Tuesday, February 21, 2012

പാണക്കാട്ടെ ഉറുക്കും മന്ത്രവും

പാണക്കാട്ടെ ഉറുക്കും മന്ത്രവും
കെപി കുഞ്ഞിമ്മൂസ

ആധ്യാത്മികവും ഭൗതികവുമായ മണ്ഡലങ്ങളില്‍ ഒരുപോലെ നേതൃത്വം നല്‍കാനുള്ള അപൂര്‍വ്വ സിദ്ധിയാണ് പാണക്കാട് കൊടപ്പനക്കല്‍ കുടുംബാംഗങ്ങള്‍ക്കുള്ളതെന്ന് കക്ഷിഭേദമന്യെ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സര്‍വ്വരും അംഗീകരിച്ചതാണ്. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ കളങ്കമില്ലാത്ത കൈകള്‍ ചുംബിക്കുവാനും അത്ഭുതകരമായ നേതൃവൈഭവം ആസ്വദിക്കുവാനും സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും കൊടപ്പനക്കല്‍ വീട്ടിലെത്താത്തവര്‍ വിരളമാണ്.
സമുദായത്തോടും സംഘടനയോടും അഭേദ്യമായ ബന്ധമുള്ള ആ കുടുംബാംഗങ്ങള്‍ സമുദായ നന്മയും നാടിന്റെ  ക്ഷേമവുമാണ് ലക്ഷ്യമിട്ടിരുന്നത്.
പുതിയമാളിയക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ ദീനദയാലുവും വിശാലമനസ്‌കനുമായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ഇത്രമാത്രം ജനസ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് അറുപതുകളില്‍ ബോധ്യപ്പെട്ട സംഗതിയാണ്.
അറുപതുകളുടെ അവസാനത്തിലാണ് പാണക്കാട്ടെ സുപ്രസിദ്ധമായ ദര്‍ബാര്‍ ഹാള്‍ ഞാന്‍ കാണുന്നത്. ആശ്വാസം തേടി നാനാഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ജനങ്ങള്‍ക്കിടയില്‍നിന്ന് എങ്ങനെയാണ് ആ മനുഷ്യന് ഞങ്ങളുടെ കൂടെ, ദൂരെ പഴയങ്ങാടി മാട്ടൂലിലേക്ക് വരാന്‍ കഴിയുക എന്നോര്‍ത്ത് ഞാനത്ഭുതപ്പെട്ടു നിന്നു.
മീന്‍ കിട്ടാതെ കടലോരം വറുതിയിലാണ്ട പ്രദേശത്തു നിന്ന് കരീം എന്ന സംഘടനാ പ്രവര്‍ത്തകന്‍ തലേന്നു വന്ന് കോഴിക്കോട് ചന്ദ്രികയില്‍ ക്യാമ്പ് ചെയ്തിരുന്നു. എന്നെയും കൂട്ടി പാണക്കാട്ട് പോയി പൂക്കോയ തങ്ങളെ ക്ഷണിച്ചു കാറില്‍ക്കയറ്റി പഴയങ്ങാടി-മാട്ടൂലില്‍ കൊണ്ടുപോയി പഴം മന്ത്രിച്ച് കടലിലെറിയിക്കണം -അതായിരുന്നു പദ്ധതി.
പുകയുന്ന പ്രശ്‌നങ്ങളുടെ തീക്കുരിശും ചുമന്ന് വന്നവരെ ശാന്തരാക്കി മായാത്ത മന്ദഹാസത്തിന്റെ മാസ്മരിക ശക്തികൊണ്ട് സര്‍വ്വരെയും വശത്താക്കി തങ്ങള്‍ ഇറങ്ങുകയാണ്. ജനങ്ങളാണെങ്കില്‍ അവര്‍ക്ക് മനഃശാന്തിയും പ്രശ്‌നപരിഹാരവും ലഭിക്കുന്ന സങ്കേതത്തില്‍നിന്ന് ഇറങ്ങുന്നുമില്ല. തങ്ങളുപ്പാപ്പ എത്ര വൈകിവന്നാലും ഞങ്ങളിവിടെ കാത്തിരിക്കുമെന്ന വാശിയാണ് പലര്‍ക്കും. അങ്ങ് ദൂരെ, കണ്ണൂരും കഴിഞ്ഞ് പോകേണ്ട സ്ഥലത്ത് എത്താന്‍ തന്നെ നേരമേറെ വൈകുമെന്നും പിറ്റേന്ന് മാത്രമെ തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂവെന്നും അറിഞ്ഞവര്‍ പോലും ആ തിരിച്ചുവരവിനെയും പ്രതീക്ഷിച്ച് പാണക്കാട്ട് തന്നെ തങ്ങുന്നു. അസാധാരണമായ ആ ശക്തിവിശേഷം അപഗ്രഥനാതീതമായ ഒരു പരിവേഷം പോലെ അവരുടെ മനസ്സില്‍ തളംകെട്ടി നില്‍ക്കുന്നു.
