Friday, February 24, 2012

ജാമിഅയുടെ ജ്ഞാനദൗത്യങ്ങള്‍

ജാമിഅയുടെ ജ്ഞാനദൗത്യങ്ങള്‍
പി.എ. അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍

മുസ്‌ലിം കേരളം ഇന്നു സമ്പന്നമാണ്. പെട്രോഡോളറിന്റെ തിണ്ണബലത്തില്‍ കൊഴുത്തുനില്‍ക്കുന്ന അറേബ്യന്‍ സൈകതഭൂമിയെക്കാള്‍ മതവിദ്യ വിളയുന്നത് ഒരുപക്ഷേ ഈ കൊച്ചു മലയാളമണ്ണിലായിരിക്കും. അത്രമാത്രം ആസൂത്രിതവും വ്യവസ്ഥാപിതവുമാണ് ഇവിടുത്തെ മതവൈജ്ഞാനിക രംഗം. പക്ഷേ, അഞ്ചു ദശകങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കുമ്പോള്‍? ചിത്രം മറ്റൊന്നായിരുന്നു. മഖ്ദൂമീകാലഘട്ടം മുതല്‍ പൊന്നാനിയിലെ വിളക്കത്തിരുന്നു ആര്‍ജിച്ചെടുത്ത ഇല്‍മിന്റെ കരുത്തുമായിട്ടാണ് പണ്ഡിതന്‍മാര്‍ സമുദായ മധ്യത്തിലേക്ക് ഇറങ്ങിയിരുന്നത്. കാലാന്തരത്തില്‍ ആ വിളക്കിന്റെ ശോഭ കുറയുകയും മഖ്ദൂമി പരമ്പരയിലെ മുഹഖിഖീങ്ങള്‍ അസ്തമിക്കുകയും ചെയ്തു. (മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ക്കും വെളിയങ്കോട് തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍ക്കും ശേഷം കേരളത്തെ മൊത്തം സ്വാധീനിച്ച പൊന്നാനി പണ്ഡിതന്‍മാര്‍ ഉയര്‍ന്നുവന്നിട്ടില്ല.) ഈ ഘട്ടത്തിലാണ് ബ്രിട്ടീഷ് വിദ്യാഭ്യാസരീതി പിന്തുടര്‍ന്നുകൊണ്ട് സര്‍ട്ടിഫിക്കറ്റും സ്ഥാനവസ്ത്രവുമൊക്കെ വിതരണം ചെയ്യുന്ന മതസ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നത്. 1867-ല്‍ ആരംഭിച്ച ദയൂബന്ദ് ദാറുല്‍ ഉലൂമിലാണ് ഈ ശൈലി ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. അതു ദക്ഷിണേന്ത്യയിലേക്ക് എത്തുന്നത് 1883-ല്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സ്ഥാപിതമായ ബാഖിയാത്തുസ്വാലിഹാത്തിലൂടെയാണ്.
ഈ സ്ഥാപനങ്ങളെയാണ് കേരളത്തിലെ പല പണ്ഡിതന്മാരും പിന്നീട് ഉപരിപഠനത്തിനു ആശ്രയിച്ചിരുന്നത്. സാമ്പത്തിക പരാധീനത മൂലവും ഭൂപ്രദേശത്തിന്റെ പ്രതികൂലാവസ്ഥ കാരണവും മറ്റും ഭൂരിപക്ഷ പണ്ഡിതന്മാര്‍ക്കും അന്യസംസ്ഥാനങ്ങളിലേക്ക് ഉപരിപഠനത്തിനു പോകാനായില്ല. സമുദായത്തിന്റെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞ 'സമസ്ത'യുടെ ദീര്‍ഘവീക്ഷണമുള്ള പണ്ഡിതന്‍മാര്‍ കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട് തന്നെ വിഷയം ചര്‍ച്ച ചെയ്തു. അതിന്റെ ഫലമായി 1962 ഏപ്രില്‍ 3-നു ചേര്‍ന്ന സമസ്തഃ മുശാവറ ഒരു ബിരുദദാന കോളേജിനു രൂപം നല്‍കാന്‍ തീരുമാനിച്ചു. കേരള മുസ്‌ലിം നവോത്ഥാനവീഥിയില്‍ ജ്വലിച്ചുനിന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ അന്നുതന്നെ ഒരു സബ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. വാഴക്കാട്, എടരിക്കോട്, പാറക്കടവ്, പൊന്നാനി എന്നിവിടങ്ങളിലെല്ലാം പ്രസ്തുത കമ്മിറ്റി കോളേജിനാവശ്യമായ സ്ഥലം അന്വേഷിച്ചെങ്കിലും ജാമിഅഃക്കു ജന്മം നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ചത് പട്ടിക്കാടിനായിരുന്നു. പണ്ട് രാപകല്‍ഭേദമന്യേ പട്ടികളും കുറുക്കന്മാരുമൊക്കെ ഓരിയിടുകയും സൈ്വരവിഹാരം നടത്തുകയും ചെയ്തിരുന്ന കാടും പൊന്തയും നിറഞ്ഞ ഈ പ്രദേശമാണ് പിന്നീട് വെളിച്ചത്തിന്റെ കലാലയത്തിനു ഇടമനുവദിച്ചത്.
