Saturday, February 18, 2012

അത്തിയുടെ സവിശേഷതകള്‍

അത്തിയുടെ സവിശേഷതകള്‍
സാലിം ഫൈസി വലമ്പൂര്‍

മധുരതരമായ പഴങ്ങളാല്‍ സമൃദ്ധമായ അനേകം ചെടികളും സസ്യങ്ങളും ഇന്ന് കഥാവേശഷമായി. അത്തരത്തിലെ പ്രമുഖ ഒരു സസ്യമാണ് അത്തി (FIG).
വിശുദ്ധ ഖുര്‍ആനില്‍ അത്തി എന്ന് നാമകരണം ചെയ്ത ഒരു അധ്യായം തന്നെയുണ്ട്. അധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ സത്യം എന്ന സാരാംശമുണ്ട്.
പ്രകൃതിവിസ്മയങ്ങളെ അവസരോചിതം അവതരിപ്പിച്ചിട്ടുള്ള ഖുര്‍ആനില്‍ പരാമര്‍ശവിധേയമായ അത്തിയും അത്തരം ഒരു വിസ്മയം തന്നെയാണ്.
സസ്യജനുസ്സിലെ ഫൈക്കസ് ജീനസിലാണ് അത്തി ഉള്‍പ്പെടുന്നത്. ശാസ്ത്ര നാമം ഫൈക്കസ് കാരിക്ക (FICUS CARICA).
കാണ്ഡാന്തര്‍ ഭാഗത്ത് കാതലെന്ന ഉറച്ച ഭാഗം ഇല്ലാത്ത SOFT WOOD - ബഹുശാഖിയായി വളരുന്ന അത്തി പത്ത് മീറ്റര്‍ വരെ വളരും. കട്ടിയുള്ള ഇലകളുള്ള വര്‍ണവൃത്തങ്ങള്‍ (Petioles) നീളമുള്ളവയാണ്. ഇലകള്‍ക്കാവട്ടെ പത്തു മുതല്‍ ഇരുപത് സെന്റീ മീറ്റര്‍ വരെ നീളം കാണും.
ഏഷ്യന്‍ വര്‍കരയാണ് അത്തിയുടെ ജന്മദേശം. അനുകൂല സാഹചര്യങ്ങളില്‍ 10 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെ ശൈത്യം നേരിടാന്‍ അത്തിക്കാവും. എന്നാല്‍ പൊതുവെ മീത ശീതോഷ്ണ മേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അതായിരിക്കാം ഒരുകാലത്ത് കേരളത്തില്‍ ഇവ സമൃദ്ധമായിരുന്നത്.
കാലാവസ്ഥയുടെ കടുത്ത വ്യതിയാനങ്ങള്‍ അത്തിയുടെയും അന്തകനായി അനുമാനിക്കപ്പെടണം.
വടക്കെ അമേരിക്കക്കാര്‍ വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ അത്തിയെ വളര്‍ത്തിയിരുന്നുവെങ്കിലും വ്യാവസായിക ലക്ഷ്യത്തോടെ വളര്‍ത്താന്‍ ആരംഭിച്ചിട്ട് അധികം കാലമായില്ല.
അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളില്‍ പേരക്കയുടെ ആകൃതിയിലുള്ള ഫലങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. തണ്ടിന്റെ വശത്ത് നിന്നും ശാഖകള്‍പോലെ പഴങ്ങള്‍ വളരുന്നു. പഴങ്ങളുടെ അകവശം പൊള്ളയായിരിക്കും. ഉള്ളില്‍ അനേകം ചെറുവിത്തുകളും. വളരെ മധുരതരമായ അത്തിപ്പഴം മനുഷ്യര്‍ക്കെന്ന പോലെ പക്ഷികള്‍ക്കും വളരെ പ്രിയങ്കരമാണ്.
പാശ്ചാത്യര്‍ പാകം ചെയ്യാത്ത അത്തിപ്പഴങ്ങള്‍ ഭക്ഷണത്തിന്റെ അവസാനം ഉപയോഗിക്കാറുണ്ട്. ഉണക്കിയെടുത്ത അത്തിപ്പഴത്തിന് വാണിജ്യപ്രാധാന്യമുണ്ട്.