പഴം മന്ത്രിച്ചെറിയാന്‍ പഴയങ്ങാടിയിലെത്തിയ തങ്ങളെ കടലോര നിവാസികള്‍ കാണേണ്ട താമസം, നിലംതൊടാതെ കടപ്പുറത്തെത്തിക്കുന്നു.
സമസൃഷ്ടികള്‍ക്കു വേണ്ടിയുള്ള സേവനം സ്രഷ്ടാവിനോടുള്ള കര്‍ത്തവ്യനിര്‍വഹണമാണെന്ന് മനസ്സിലാക്കി പ്രതിഫലേച്ഛയില്ലാത്ത നിഷ്‌കാമ കര്‍മ്മം. ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന് എത്രമാത്രം സ്‌നേഹസമ്പുഷ്ടമായ സ്ഥാനമാണുള്ളതെന്ന്  തെളിയിച്ചുകൊണ്ട് അന്ന് രാവ് ഹയാത്താക്കി. ഉറക്കൊഴിച്ചും കൈക്കോട്ടെടുത്തും അഴിമുഖം മുറിച്ചും സ്വീകരണം ഏറ്റുവാങ്ങിയും ക്ഷീണിച്ച നേതാവിന്റെ മുഖത്ത് വേദന നിഴലിച്ചുകണ്ടില്ല, പകരം അമര്‍ന്ന ചിരി മാത്രം.
മധുരോദാരമായ മായാത്ത മന്ദസ്മിതത്തോടെ മൈക്കിനു മുമ്പില്‍ നിന്ന് മാട്ടൂല്‍ മദ്‌റസയില്‍ തടിച്ചു കൂടിയവരോട് സൗമ്യമായ സംസാരവും കൂടിയായപ്പോള്‍ മായിക മന്ത്രമായി സദസ്സ് അതേറ്റുവാങ്ങി. 
പൂക്കോയ തങ്ങള്‍ പഴം മന്ത്രിച്ചെറിഞ്ഞ കടല്‍ കനിഞ്ഞു. പിറ്റേന്ന് ചാകര! മഹാസ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും കിരണങ്ങള്‍ പ്രസരിപ്പിക്കാന്‍ പഴയങ്ങാടി കടപ്പുറത്ത് മാത്രമല്ല പരപ്പനങ്ങാടി മുതല്‍ ഇങ്ങോട്ടും പാണക്കാട്ടെ തങ്ങന്‍മാര്‍ തന്നെ ശരണം. അതുകൊണ്ട് തന്നെ ഓരോ പ്രദേശക്കാരും അവര്‍ക്ക്, അവരുടെ ദേശത്ത്, അവരുടെ സ്ഥാപനങ്ങളില്‍ അനര്‍ഘനിമിഷങ്ങളുടെ ചെപ്പുകള്‍ തുറക്കാന്‍ തങ്ങന്‍മാരെ തേടി കൊടപ്പനക്കലെത്തുന്നു ഇന്നും. പ്രാര്‍ത്ഥനയിലൂടെ പ്രകാശത്തിന്റെ വഴികള്‍ തുറക്കുകയാണ് പാണക്കാട്ടെ തങ്ങന്മാര്‍. അജ്ഞത മൂടിയ എണ്ണമറ്റ മനസ്സുകളില്‍ കാറ്റും വെളിച്ചവും കിട്ടാന്‍ ജനങ്ങള്‍ അവിടെ ഒഴുകിയെത്തുന്നു.