ഇല്‍മിനെയും അതിന്റെ അഹ്‌ലുകാരെയും സ്‌നേഹിച്ച ബാപ്പു ഹാജിയെന്ന ധനാഢ്യന്‍ തന്റെ സമ്പത്ത് കോളേജിനു സ്ഥലം തേടി നടന്ന സമസ്തഃയുടെ സമാദരണീയരായ നേതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ പണികഴിപ്പിച്ച റഹ്മാനിയ്യാ മസ്ജിദും താമസിക്കുന്ന വീടും അതിനു ചുറ്റുമുള്ള വിശാലമായ വയലും ആ മഹാമനീഷി ജാമിഅഃക്കുവേണ്ടി വഖ്ഫ് ചെയ്തു. തന്റെ അധീനതയിലുണ്ടായ വിശാലമായ റബ്ബര്‍ തോട്ടവും തെങ്ങിന്‍ തോപ്പുമെല്ലാം ജാമിഅഃയുടെ വളര്‍ച്ചക്കുവേണ്ടി സംഭാവന ചെയ്തു. അങ്ങനെ ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ അധ്യക്ഷതയില്‍ 1963 ഫെബ്രുവരി മൂന്നിന് കോയവീട്ടില്‍ സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ജാമിഅഃ നൂരിയ്യയുടെ ശിലാസ്ഥാപനം നടത്തി. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതു കാത്തു നില്‍ക്കാതെ 1963 മാര്‍ച്ച് 18 തിങ്കളാഴ്ച ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ 'തുഹ്ഫ' ഓതിക്കൊടുത്തു കൊണ്ട് പ്രഥമ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍ഹൂം കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ പ്രധാനാധ്യാപകനും താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ സഹാധ്യാപകനുമായി അന്നുതന്നെ ചുമതലയേറ്റു. ബാഫഖി തങ്ങള്‍ പ്രസിഡന്റും ബാപ്പു ഹാജി വൈസ് പ്രസിഡന്റുമായ പ്രഥമ കമ്മിറ്റിയില്‍ ശംസുല്‍ ഉലമ ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാരായിരുന്നു ജനറല്‍ സെക്രട്ടറി.

ജാമിഅ
അടയാളപ്പെടുത്തിയത്

കേരള മുസ്‌ലിം ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു ജാമിഅഃ നൂരിയ്യഃയുടെ ജനനം. മലയാളക്കരയിലെ ഇസ്‌ലാമിക വൈജ്ഞാനിക വീഥിയില്‍ വിപ്ലവാത്മകമായ വികാസത്തിനു തുടക്കംകുറിക്കുകയായിരുന്നു അത്. അറുപതുകള്‍ക്കു ശേഷമുള്ള ചരിത്രം ഇതിനു സാക്ഷിയാണ്.