'ഏത്തം' എന്ന നാടന്‍ കാര്‍ഷിക ജലസേചന യന്ത്രത്തിന് താങ്ങായി പൂര്‍വ്വീക കേരളം അത്തിമരത്തെ ഉപയോഗിച്ചിരുന്നു. മുറിച്ചു നടുന്ന ശിഖരം വളരെ പെട്ടെന്ന് ഇല വന്ന് പിടിക്കും എന്നതാണ് കര്‍ഷകര്‍ക്ക് ഇതിനെ പ്രിയങ്കരമാക്കിയത്. പക്ഷികള്‍ക്കൊപ്പം കുട്ടികള്‍ ഉപയോഗിക്കുന്ന പഴം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അത്തിപ്പഴത്തിന് നമ്മുടെ പൂര്‍വ്വീകര്‍ നല്‍കിയതായി അറിയില്ല. അതിനാലാവാം ഫലഉല്‍പാദനം എന്ന ലക്ഷ്യത്തോടെ അത്തിയെ വളര്‍ത്തപ്പെടാതിരിക്കാന്‍ കാരണവും.
ഉണക്കി സംസ്‌കരിക്കപ്പെട്ട അത്തിപ്പഴം ഗള്‍ഫ് നാടുകളിലെ വിഭവങ്ങളുടെ കൂട്ടത്തില്‍ മലയാളികള്‍ കേരളത്തില്‍ എത്തിക്കാറുണ്ട്.
ഗ്ലാസ് ഹൗസിനുള്ളിലും അത്തികള്‍ വളര്‍ത്തപ്പെടുന്നുണ്ട്. ഇവയില്‍ നിന്നും വര്‍ഷത്തില്‍ രണ്ടോ അതില്‍ അധികമോ വിളവ് ലഭിക്കും.
മൂപ്പെത്തിയ കമ്പുകള്‍ മുറിച്ച് നട്ട് പുതിയ അത്തിെച്ചടികള്‍ വളര്‍ത്തിയെടുക്കാം.
പുതിയ ശിഖരം വരാനുള്ള മുകുളത്തിന് മുകളില്‍ ചരിച്ച് വെട്ടിയാണ് കമ്പുകള്‍ എടുക്കേണ്ടത്. ഇത്തരത്തില്‍ വളര്‍ത്തി എടുക്കുന്ന ചെടികള്‍ രണ്ടു മുതല്‍ നാലു വരെ വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും. ധാരാളം ജലം ലഭിക്കുന്നിടം അത്തിയും ഇഷ്ടസ്ഥലമാണ്. എന്നാല്‍ ചിലയിനം അത്തികള്‍ വിത്തില്‍ നിന്ന് മാത്രമെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. കമ്പുകള്‍ മുറിച്ച് നട്ട് അത്തികള്‍ വളര്‍ത്തുന്നത് വ്യാവസായിക ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്.
പ്രകൃതിയുടെ പരാഗണ പ്രക്രിയ നിര്‍വ്വഹിക്കുന്ന കുരങ്ങ്, അണ്ണാന്‍, വവ്വാല്‍, കാക്ക തുടങ്ങിയ അത്തിപ്പഴത്തോടൊപ്പം സ്വാഭാവികമായും അതിന്റെ വിത്തുകളും അകത്താക്കും. പ്രകൃതിയുടെ വികൃതി എന്നോണം വിത്തുകള്‍ ദഹിക്കാതെ കിടക്കും. കാഷ്ടത്തോടൊപ്പം ദഹിക്കാത്ത വിത്തുകളും പുറത്തുവരും. മരങ്ങളെ ആവാസ മേഖലയാക്കിയ ഇവ വിസര്‍ജനം നടത്തുന്നത് ഉയര്‍ന്ന വൃക്ഷങ്ങളിലായിരിക്കും. തെങ്ങ്, പന തുടങ്ങിയവയുടെ പട്ടകള്‍ക്കിടയില്‍ സുരക്ഷിതമായിരിക്കുന്ന വിത്തുകള്‍ മഴയേല്‍ക്കുമ്പോള്‍ മുകളിലിരുന്ന് വളരാന്‍ തുടങ്ങും. കുറെ വളര്‍ന്ന് വരുമ്പോള്‍ ആധാര വൃക്ഷത്തെ വരിഞ്ഞ് മുറുക്കി ചുറ്റുമായി വേരുകള്‍ പുറപ്പെടുവിച്ചും ഇലകളാല്‍ മറച്ച് ആധാര വൃക്ഷത്തിന്റെ ആഹാര പ്രക്രിയക്ക് തുരങ്കം വെച്ചും നശിപ്പിക്കും. അതിന് ശേഷം അവ സ്വതന്ത്രമായി വളരാന്‍ ആരംഭിക്കും.
