീരിയ വരെയുള്ള പ്രദേശങ്ങളിലാണ് ഇവര്‍ വസിക്കുന്നത്.
ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന രണ്ടു പ്രധാന വിഭാഗങ്ങളാണ് സുന്നികളും ശിയാക്കളും. സുന്നികളാണ് മൃഗീയഭൂരിപക്ഷവും, അഥവാ, 86-87 ശതമാനം ആളുകളും സുന്നികളാണ്. പ്രവാചകന്‍(സ)യുടെയും അനുയായികളുടെയും തിരുചര്യകളെ ഉള്‍കൊള്ളുന്നവരും പിന്‍പറ്റുന്നവരുമായതു കൊണ്ട് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ എന്ന പേരിലാണ് സുന്നികള്‍ അറിയപ്പെടുന്നത്. ഏകദേശം 13 മുതല്‍ 14 ശതമാനം വരെയാണ് ശിയാ മുസ്‌ലിംകള്‍. അലിയ്യുബിന്‍ അബൂത്വാലിബിന്റെ ആളുകള്‍ എന്നര്‍ത്ഥം വരുന്ന 'ശിഅത്തു അലി'യില്‍ നിന്നുമാണ് ഈ നാമം ഉടലെടുത്തത്. ഇവര്‍ ഇസ്മാഈലികള്‍,  സൈദികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് കീഴിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. 12 ഇമാം വാദത്തെ അംഗീകരിക്കുന്ന ശിയാക്കളാണ് ബഹുഭൂരിപക്ഷവുമുള്ളത്. 150 മില്യനോളം വരുന്ന ഇക്കൂട്ടര്‍ ഇറാഖ്, ലബനാന്‍, പേര്‍ഷ്യന്‍ കടലിടുക്ക് സ്റ്റേറ്റുകള്‍, കിഴക്കേ സഊദി അറേബ്യ, അഫ്ഗാന്‍, അസര്‍ ബൈജാന്‍,  ബഹ്‌റൈന്‍, പാകിസ്താന്‍, ഇന്ത്യ തുടങ്ങിയ നാടുകളിലാണുള്ളത്. ഇറാന്‍, ഇറാഖ്, അസര്‍ ബൈജാന്‍, ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങളില്‍ ഈ വിഭാഗം ശിയാക്കളാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും. ലബനാനില്‍ ഏറ്റവും വലിയ മതസമൂഹമാണ് ശിയാക്കള്‍.
ഇസ്മാഈലികള്‍ പ്രധാനമായും രണ്ടു വിഭാഗമായി വഴിപിരിഞ്ഞിട്ടുണ്ട്. ഒന്ന്, ഇന്ത്യ കേന്ദ്രീകരിച്ചും മറ്റൊന്ന് അവര്‍ അത്മീയ ഭൗതിക നേതാവായി കരുതുന്ന ആഗാഖാന്റെ നിയന്ത്രണത്തിനു കീഴില്‍ വിവിധ സമുദായങ്ങളിലായും ചിന്നിച്ചിതറിക്കിടക്കുകയും ചെയ്യുന്നു. അവരെ കുറിച്ചുള്ള കൃത്യമായ കണക്ക് ലഭിക്കാന്‍ ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും അവര്‍ ഏകദേശം ഒരു മില്യനോളം ആളുകളുണ്ട്. ശിയാക്കളിലെ വിവിധ ചിന്താധാരകള്‍ക്കിടയില്‍ മതപരമായി സുന്നികളോട് അടുപ്പം പുലര്‍ത്തുന്ന സൈദികള്‍ (Zaydis) കൂടുതലും യമനിലാണ് വസിക്കുന്നത്.
സുന്നി വിഭാഗത്തില്‍ നിന്നും ശിയാക്കള്‍ വിഘടിച്ചുപോവാനുള്ള പ്രധാന കാരണം ഉടലെടുത്തത് പ്രവാചകന്റെ(സ) വിയോഗാനന്തരം പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നതോടെയാണ്. ഭൂരിപക്ഷം ആളുകളും പ്രവാചകന്റെ സന്തത സഹചാരിയായ അബൂബക്ര്‍(റ)നെ ആദ്യ ഖലീഫയായി അഭിപ്രായപ്പെട്ടപ്പോള്‍ പ്രവാചകന്റെ മരുമകനായ അലി(റ) ഖലീഫയാവണമെന്ന് മറ്റൊരു ചെറുവിഭാഗം വാദിച്ചു. എങ്ങനെയായാലും പ്രശ്‌നം വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. പ്രവാചകനെ അനന്തരമെടുക്കുന്ന വ്യക്തിയുടെ മതബോധവുമായും ഇത് ബന്ധപ്പെട്ടിരുന്നു.