അഥവാ, 1909-ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദാജി വാഴക്കാട് ദാറുല്‍ ഉലൂമിലും 1924-ല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമിലും തുടക്കം കുറിച്ച മതവൈജ്ഞാനിക വിപ്ലവം പാതിവഴിയില്‍ വെച്ചു കെട്ടുപോയ തീപന്തമായി മാറിയിരുന്നു. പിന്നീട് ദശകങ്ങളോളം സമുദായത്തിന്റെ ചിന്ത ആ വഴിയില്‍ കേന്ദ്രീകരിച്ചു നിര്‍ത്താന്‍ പല കാരണങ്ങളാല്‍ സാധിക്കാതെവന്നു. അങ്ങനെ സതംഭിച്ചുപോയ വൈജ്ഞാനിക മുന്നേറ്റത്തിന്റെ രണ്ടാം ജന്മമാണ് ജാമിഅഃയുടെ വരവോടെ സാധ്യമായത്. ജാമിഅഃയുടെ ചുവടുവെച്ച് ഉയര്‍ന്നുവന്ന അറബിക് കോളേജുകളും പള്ളിദര്‍സുകളും മറ്റു മതസ്ഥാപനങ്ങളും നിരവധിയാണ്. കേരളത്തിലെ ഏതൊരു മതസ്ഥാപനമെടുത്തു പരിശോധിച്ചാലും ജാമിഅഃയുടെ ഒരു സന്തതിയെങ്കിലും ബൗദ്ധികവും വൈജ്ഞാനികവുമായ നേതൃത്വം നല്‍കുന്നത് കാണാം. ചെമ്മാട് ദാറുല്‍ ഹുദ, കടമേരി റഹ്മാനിയ്യ, വളാഞ്ചേരി മര്‍ക്കസ്, കാന്തപുരം വിഭാഗത്തിന്റെ കാരന്തൂര്‍ മര്‍ക്കസ് തുടങ്ങി കേരളത്തിലെ മതസ്ഥാപനങ്ങളുടെയെല്ലാം ഭരണസാന്നിധ്യവും ബൗദ്ധിക നേതൃത്വവും ഫൈസിമാരുടെ കരങ്ങളിലാണ്.
ജാമിഅഃയുടെ സന്തതികളായ ഫൈസിമാരെ സമുദായം ഇരുകൈകളും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്. ഇസ്‌ലാമിക സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റുകളാണ് മഹല്ലുകള്‍. ആ മഹല്ലുകളെയും അതിലെ പള്ളി, മദ്‌റസ തുടങ്ങിയവയെയും നയിക്കാന്‍ പ്രാപ്തിയും പക്വതയുമുള്ളത് ഫൈസിമാര്‍ക്കാണെന്നു സമൂഹം മനസ്സിലാക്കിയിരുന്നു. ഒരു ഫൈസിയാണ് മഹല്ലിലെ ഖതീബും മുദര്‍രിസുമായി സ്ഥാനമേല്‍ക്കുന്നതെങ്കില്‍ മഹല്ലിന്റെ ഐക്യവും കെട്ടുറപ്പും ഭംഗം കൂടാതെ സൂക്ഷിക്കാനാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ജാമിഅഃ സമൂഹത്തില്‍ സൃഷ്ടിച്ച വിശ്വാസവും സ്വാധീനവുമാണിത് വ്യക്തമാക്കുന്നത്. ജാമിഅഃയുടെ സ്ഥാപകനേതാക്കളുടെ ഉദ്ദേശ്യശുദ്ധിയും നിഷ്‌കളങ്കതയും ഇതിന്റെ മുഖ്യകാരണങ്ങളിലൊന്നായിരിക്കാം. ഇന്നു പലരും ചെയ്യുന്നതുപോലെ വെറുതെ ഒരു സ്ഥാപനം തുടങ്ങുകയോ ആരോടെങ്കിലുമുള്ള 'ഈഗോ' തീര്‍ക്കാമെന്ന മാത്സര്യബുദ്ധിയോടെ ഒരു അറബിക് കോളേജിനു ശിലയിടുകയോ ആയിരുന്നില്ല അവര്‍. തഖ്‌വയുടെമേല്‍ അസ്ഥിവാരമിടപ്പെട്ടതിനു എന്നും പവറും പത്രാസുമുണ്ടാകുമെന്നത് ഖുര്‍ആനിന്റെ സൂചനകൂടിയാണല്ലോ.