പരസ്യം കൊടുത്ത് ആളെ ആകര്‍ഷിക്കാത്ത ഒരു ചികിത്സാ കേന്ദ്രമാണ് കൊടപ്പനക്കല്‍ തറവാട്. മറ്റുള്ളവരുടെ വികാര വിചാരങ്ങളും മാനസികവും ശാരീരികവുമായ വിഷമതകളും മനസ്സിലാക്കി അവരുടെ ആശ്വാസത്തിന്നായി കൈകളാണ് അവര്‍ വിട്ടുകൊടുക്കുന്നത്. ആ കൈകള്‍ സ്പര്‍ശിച്ചാല്‍, അതില്‍ മുത്തമിട്ടാല്‍ വിശ്വാസികള്‍ക്ക് നിധി കിട്ടിയ സന്തോഷം. വിസ്തൃതമായ വട്ടമേശക്ക് ചുറ്റും വന്നു നിന്നവരെത്ര. കോടതികള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത എത്രയെത്ര തര്‍ക്കങ്ങളാണിവിടെ പരിഹരിക്കപ്പെട്ടത്? ആശുപത്രികള്‍ക്ക് ഭേദമാക്കാനാവാത്ത എത്രയെത്ര മാരകരോഗങ്ങളാണിവിടെ വച്ച് സുഖമായത്. ആലോപ്പതിയുടെയും ആയുര്‍വ്വേദത്തിന്റെയും യൂനാനിയുടെയും ഹോമിയോപ്പതിയുടെയും ഗണത്തില്‍ തളച്ചിടാന്‍ ഈ ചികിത്സാ സമ്പ്രദായങ്ങളെ പറ്റില്ല. തിരുവനന്തപുരത്ത് വസൂരി പിടിപെട്ട് കിടന്ന പട്ടര്‍ക്കും കാസര്‍ക്കോട് കച്ചവടം പൊട്ടി ഹൃദയം പൊട്ടാനിരുന്ന ഇച്ചാക്കും അത്യപൂര്‍വ മരുന്നുകള്‍ ഇവിടെ രൂപാന്തരപ്പെടുന്നു. ബോംബെയിലെ വന്‍കിട ജോലിയുപേക്ഷിച്ച് ചന്ദ്രികയില്‍ ജോലി ചെയ്യാനെത്തിയ യു.എ.ബീരാന്  മുതല്‍ കുഗ്രാമത്തിലെ മദ്‌റസാ അധ്യാപകന് കുട്ടിയുടെ സുന്നത്ത് നിര്‍വഹിക്കേണ്ട തിയ്യതിയടക്കം പാണക്കാട്ടെ കലണ്ടര്‍ നിശ്ചയിക്കുന്നു. നല്ല ദിവസം കിട്ടാന്‍ എത്രയെത്ര പേരാണ് ഇവിടെ കാതോര്‍ത്ത് നില്‍ക്കുന്നത്. മനുഷ്യരുടെ കണ്ണീരും പുഞ്ചിരിയും നെഞ്ചോടമര്‍ത്തി വിഭ്രമങ്ങള്‍ മായ്ക്കുന്ന സാന്ത്വനത്തിന്റെ കടലാസുതുണ്ടുകള്‍ നല്‍കുമ്പോള്‍ എല്ലാം ശുഭം!
അത്യപൂര്‍വമായ ദര്‍ശന സൗഭാഗ്യം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് പാണക്കാട്ടെ ചായ തന്നെ ഔഷധമായി മാറുന്നു. കടുത്ത പനിയില്‍ ശീതിച്ചു വിറക്കുമ്പോഴാണ് പുത്തൂര്‍ വടകരയിലെ എം.സി. പോക്കര്‍ എന്നെ കാറില്‍ക്കയറ്റി പാണക്കാട്ടേക്ക് കൊണ്ടുപോകുന്നത്. അവശനായി മുറിയിലിരിക്കുന്ന എനിക്ക് ആദ്യം കിട്ടിയത് ചായ. കുടിച്ചു കഴിഞ്ഞപ്പോള്‍ പോക്കര്‍ക്ക ചോദിച്ചു: പനിയൊക്കെ മാറിയില്ലേ മൂസക്കാ?