സുന്നികളുടെ വിശ്വാസപ്രകാരം പ്രവാചകന്റെ അനന്തരഗാമി ദൈവിക നിയമങ്ങളെ സംരക്ഷിക്കുവാനും വിധികര്‍ത്താവായി പ്രവര്‍ത്തിക്കുവാനും സമുദായഭരണം നടത്തുവാനും മുസ്‌ലിം ലോകത്തിന്റെ അതിരുകള്‍ കാക്കുവാനും കഴിയുന്ന വ്യക്തിയാവണം. എന്നാല്‍, ശിയാക്കള്‍ വിശ്വസിച്ചത് അദ്ദേഹത്തിന് വിശുദ്ധ ഖുര്‍ആനും നിയമങ്ങളും വ്യാഖ്യാനിക്കാന്‍ അറിവും കഴിവും ഉണ്ടാവണമെന്നാണ്. കൂടാതെ, ദൈവത്താലും പ്രവാചകനാലും തെരഞ്ഞെടുക്കപ്പെട്ടയാളുമാവണം. സമുദായമല്ല ഇമാമിനെ തെരഞ്ഞെടുക്കേണ്ടതെന്ന് അവര്‍ വിശ്വസിച്ചു. അത്തരം കഴിവുകള്‍ ഒത്തിണങ്ങിയ വ്യക്തികളെ ഇമാം എന്ന് വിളിക്കുന്നു. എന്നിരുന്നാലും അവര്‍ക്ക് നുബുവ്വത്തുമായി യാതൊരുവിധ പങ്കാളിത്തവും ഉണ്ടാവുകയില്ല. പ്രവാചകനില്‍ നിന്നും ആന്തരികമായ ആത്മീയ ശക്തി (വിലായത്ത്) കരസ്ഥമാക്കിയ വ്യക്തിയാവണം ഇമാം. ഈ കാര്യങ്ങളായിരുന്നു പ്രവാചകന്റെ അനന്തരാവകാശിയായി വരുന്ന വ്യക്തിക്ക് ആവശ്യമായി വരുന്ന ഘടകങ്ങളെന്ന് ശിയാക്കള്‍ കരുതിയത്. ഈ ഗുണങ്ങള്‍ മുഴുവന്‍ ഒത്തിണങ്ങിയ വ്യക്തിയായി ശിയാക്കള്‍ തെരഞ്ഞെടുത്തത് അലി(റ)യെആയിരുന്നു. പ്രവാചകന്‍(സ) വഫാത്തിന് മുമ്പ് തന്നെ അലി(റ)യെ പിന്‍ഗാമിയായി തെരഞ്ഞെടുത്തിരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. ആത്യന്തികമായി ശിയാക്കള്‍ അഹ്‌ലുബൈത്തുമായി (പ്രവാചക കുടുംബം) അലി(റ), പ്രവാചക പുത്രിയായ ഫാത്വിമ(റ) എന്നിവരിലേക്ക് പാരമ്പര്യമായി ചെന്നെത്തുന്നുണ്ട്.
പന്ത്രണ്ട് ഇമാം ശിയാക്കള്‍ അല്‍പകാലം മാത്രം ഖലീഫയായിരുന്ന അലി(റ)യുടെ കൊലപാതകം മുതല്‍ 1979-ലെ ഇറാനിയന്‍ വിപ്ലവം വരെ നിലനിന്ന ഒരു രാഷ്ട്രീയാധികാര കോണുകളെയും അംഗീകരിക്കുന്നില്ല. അവരുടെ വീക്ഷണപ്രകാരം 12-ാമത്തെ ഇമാമായ മഹ്ദി(റ) അദൃശ്യലോകത്ത് ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു. നിയമപരമായ എല്ലാ രാഷ്ട്രീയാധികാരങ്ങളും അദ്ദേഹത്തില്‍നിന്നുമാണ് കടന്നുവരുന്നത്. മനുഷ്യചരിത്രത്തിന്റെ അവസാനം കുറിക്കുന്ന അന്ത്യദിനവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്ന അദ്ദേഹം ലോകത്ത് ശാന്തിയും സമാധാനവും കൊണ്ടുവരുന്നു.
ശിയാക്കള്‍ ഇറാനിലെ ഭരണം നേരിട്ട് കയ്യാളാന്‍ തുടങ്ങിയ 1979-ലെ ഇറാനിയന്‍ വിപ്ലവം മുതല്‍ മതവും ഭരണകൂടവും തമ്മിലെ ബന്ധങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ കൈവന്നു. എന്നിരുന്നാലും അദൃശ്യനായ ഇമാമിന്റെ പ്രാധാന്യവും പങ്കും അപ്പോഴും ചോദ്യം ചെയ്യപ്പെടാതെ തന്നെ അവശേഷിക്കുന്നു.