ഓരോ കാലഘട്ടത്തിലെയും അറിവിന്റെ മഹാസാഗരങ്ങളാണ് ഫൈസാബാദിലേക്ക് ഇല്‍മു നേടാനെത്തിയവര്‍ക്ക് ജ്ഞാനം പകര്‍ന്നതെന്നത് ജാമിഅഃയുടെ മാത്രം പ്രത്യേകതയാണ്. ശംസുല്‍ ഉലമയും കോട്ടുമല ഉസ്താദും കെ.കെ. ഹസ്‌റത്തും നേതൃത്വം നല്‍കിയിരുന്ന വൈജ്ഞാനിക ചര്‍ച്ചകളില്‍ പങ്കാളിയാവുകയെന്നത് കാലം കനിഞ്ഞേകിയ മഹാഭാഗ്യമാണ്. ആ സാഗരങ്ങളില്‍ നിന്നൊഴുകിയെത്തിയ വിവിധ കൈവഴികളില്‍ നിന്നാണ് ഇന്നു മുസ്‌ലിം  കൈരളി മുഴുവന്‍ ദാഹം തീര്‍ക്കുന്നത്. അഥവാ വെളിച്ചത്തിന്റെ  കലാലയം ഇല്‍മിനെ ഒന്നുകൂടി ഉജ്ജ്വലമാക്കുകയായിരുന്നു.
മുസ്‌ലിം കേരളത്തിന്റെ സര്‍ഗശേഷിയും കര്‍മ്മോത്സുകതയും ക്രിയാത്മകമായ രീതിയില്‍ രൂപപ്പെടുന്നതില്‍ ജാമിഅഃ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഊഷരമായിക്കിടക്കുന്ന സുന്നീ സാഹിത്യരംഗം പുഷ്‌ക്കലമാക്കാന്‍ മുന്നിട്ടിറങ്ങിയത് ജാമിഅഃയുടെ വിദ്യാര്‍ത്ഥി സംഘടനയാണ്. നൂറുല്‍ ഉലമ പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളാണ് സുന്നീ സാഹിത്യങ്ങളുടെ വളര്‍ച്ചക്കു ഊര്‍ജ്ജം പകര്‍ന്നത്. അതതു കാലഘട്ടത്തിലെ വിവാദ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ പണ്ഡിതന്‍മാരെ പ്രാപ്തരാക്കുന്ന നൂറുല്‍ ഉലമയുടെ സ്പീക്കേഴ്‌സ് ഫോറവും മറ്റും വഹിച്ച പങ്ക് മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും അവകാശപ്പെടാനാകാത്തതാണ്. 'സമസ്ത'യുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന സുന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പൊതുസംഘടന എന്ന ആശയം ഉയര്‍ന്നുവന്നത് ഫൈസാബാദിലെ ചീനിമരച്ചോട്ടില്‍ നിന്നാണ്. പില്‍ക്കാലത്ത് എസ്.എസ്.എഫ്. എന്നറിയപ്പെട്ട സംഘടനക്ക് ഊടും പാവും നല്‍കിയത് ജാമിഅഃയുടെ സന്തതികളും നൂറുല്‍ ഉലമയുടെ സാരഥികളുമായിരുന്നല്ലോ. പിന്നീടത് ഗുരുനാഥന്‍മാരുടെ സില്‍സില പൊട്ടിച്ചെറിഞ്ഞു പോയെങ്കിലും എഴുപതുകളിലും എണ്‍പതുകളിലും ജാമിഅഃ നടത്തിയ ക്രിയാത്മക ഇടപെടലുകള്‍ അടയാളപ്പെടുത്തുന്നു. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന മേഖലയില്‍ കനപ്പെട്ട സംഭാവനകളര്‍പ്പിക്കുന്ന യുവപണ്ഡിതന്‍മാര്‍ക്ക് ഫൈസിമാരുടെ സംഘടന(ഓസ്‌ഫോജന) ഏര്‍പ്പെടുത്തിയ അല്‍മഖ്ദൂം അവാര്‍ഡും കോട്ടുമല ഉസ്താദിന്റെ നാമഥേയത്തില്‍ മലപ്പുറം കാളമ്പാടിയില്‍ പടുത്തുയര്‍ത്തിയ ഇസ്‌ലാമിക് കോംപ്ലക്‌സും ഫൈസിപ്പടയുടെ സജീവതയുടെയും ക്രിയാത്മകതയുടെയും അടയാളമുദ്രകളാണ്. തലങ്ങും വിലങ്ങും അവാര്‍ഡ് പ്രഖ്യാപിക്കുകയും ആദരിക്കല്‍ ചടങ്ങ് നടക്കുകയും ചെയ്യുന്ന പുതിയ അന്തരീക്ഷത്തില്‍ അതിലൊന്നും വലിയ പുതുമയില്ലെങ്കിലും രണ്ടു പതിറ്റാണ്ടു മുമ്പ് സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു അതെല്ലാം.