സലാലയില്‍ പോയി പോക്കര്‍ക്ക പുന്നോളി വാസുവിനോട് സംഗതി പറഞ്ഞു. 'പനിച്ചപ്പോള്‍ പോക്കര്‍ക്ക നിങ്ങളെ വൈദികമഠത്തിലേക്കാണോ കൊണ്ടുപോയത്' എന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വാസു ചോദിച്ചത് ഓര്‍മ്മയിലുണ്ട്.
പൂങ്കുടിമനയിലെ നീലകണ്ഠന്‍ നമ്പൂതിരിയും ഞാനും ബ്രണ്ണന്‍ കോളേജില്‍ സഹപാഠികളായിരുന്നു. ദേവഗിരി കോളേജില്‍ നിന്ന് പി.ജി കഴിഞ്ഞ് നമ്പൂതിരി മനയില്‍ ചികിത്സ തുടങ്ങി. ഒരിക്കല്‍ മന സന്ദര്‍ശിച്ചപ്പോള്‍ നീലകണ്ഠന്‍ വാചാലനായി: ഈ മനയില്‍ ഞാനും അന്തര്‍ജനവും ഒന്നിച്ചു താമസിക്കുന്നു. ജ്യേഷ്ഠനും ഭാര്യയും മറ്റൊരു ക്വാര്‍ട്ടേഴ്‌സില്‍. പക്ഷേ, ഞങ്ങള്‍ ഒന്നിച്ചു തന്നെ ഉണ്ണും. പാണക്കാട്ട് തങ്ങള്‍ അച്ഛന് നല്‍കിയ ഉപദേശം ഞങ്ങള്‍ ശിരസ്സാവഹിക്കുന്നു-ഊട്ടുപുര ഒന്നായിരിക്കണം.
ഇങ്ങനെ കാലഘട്ടവും പശ്ചാത്തലവും വിലയിരുത്തി ഒരുപാട് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയ കഥ നീലകണ്ഠന്‍ അയവിറക്കി. ഉപദേശങ്ങള്‍ സ്വീകരിച്ചവരുടെ വിജയം വ്യത്യസ്ത മാനങ്ങളില്‍ വിപുലമായ വിധത്തില്‍ വിലയിരുത്തപ്പെട്ടിട്ടുമുണ്ട്.
മമ്പാട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തളിപ്പറമ്പുകാരന്‍ പ്രൊഫ. ടി.പി. മുഹമ്മദ് കുഞ്ഞി എന്റെ ആത്മ സുഹൃത്തായിരുന്നു. കോളേജിലെ ഒരു വിദ്യാര്‍ത്ഥി കാണിച്ച വികൃതിക്ക് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് വെള്ള പൂശിയതോടെ പ്രശ്‌നം രൂക്ഷമായി.
'പാണക്കാട്ട് പോകാം, തങ്ങളുപ്പാപ്പ തീരുമാനിക്കട്ടെ'യെന്ന് കേള്‍ക്കേണ്ട താമസം പ്രശ്‌നം പാണക്കാട് പൂക്കോയ തങ്ങളുടെ മുമ്പിലെത്തി. ഒറ്റ വാക്കേ തങ്ങള്‍ പറഞ്ഞുള്ളൂ: ''സ്ഥാപനമാണ് വലുത്.''
നിമിഷനേരം കൊണ്ട് വിഷമവൃത്തം നീങ്ങി. വിദ്യാര്‍ത്ഥിക്കും രക്ഷിതാവിനും പ്രിന്‍സിപ്പല്‍ കൊടുത്ത മരുന്ന് ഫലിച്ചില്ല, തങ്ങളുടെ മരുന്ന് ഫലിക്കുകയും ചെയ്തു.