വിവിധ ഗ്രൂപ്പുകളായിരുന്ന ശിയാക്കള്‍ ഏകീകരിക്കപ്പെട്ടത് അവര്‍ മൂന്നാമത്തെ ഇമാമായി കരുതുന്ന ഹുസൈന്‍ ബ്‌നു അലി ഏഴാം നൂറ്റാണ്ടില്‍(ഹി:1) ഉമവി ഖലീഫയായ യസീദുമായി ഇറാഖിലെ കര്‍ബലയില്‍ വച്ച് നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെയാണ്. ഈ യുദ്ധത്തില്‍ അദ്ദേഹമടക്കമുള്ള പ്രവാചക കുടുംബത്തിലെ ഒട്ടനവധിയാളുകള്‍ വധിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ തലഭാഗമൊഴികെയുള്ള ശരീരം അവിടെ തന്നെ മറവ് ചെയ്തു. തലഭാഗം ഖൈറോയിലേക്ക് കൊണ്ടുവരികയും അവിടെ മറവ് ചെയ്യുകയും ചെയ്തു. അവിടെ ഒരു പള്ളി പണിയുകയുണ്ടായി. ഇന്നും നഗരത്തിന്റെ ഹൃദയഭാഗത്ത് ആ പള്ളി നിലനില്‍ക്കുന്നുണ്ട്. പന്ത്രണ്ട് ഇമാം ശീഇസം വര്‍ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യത്തിന് നേരെ പ്രതിരോധ പ്രസ്ഥാനമായി നിലനിന്നെങ്കിലും 1501-ല്‍ (ഹി: 907) സഫാവിദുകള്‍ (Safavids) പേര്‍ഷ്യ കീഴടക്കുന്നത് വരെ വിശാലമായ രീതിയില്‍ ഇസ്‌ലാമിക ലോകത്തൊരു പ്രദേശത്തും പൂര്‍ണരാഷ്ട്രീയ ശക്തിയായി വളരാന്‍ അവര്‍ക്ക് സാധിച്ചില്ല. അവിടെ ഭരണം സ്ഥാപിച്ച ശേഷം രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെടുകയുണ്ടായി.
ഇസ്മാഈലികളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട കാലം ആരംഭിക്കുന്നത് ഫാതിമിയ്യാക്കളുടെ കടന്നുവരവോടെയാണ്. തുണീഷ്യ മുതല്‍ സിറിയ വരെയുള്ള വിശാലമായ ഭൂപ്രദേശങ്ങളില്‍ ഈജിപ്ത് കേന്ദ്രമായി എ.ഡി. 909 മുതല്‍ 1171 വരെ (ഹി: 297-567) അവര്‍ ഭരണം കയ്യാളുകയുണ്ടായി. സൈദിസത്തെ പിന്തുണക്കുന്നവര്‍ യമന്‍ കേന്ദ്രമായി ഭരണം നടത്തുകയും ഇത് 1962-ല്‍ ഈജിപ്ത് അധിനിവേശം വരെ തുടരുകയും ചെയ്തു.
ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ശീഇസം ഒരിക്കലും പരിഗണിക്കപ്പെട്ടിരുന്നില്ല. അവര്‍ സ്വന്തമായി നിയമ ചിന്താഗതികള്‍, മതമീമാംസ, തത്വശാസ്ത്രം, മറ്റു മതശാസ്ത്രങ്ങള്‍ എന്നിവ വികസിപ്പിക്കുകയുണ്ടായി. ഇതില്‍ അവരുടേതായ ഖുര്‍ആന്‍ വ്യാഖ്യാന രീതിശാസ്ത്രങ്ങളും ഉള്‍പ്പെട്ടിരുന്നു.
സംവാദങ്ങള്‍ക്കും ചിലപ്പോഴൊക്കെ സംഘട്ടനങ്ങള്‍ക്കും ശിയാ, സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന മതപരമായ ഭിന്നതകള്‍ വഴിവെക്കുകയുണ്ടായി. ഇതൊരിക്കലും ഇരു ലോകത്തുമുള്ള മതചിന്തകളുടെ വികാസത്തെ ക്രിയാത്മകമായി സ്വാധീനിച്ചിട്ടില്ല. എങ്കിലും കേവല ഭിന്നതകള്‍ തീര്‍ത്ത അകല്‍ച്ചകള്‍ മാത്രമായിരുന്നില്ല അവര്‍ക്കിടയില്‍ നിലനിന്നിരുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഐക്യപ്പെടാനും അവര്‍ ഒരുക്കമായിരുന്നു. സുന്നി ശിയാക്കള്‍ക്കിടയിലെ രാഷ്ട്രീയവും സൈനികവുമായ ഭിന്നതകളെ ചൂഷണം ചെയ്യാനും പിടിച്ചടക്കാനുമുളള പാശ്ചാത്യന്‍ ശക്തികളുടെ 17-ാം നൂറ്റാണ്ടോടെയുളള ശ്രമങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് സമാധാനത്തോടെയുള്ള ജീവിതമായിരുന്നു അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ നൂറ്റാണ്ടില്‍ അവരുടെ പണ്ഡിതന്‍മാര്‍ ഇസ്‌ലാമിക പാരമ്പര്യത്തിന് കീഴിലാക്കി പരസ്പരം ഐക്യപ്പെടാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരസ്പര സഹകരണത്തോടെയും ക്രിയാത്മകവുമായാണ് അന്ന് അവര്‍ പ്രതികരിച്ചത്.