ഫൈക്കസ് റിലിജിയോസ് എന്ന പേരില്‍ അറിയപ്പെടുന്നതും കേരളത്തിലെ ക്ഷേത്രാങ്കണങ്ങള്‍ക്ക് അലങ്കാരമായതുമായ അരയാലും ഇത്തരത്തില്‍ തന്നെയാണ് കൂടുതലും ജന്മമെടുക്കുന്നത്. ഇന്ത്യയില്‍ വളരുന്ന ഫൈക്കസ് ബെംഗലന്‍സിസ് എന്ന ഇനവും ഈ പ്രത്യേകത പേറുന്നതാണ്. ഇതിന്റെ ഇല ആനകള്‍ക്ക് പ്രിയങ്കരമായ ഒരു ഭക്ഷണ പദാര്‍ത്ഥം കൂടിയാണ്.
ഫൈക്കസ് എലാസ്റ്റിക്ക എന്ന ഇനം അത്തി ഇന്ത്യയിലും ജാവയിലും കാണപ്പെടുന്ന മറ്റൊരിനം തന്നെ.
ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ഫൈക്കസ് ഗ്ലോമറേറ്റ് എന്ന ഇനം അത്തിയുടെ തടി ഉയരമുള്ളതും ശിഖരങ്ങള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് കനം കുറവുള്ളതുമാണ്. പൊതുവെ അത്തി കനം കുറഞ്ഞതിനാലാവാം പൊത്തുകളെ ആവാസമേഖലകളായി തിരഞ്ഞെടുക്കുന്ന തത്ത തുടങ്ങിയ പക്ഷികള്‍ക്ക് കൂട് വെക്കാന്‍ അത്തി പ്രിയങ്കരമായത്.
ഓഗസ്റ്റ് മാസത്തോടെ അത്തിയുടെ ഇലകള്‍ പൊഴിയുകയും ഏതാനും ദിവസങ്ങള്‍ക്കകം പുതിയ ഇലകളാല്‍ സമൃദ്ധമാവുകയും ചെയ്യും.
അത്തി, ഇത്തി, ആല്‍, അരശ് എന്നീ നാലു മരങ്ങളുടെ തൊലികള്‍ ചേര്‍ന്നതാണ് നാല്‍പാമര പട്ട. ആയുര്‍വേദ നാടന്‍ ചികിത്സാ വിധികളില്‍ വളരെ പ്രാധാന്യമുള്ളവയാണ് ഇത്. പ്രസവാനന്തരമുള്ള കുളികള്‍ക്ക് നാല്‍പാമര പട്ടയിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ചു കൂടാനാവാത്തതാണ്. പഴയ തലമുറ മറ്റേതും പോലെ നാല്‍പാമര പട്ടയുടെ പ്രാധാന്യം മനസ്സിലാക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തിരുന്നു.
നാല്‍പാമരാദി എണ്ണയിലെ അതിപ്രധാനമായ ഒരു ഘടകവും കൂടിയാണ് അത്തി.
*****
1 ഏതാനും അത്തിപ്പഴങ്ങള്‍ വെള്ളത്തിലിട്ട് പൊതിഞ്ഞ് വെക്കുക. രാത്രി പ്രസ്തുത വെള്ളവും പഴവും ചേര്‍ത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങള്‍ക്കും ഇത് ശമനോപാധിയാണ്.
ഡോ. അക്ബര്‍ കൗസര്‍ (ചന്ദ്രിക വീക്ക്‌ലി, 96 മെയ് 25)

2) അത്തി മരം കത്തിച്ച് വെണ്ണീര്‍ വിതറിയേടത്ത് കൃമി- കീടങ്ങള്‍ ഉണ്ടായിരിക്കുകയില്ലെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പട്ടതാണ്.
കെ.വി.എം. പന്താവൂര്‍, (മാന്ത്രിക
ചികിത്സ)

No comments:

Post a Comment