ചില വിചാരപ്പെടലുകള്‍
1965 ഡിസംബര്‍ മൂന്നിനു വെല്ലൂര്‍ ബാഖിയാത്തിലെ പ്രിന്‍സിപ്പല്‍ മൗലാനാ അബൂബക്ര്‍ ഹസ്‌റത്ത് 26 പണ്ഡിതന്‍മാര്‍ക്ക് 'മൗലവി ഫാളില്‍ ഫൈസി' ബിരുദം നല്‍കി അനുഗ്രഹിച്ചു വിടുമ്പോഴുള്ള അന്തരീക്ഷത്തിലല്ല നാം. ഏകദേശം അര നൂറ്റാണ്ടിനിടക്ക് മാറ്റങ്ങള്‍ പലതും സംഭവിച്ചു. മതകലാലയങ്ങളും ബിരുദദാന കോളേജുകളും കണക്കിലപ്പുറം ഉയര്‍ന്നുവന്നു. കേരളത്തിലെത്ര ബിരുദദാന കോളേജുകളുണ്ടെന്ന് ആര്‍ക്കുമറിയാത്ത സ്ഥിതിവിശേഷമാണിപ്പോള്‍. ഇത്രയധികം സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രഥമ ബിരുദദാന കോളേജ് എന്നതില്‍കവിഞ്ഞ് എന്തു പ്രസക്തിയാണ് ജാമിഅക്കുള്ളതെന്ന ആലോചന പ്രസക്തമാണ്.
നമ്മുടെ മതവിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രതീക്ഷകളുയര്‍ത്തിയാണ് മതഭൗതിക സമന്വയ വിദ്യാഭ്യാസ രീതി കടന്നുവരുന്നത്. വിദ്യാര്‍ത്ഥികളെ കൂടുതല്‍ ആകര്‍ഷിക്കാനും പ്രബോധന വീഥിയില്‍ ശക്തമായി ഇടപെടാവുന്ന പ്രതിഭകളെ സൃഷ്ടിക്കാനും പൊതുധാരയോട് കൂടുതല്‍ സംവദിക്കാനും അതിലൂടെ സാധിച്ചിട്ടുണ്ട്. നമ്മുടെ കലാ-സാഹിത്യ മേഖലകളെയും ബൗദ്ധികവും ധൈഷണികവുമായ ഇടങ്ങളെയും വികസനോന്മുഖമാക്കുന്നതില്‍ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. അതു കാലഘട്ടത്തിന്റെ ആവശ്യവും അനിവാര്യതയുമാണ്. എന്നാല്‍, ഉന്നതമായ യാതൊരു ലക്ഷ്യങ്ങളുമില്ലാതെ സമന്വയമെന്ന പേരില്‍ ഒരു യൂണിവേഴ്‌സിറ്റി ഡിഗ്രിയും മുത്വവ്വല്‍ ബിരുദവും നല്‍കി വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയാല്‍ എല്ലാം തികഞ്ഞു എന്നൊരു ധാരണ അടുത്തിടെയായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക ലക്ഷ്യവും അജണ്ടയുമില്ലാത്ത സ്ഥാപനങ്ങള്‍ പോലും ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദാനന്തര ബിരുദവും സ്ഥാപനത്തിന്റെ പേരിലൊരു മുത്വവ്വല്‍ കോഴ്‌സും പരസ്യപ്പെടുത്തി അതിനെ വലിയ എന്തോ ഒന്നാക്കി ചിത്രീകരിക്കുകയാണ്. ചില സ്ഥാപനങ്ങള്‍  ഇതിന്റെ ഇരകളായിത്തീര്‍ന്നിരിക്കുന്നു.