ശിയാക്കളെയും സുന്നികളെയും പോലെ ഇസ്‌ലാമിക ലോകത്ത് വലിയ പ്രാധാന്യമില്ലെങ്കിലും മറ്റുചില ഗ്രൂപ്പുകളും നിലനില്‍ക്കുന്നുണ്ട്. മതശാസ്ത്രപരവും തത്വശാസ്ത്രപരവുമായി നിലനില്‍ക്കുന്ന ഈ ഭിന്നതകളെ പറ്റി 'അല്‍മിലല്‍ വന്നിഹലി'ലെ 'മത ഗ്രൂപ്പുകളും വിവിധ ചിന്താധാരകളും' എന്ന ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകളില്‍ പലതിനെയും മധ്യകാല നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ മതത്തില്‍ നിലനിന്ന ബോണ പെന്‍ച്വുറിയല്‍-തോമിസ്റ്റിക് മതവ്യാഖ്യാനങ്ങളെ പോലെ കാണാവുന്നതാണ്. പക്ഷേ, ചിലര്‍ സുന്നിസത്തോടും ശീഇസത്തോടും താരതമ്യപ്പെടുത്താവുന്ന വിഭാഗമായി വളരുകയുണ്ടായി. ഇക്കൂട്ടര്‍ ഇസ്‌ലാമിക പാരമ്പര്യത്തെ നിലനിറുത്താനും പൈതൃകവും പാരമ്പര്യവും ഏതെങ്കിലും ഗ്രൂപ്പുകളുടെ പേരില്‍ നിര്‍വചിക്കപ്പെടാതിരിക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. തുര്‍ക്കിയിലെ അലാവികള്‍, സിറിയയിലെ നുസയ്‌രികള്‍ എന്നിവരെ പോലെയുള്ള മറ്റുചില ചെറുവിഭാഗങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇവര്‍ ചില കാര്യങ്ങളിലൊക്കെ ഇസ്‌ലാമുമായി സാദൃശ്യം പുലര്‍ത്തുന്നവരാണ്. മറ്റുചിലര്‍ ലബനാനിലും അയല്‍ നാടുകളിലും വസിക്കുന്ന ഡ്രൂസുകളും ബഹായികളുമാണ്. (ഇവര്‍ പേര്‍ഷ്യക്കാരാണെങ്കിലും ഇന്ന് വിവിധ നാടുകളിലായി ചിതറിക്കിടക്കുന്നു. ഇവര്‍ ഇസ്‌ലാമില്‍ നിന്നും മാറി സ്വതന്ത്ര മതമായി അറിയപ്പെടുന്നുണ്ടെങ്കിലും ചരിത്രപരമായി ഇതിന്റ ആവിര്‍ഭാവം ഇസ്‌ലാമുമായി ബന്ധപ്പെട്ടു കിടക്കുന്നു.)
എന്തുതന്നെയായാലും ഈ ചെറുവിഭാഗങ്ങള്‍ ഇസ്‌ലാമിക ലോകത്ത് ചില ഭാഗങ്ങളില്‍ കേന്ദ്രീകരിക്കുകയും ഇസ്‌ലാമിക സമൂഹത്തിനുള്ളില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങള്‍ക്ക് അവരുടേതായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അത് പലതും പ്രതികൂലതലത്തില്‍നിന്നു കൊണ്ടായിരുന്നെങ്കില്‍ പോലും ഒപ്പം വ്യത്യസ്ത ചിന്താധാരകള്‍ വെച്ചു പുലര്‍ത്തുന്നവരുടെ അധ്യാപനങ്ങള്‍ ഇസ്‌ലാമിലെ ഭൂരിപക്ഷ സമൂഹത്തോട് പല വിഷയങ്ങളിലും എതിരു നില്‍ക്കുന്നവയാണ്. 

No comments:

Post a Comment