ഒരു ടണ്‍ വാക്കുകളെക്കാള്‍ പ്രയോജനം ഒരൗണ്‍സ് പ്രവര്‍ത്തനമാണെന്ന് പലപ്പോഴും തെളിയിച്ച ശാന്തിനികേതനമാണ് കൊടപ്പനക്കല്‍. തര്‍ക്കങ്ങള്‍ തീര്‍ക്കാനും രോഗം മാറ്റാനും തങ്ങന്മാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വളരെ ലളിതവും നിസ്സാരവുമായിരുന്നു. തികഞ്ഞ ആത്മാര്‍ത്ഥതയും അല്ലാഹുവിലുളള അചഞ്ചലമായ വിശ്വാസവുമായിരുന്നു വിജയത്തിന് നിദാനം.
പൂക്കോയ തങ്ങളുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ കണ്ടുപിടിച്ച ഡോ.എ.പി. അഹമ്മദ് എന്റെ നാട്ടുകാരനും അയല്‍വാസിയുമായിരുന്നു. ശയ്യാവലംബിയായ ഒരു രോഗി മറ്റുള്ളവരുടെ ക്ഷേമമന്വേഷിക്കുന്നതും ഡോക്ടറുടെ സുഖവിവരമന്വേഷിക്കുന്നതും ആദ്യാനുഭവമായിരുന്നുവെന്ന് ഡോക്ടര്‍ പലപ്പോഴും പറയാറുണ്ട്. മറ്റുള്ളവര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍ തല്‍പരനായ തങ്ങള്‍ തനിക്കുവേണ്ടി എന്തെങ്കിലും കാര്യത്തിന് മറ്റുള്ളവരെ വിഷമിപ്പിച്ചിരുന്നില്ല. ഈ പ്രത്യേകത ഒരു ദിവ്യത്വമായി കരുതുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.
കര്‍മ്മമാര്‍ഗത്തിലെ തപോധനനായ ഭീഷ്മാചാര്യനെ പോലെ എല്ലാം ധീരമായി അഭിമുഖീകരിച്ച പൂക്കോയ തങ്ങളെ നൂറ്റാണ്ടുകളിലെ പ്രകാശമായിട്ടാണ് ചരിത്രകാരന്‍ പി.എ. സൈത് മുഹമ്മദ് വിശേഷിപ്പിച്ചത്.
അശരണരെ ആശ്വസിപ്പിച്ച് വെളിച്ചത്തിലേക്ക് നയിച്ച വെളിച്ചം എന്നുവരെ അദ്ദേഹത്തിന് വിശേഷിപ്പിക്കേണ്ടിവന്നു. മരുന്നും മന്ത്രവും മുറപോലെ നടക്കുന്ന കൊടപ്പനക്കലില്‍ സ്വര്‍ണ്ണത്തിന് ശോഭയും സുഗന്ധവും പോലെ തങ്ങന്മാരുടെ വ്യക്തിപ്രഭാവം എല്ലാവര്‍ക്കും അനുഭവപ്പെടുന്നു.
മന്ത്രിച്ചൂതിയ  വെള്ളം കൊടുത്ത് ഭ്രാന്ത് മാറ്റിയതും ചായ മന്ത്രിച്ചു കൊടുത്ത് ഭ്രാന്തനെ ഉറക്കിയതും വെള്ളക്കടലാസ്സിലെഴുതിയ കറുത്ത ഏതാനും അറബി അക്ഷരങ്ങളിലൂടെ ദുഃഖവും രോഗവും അസ്വസ്ഥതയും അകറ്റിയതും കുളിര്‍മ്മയുള്ള ഓര്‍മ്മകളായി പലരും സൂക്ഷിക്കുന്നു. സൂഫിവര്യന്‍മാരുടെ ഗുണങ്ങളാണ് ഇതൊക്കെ ദ്യോതിപ്പിച്ചുതരുന്നത്. ആശുപത്രിയായും അഗതിമന്ദിരമായും കോടതിയായും പാര്‍ട്ടി ആസ്ഥാനമായും ഒരു ഭവനം കെട്ടിപ്പടുക്കാനാവുമെന്ന് തെളിയിച്ചത് പാണക്കാട്ടാണ്.
പാണക്കാട് തങ്ങന്‍മാര്‍ വാരിച്ചൊരിഞ്ഞ പ്രകാശത്തിന്റെ പൊന്‍കിരണങ്ങള്‍ അത്രവേഗമൊന്നും മാഞ്ഞുപോവില്ല.

No comments:

Post a Comment