ഇവിടെ സമന്വയ വിദ്യാഭ്യാസ ശൈലി ശക്തിപ്പെട്ടു എന്നതല്ല നമ്മെ ആശങ്കപ്പെടുത്തുന്നത്. അതു ശക്തമായി നില്‍ക്കേണ്ട നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഒരു ഭാഗം തന്നെയാണ്. ഒരു യൂണിവേഴ്‌സിറ്റി ഡിഗ്രിയുടെ അഭാവമാണ് മതവിദ്യാഭ്യാസ രംഗം നേരിടുന്ന ഏക പ്രതിസന്ധി എന്ന രീതിയില്‍ കാര്യങ്ങളെ വീക്ഷിച്ചതാണ് അബദ്ധം. കേവലമൊരു ഡിഗ്രിയോ പി.ജിയോ ഭൗതിക തലങ്ങളില്‍ പോലും ഒന്നിനും പരിഹാരമല്ലെന്നത് ആരും ഓര്‍ക്കാറില്ല. നമ്മുടെ ബൗദ്ധികവും സര്‍ഗാത്മകവുമായ മുന്നേറ്റത്തിനു സമന്വയ സ്ഥാപനങ്ങള്‍ അനിവാര്യമായതു പോലെ ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ അഭിമാനകരമായ നിലനില്‍പ്പിനു മതവിജ്ഞാനങ്ങളില്‍ കൂടുതല്‍ അവഗാഹം നേടിയ പണ്ഡിതന്‍മാരും ആവശ്യമാണ്. തഹ്ഖീഖുള്ള ആലിമുകള്‍ ദീനിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നര്‍ത്ഥം. ആശങ്കാജനകമായ രീതിയില്‍ കുറഞ്ഞുവരുന്നത് ഈ വിഭാഗമാണ്.
ഒരു ഭൗതിക ഡിഗ്രിയും മതവിജ്ഞാനീയങ്ങളുടെ ഏറ്റവും അനിവാര്യമായ ശാഖകള്‍ ഉള്‍കൊള്ളുന്ന മത ബിരുദവും ചേര്‍ന്ന സമന്വയ സ്ഥാപനങ്ങള്‍ ഒരുഭാഗത്തു നടക്കട്ടെ. അവരുടെ മുഖ്യഇടം ബൗദ്ധികവും സര്‍ഗാത്മകവുമായ മേഖലകളായിരിക്കണം. മറ്റൊരു ഭാഗത്ത് പ്രബോധിത സമൂഹത്തോട് സംവദിക്കാനാവശ്യമായ ഭൗതിക വിജ്ഞാനങ്ങള്‍ (അത് കേവലം യൂണിവേഴ്‌സിറ്റി ഡിഗ്രിയല്ല) നല്‍കി മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടിയ ആലിമുകളെ വാര്‍ത്തെടുക്കുന്ന സ്ഥാപനങ്ങളും ഉയര്‍ന്നുവരട്ടെ. മസ്ജിദുകളും മഹല്ലുകളുമായിരിക്കണം ഇവരുടെ മുഖ്യ ഇടം. രണ്ടും പരസ്പരം ഏറ്റുമുട്ടേണ്ടവയല്ല. ഇതില്‍ ആദ്യം പറഞ്ഞ സമന്വയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും രണ്ടാമത്തേത് അങ്ങനെയല്ല. നാള്‍ക്കുനാള്‍ ശോഷിച്ചുവരികയാണവ. മുമ്പ് ശരീഅത്ത് കോളേജുകളായി അറിയപ്പെട്ടിരുന്ന പലതും പിന്നീട് ദഅ്‌വാ കോളേജുകളിലേക്ക് ചുവടുമാറ്റിയത് അതിന്റെ അടയാളമാണ്.
തഹ്ഖീഖുള്ള ആലിമുകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ജാമിഅഃ നൂരിയ്യഃ പോലുള്ള സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം വര്‍ധിക്കുന്നതിവിടെയാണ്. ഏതാനും ചില ശരീഅത്തു കോളേജുകളില്‍ നിന്നും ബാക്കി മുഴുവന്‍വരുന്ന പള്ളിദര്‍സുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെ രണ്ടുവര്‍ഷം ഒന്നിച്ചൊരു ക്ലാസില്‍ അണിനിരത്തി ബിരുദവും നല്‍കിവിടുന്ന രീതിയെക്കുറിച്ച് ഒരു മുഴം മുന്നില്‍ കണ്ട് ചിന്തിക്കേണ്ടിയിരിക്കുന്നു. വേറിട്ടുനില്‍ക്കുന്ന അറബിക് കോളേജുകളെയും പള്ളിദര്‍സുകളെയും ഏകോപിപ്പിച്ചുനിര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു യഥാര്‍ത്ഥ ജാമിഅഃയായി അതു മാറേണ്ടതുണ്ട്. എല്ലാവര്‍ക്കും ഒരേതരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു പകരം ഒരു പ്രത്യേക വിഷയത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പ്രസ്തുത വിഷയം സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കാനുള്ള ശുഅ്ബകളും കുല്ലിയ്യകളും ഉയരണം. ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ്, ഉസ്വൂലുദ്ദീന്‍.. തുടങ്ങിയവയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍കൊള്ളുന്ന ഒരു ജാമിഅ. അഞ്ചോ ആറോ വര്‍ഷം ഒരു ജൂനിയര്‍ അറബിക് കോളേജിലോ പളളിദര്‍സിലോ പഠിച്ച് ജാമിഅയിലെത്തുന്ന വിദ്യാര്‍ത്ഥിക്ക് ഐഛിക വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ഫിഖ്ഹില്‍ താല്‍പര്യമുള്ളവര്‍ക്ക് ജാമിഅയിലെ കുല്ലിയത്തുല്‍ ഫിഖ്ഹ്, തസ്വവ്വുഫില്‍ താല്‍പര്യമുള്ളവര്‍ക്ക് അത്... അങ്ങനെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പുനഃരുദ്ധാരണത്തിനു ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരു ബിരുദം നേടിയതിനു ശേഷവും പഠനം തുടരാന്‍ ആഗ്രഹിക്കുന്ന നിരവധി പണ്ഡിത വിദ്യാര്‍ത്ഥികള്‍ നമുക്കിടയിലുണ്ട്. പക്ഷേ, ബിരുദാനന്തര ബിരുദത്തിനുള്ള അവസരം വേണ്ട രീതിയില്‍ സജ്ജീകരിക്കപ്പെട്ടിട്ടില്ല. വ്യക്തമായ ആസൂത്രണത്തിന്റെ അഭാവം മൂലവും മറ്റും അത്തരം സംരംഭങ്ങള്‍ തുടങ്ങിയേടത്തുവെച്ചു തന്നെ പലപ്പോഴും പരാജയപ്പെട്ടു പോവുകയാണ്. ഇതിനു യുക്തമായ പരിഹാരം കാണാനും ഗവേഷണ യോഗ്യതയുള്ള പണ്ഡിതന്‍മാരെ സൃഷ്ടിച്ചെടുക്കാനും നമുക്ക് സാധിക്കണം. ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങളെ കുറിച്ചും ആചാരാനുഷ്ഠാനങ്ങളെ കുറിച്ചുമുള്ള വിവാദങ്ങള്‍ മതത്തിന്റെ അകത്തു നിന്നും പുറത്തുനിന്നും ഉയരുമ്പോള്‍ പണ്ഡിതസുഹൃത്തുക്കളില്‍ പോലും അതു സംശയങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ ഇത്തരം ബിരുദാനന്തര പഠന കേന്ദ്രങ്ങളിലൂടെയും സ്പഷലൈസേഷനിലൂടെയും സാധിക്കും.
മറ്റിതര ഇസ്‌ലാമിക യൂണിവേഴ്‌സിറ്റികളില്‍ നമ്മുടെ പണ്ഡിത ബിരുദധാരികള്‍ക്ക് തുടര്‍പഠനം സാധ്യമാകുന്നവിധം, മുസ്‌ലിം ലോകത്തെ ജാമിഅഃകളുമായി മുആദല (ഈക്വാലിറ്റി)യുണ്ടാക്കുന്നതും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കാന്‍ ഇടവരുത്തും. അതോടൊപ്പം നമ്മുടെ മതവൈജ്ഞാനിക മുന്നേറ്റത്തിനു കൂടുതല്‍ ഊര്‍ജ്ജം പകരുക കൂടി ചെയ്യും. ഇതു തിരിച്ചറിഞ്ഞു മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതിനനുസരിച്ചായിരിക്കും നാളെയുടെ ചരിത്രം ജാമിഅഃ നൂരിയ്യ പോലുള്ള ഉന്നത മതകലാലയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും രേഖപ്പെടുത്തുക.



No comments:

Post a Comment